സ്വകാര്യ വിദ്യാലയങ്ങള്‍ ഫീസ് വര്‍ധിപ്പിച്ചു

Wait 5 sec.

ദുബൈ | ദുബൈയില്‍ മിക്ക സ്വകാര്യ വിദ്യാലയങ്ങളും കുട്ടികളുടെ ഫീസ് വര്‍ധിച്ചിച്ചു. ഈ വര്‍ഷം ആദ്യം റെഗുലേറ്റര്‍മാര്‍ സ്‌കൂള്‍ ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കിയിരുന്നു. രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ഫീസ് വര്‍ധന അറിയിപ്പുകള്‍ ലഭിച്ചുതുടങ്ങി. പ്രീമിയം, വിശേഷിച്ച് ബ്രിട്ടീഷ് കരിക്കുലം സ്‌കൂളുകളില്‍ ഒരു കുട്ടിക്ക് പ്രതിവര്‍ഷം 5,000 ദിര്‍ഹം വരെ ഫീസ് വര്‍ധിക്കും. ഏറ്റവും കുറവ് 200 ദിര്‍ഹമാണ്. ഫീസ് മിക്കവരും ഗഡുക്കളായാണ് അടയ്ക്കാറുള്ളത്.ഒരു വര്‍ഷത്തെ മുഴുവന്‍ ഫീസ് ഒറ്റയടിക്ക് അടയ്ക്കാന്‍ തയാറുള്ളവരുമുണ്ട്. ചിലര്‍ കുട്ടികളെ ഫീസ് കുറവുള്ള സ്‌കൂളുകളിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നു. ദുബൈയില്‍ ഇന്ത്യന്‍ സിലബസ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഫീസ് വര്‍ധന പ്രതിവര്‍ഷം ശരാശരി 400 ദിര്‍ഹം ആയിരിക്കും. മെയ് മാസത്തിലാണ്, ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) സ്വകാര്യ സ്‌കൂളുകള്‍ക്ക് 2025-2026 അധ്യയന വര്‍ഷത്തേക്ക് 2.35 ശതമാനം വിദ്യാഭ്യാസ ചെലവ് സൂചിക (ഇ സി ഐ) അംഗീകരിച്ചത്. ഇന്‍സ്പെക്ഷന്‍ ബ്യൂറോയുടെയും (ഡി എസ് ഐ ബി) ഇ സി ഐയുടെയും ഫലങ്ങള്‍ അനുസരിച്ചാണിത്. സ്‌കൂള്‍ ഗ്രേഡ് അടിസ്ഥാനമാക്കി ഫീസ് വര്‍ധിപ്പിക്കാന്‍ ഇത് അനുവദിക്കുന്നു. ചില കുടുംബങ്ങള്‍ക്ക് നിലവിലെ വാര്‍ഷിക സ്‌കൂള്‍ ഫീസ് 87,000 ദിര്‍ഹം മുതല്‍ 92,000 ദിര്‍ഹം വരെയാണ്. ഒരുമിച്ച് പ്രതിവര്‍ഷം 10,000 ദിര്‍ഹം കൂടി നല്‍കേണ്ടിവരും. പ്രതിവര്‍ഷം ആകെ ഫീസ് വര്‍ധന ഏകദേശം 3,000 ദിര്‍ഹമായി ചുരുക്കിയ സ്‌കൂളുകളുമുണ്ട്.ദുബൈയില്‍ നിലവില്‍ 185 രാജ്യങ്ങളില്‍ നിന്നുള്ള 3,87,441 വിദ്യാര്‍ഥികള്‍ക്ക് സേവനം നല്‍കുന്ന 227 സ്വകാര്യ സ്‌കൂളുകളുണ്ട്. 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥി പ്രവേശനത്തില്‍ ഈ മേഖല 12 ശതമാനം വര്‍ധന രേഖപ്പെടുത്തി. ‘കഴിഞ്ഞ വര്‍ഷം, ഞങ്ങളുടെ സ്‌കൂള്‍ 4.55 ശതമാനം ഫീസ് വര്‍ധിപ്പിച്ചു. ഈ വര്‍ഷം വീണ്ടും അവര്‍ 2.35 ശതമാനം വര്‍ധന പ്രഖ്യാപിച്ചു.’ ഒരു രക്ഷിതാവ് പറഞ്ഞു.