യുദ്ധമോ സമവായമോ?

Wait 5 sec.

1979ലെ ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം രൂപപ്പെട്ട ഇറാന്‍- ഇസ്‌റാഈല്‍ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ അതിന്റെ തീവ്രതയില്‍ യുദ്ധസമാനമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്. ഇസ്‌റാഈലിനെ സയണിസ്റ്റ് ഭീകര രാജ്യമായി പ്രഖ്യാപിക്കുകയും ഫലസ്തീന് പിന്തുണ നല്‍കുകയും ചെയ്തതോടെയാണ് ഇസ്‌റാഈല്‍- ഇറാന്‍ ബന്ധം വഷളായി തുടങ്ങിയത്. 1986ല്‍ ഇസ്‌റാഈല്‍ വ്യോമസേനാ ഉദ്യോഗസ്ഥനായ റോണ്‍ അറാദിന്റെ തിരോധാനത്തിന് പിറകെ, ഇറാന്‍ പിന്തുണയുള്ള ലബനാനിലെ ഗ്രൂപ്പുകളുമായി ബന്ധപ്പെടുത്തി ആരോപണങ്ങള്‍ വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വൈരാഗ്യം മേഖലയിലെ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലാത്ത കുടിപ്പകയിലേക്ക് പ്രശ്‌നങ്ങളെ മാറ്റി. എന്നാല്‍ ഇന്ന് ഈ പ്രശ്‌നം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ബലപരീക്ഷണങ്ങള്‍ക്കപ്പുറം ലോകത്തെത്തന്നെ നിയന്ത്രിക്കുന്ന അമേരിക്ക, ഇസ്‌റാഈല്‍ ആയുധ കച്ചവട താത്പര്യങ്ങളുടെയും അമേരിക്ക- ചൈന ശക്തികേന്ദ്ര മത്സരങ്ങളുടെയും അതിനുമപ്പുറം ലോകത്തെത്തന്നെ നിയന്ത്രിക്കുന്ന ആഗോള കോര്‍പറേറ്റ് ശൃംഖലകളുടെയും ഒക്കെ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പശ്ചിമേഷ്യയില്‍ ഇപ്പോള്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ റഷ്യ- യുക്രൈന്‍ യുദ്ധത്തെ പോലെയോ ഇസ്‌റാഈലിന്റെ ഫലസ്തീന്‍ അധിനിവേശം പോലെയോ രണ്ട് രാജ്യങ്ങള്‍ മാത്രമുള്ള പ്രശ്‌നങ്ങളായി തുടരാനോ അവസാനിക്കാനോ സാധ്യതയില്ല. അതിന്റെ മുഖ്യ കാരണം ഇറാനും ഇസ്‌റാഈലും ഏതാണ്ട് ഒപ്പത്തിനൊപ്പമുള്ള സൈനിക- ആയുധ ശക്തിയുള്ള രാജ്യങ്ങളാണ് എന്നതാണ്. മാത്രവുമല്ല ആഗോള ഇന്ധന വ്യാപാരത്തെ അടക്കം ഭീകരമായ അളവില്‍ ഈ സംഘര്‍ഷം സ്വാധീനിക്കാനും ഇടയുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തിന്റെ തീവ്രതയോ ഭാവിയോ കൃത്യമായി ഇപ്പോള്‍ പ്രവചിക്കാനാകില്ല.ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ പരസ്പരം ചാരപ്രവൃത്തികളും ചെറിയ തോതില്‍ ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ ഉണ്ടായ സംഭവമായിരുന്നു സിറിയയിലെ ദമസ്‌കസിലെ ഇറാന്‍ എംബസി ആക്രമിക്കപ്പെട്ടത്. ഇറാന്റെ പിന്തുണയോടെയാണ് ലബനാനിലെ ഹിസ്ബുല്ലയും യമനിലെ ഹൂതികളും ഇസ്‌റാഈലിനെതിരെ നിരന്തരം യുദ്ധത്തിന് ശ്രമിക്കുന്നത്. മാത്രമല്ല ഹമാസിന് ആയുധം നല്‍കുന്നതും ഇറാനാണ് എന്നാണ് ഇസ്‌റാഈലിന്റെ ആരോപണം.ജൂണ്‍ 13ന് ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍, ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍, ആണവ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവക്കൊപ്പം സൈനിക മേധാവികളെയും ശാസ്ത്രജ്ഞരെയും ഒരുപോലെ ലക്ഷ്യമിട്ട, “ഓപറേഷന്‍ റൈസിംഗ് ലയണ്‍’ എന്ന പേരില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായ സംഘര്‍ഷത്തിന്റെ പെട്ടെന്നുള്ള കാരണം. ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ ഇറാനില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും അവരുടെ സൈനിക മേധാവികളും രാഷ്ട്രീയ ഉപദേശകരും ശാസ്ത്രജ്ഞരും അടക്കം കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ഹുസൈന്‍ സലാമി, ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ബാഗേരി, ആണവ ശാസ്ത്രജ്ഞരായ അബ്ബാസി ദാവാനി, മുഹമ്മദ് മെഹ്ദി തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഇത് ഇറാനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ അഭിമാനത്തിനും സുരക്ഷക്കും നേരെ ഉയര്‍ത്തിയ വലിയ വെല്ലുവിളിയായിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു തന്നെയാണ് കഴിഞ്ഞ ദിവസം ഇറാന്‍ പ്രത്യാക്രമണം തുടങ്ങിയിരിക്കുന്നത്. എന്നാല്‍ ഇറാന്റെ വ്യോമാക്രമണങ്ങള്‍ വലിയ രീതിയില്‍ പ്രതിരോധിക്കാന്‍ ഇസ്‌റാഈലിന്റെ ആയുധ പ്രതിരോധ സംവിധാനത്തിന് ആകുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും മികച്ച ആയുധ പ്രതിരോധ സംവിധാനമാണ് ഇസ്‌റാഈലിന്റെത്. എന്നാല്‍ ഇറാന് മെച്ചപ്പെട്ട ഒരു ആയുധ പ്രതിരോധ സംവിധാനം ഇല്ല താനും. സൈനിക ശക്തിയിലും ആയുധ ശേഖരത്തിലും മുങ്ങിക്കപ്പലുകളുടെ എണ്ണത്തിലുമൊക്കെ ഇസ്‌റാഈലിന് ഒപ്പമോ അതിന് മുകളിലോ നില്‍ക്കുന്ന രാജ്യമാണ് ഇറാന്‍. മാത്രവുമല്ല, തുടര്‍ച്ചയായി വലിയൊരു ആക്രമണം അഴിച്ചുവിട്ടാല്‍ ഭൂമിശാസ്ത്രപരമായ പരിമിതികള്‍ കാരണം ഇസ്‌റാഈലിന് യുദ്ധത്തെ അതിജീവിക്കുക അത്ര എളുപ്പമായിരിക്കില്ല.ഈ യാഥാര്‍ഥ്യങ്ങള്‍ ഒക്കെ നിലനില്‍ക്കെ തന്നെ ഇസ്‌റാഈല്‍ ഇറാനുമായി കൊമ്പ് കോര്‍ക്കുന്നതിന്റെ മുഖ്യകാരണം ഇറാന്‍ ആണവശക്തി കൈവരിക്കുമെന്ന ഭയമാണ്. ഇസ്‌റാഈലിന്റെ ആണവശക്തി പ്രഖ്യാപിക്കപ്പെട്ടത് അല്ലെങ്കിലും ഇസ്‌റാഈല്‍ ആണവശക്തി കൈവരിച്ചിട്ടുണ്ട് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ. എന്നിരുന്നാലും ഇസ്‌റാഈലിനേക്കാള്‍ ആണവ ശേഷി ഇറാനിലുണ്ട്. നിലവില്‍ ഇസ്‌റാഈലിനേക്കാള്‍ ഇറാനെ ഭയപ്പെടുന്നത് അമേരിക്കയാണ്. അതില്‍ സാമ്പത്തിക താത്പര്യങ്ങളും കൂടെയുണ്ട്. ഇക്കാരണം കൊണ്ടാണ് അമേരിക്ക ഇറാനെതിരെയുള്ള ആക്രമണത്തില്‍ ഇസ്‌റാഈലിന് മൗനാനുവാദ പിന്തുണ നല്‍കിയിട്ടുള്ളത്. 2000 മുതല്‍ ആരംഭിച്ച ഇറാന്റെ ആണവ ദൗത്യം ഇപ്പോള്‍ 60 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരണത്തില്‍ എത്തിയതായാണ് ഇസ്‌റാഈലിന്റെ ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാന്‍ ആണവശക്തി കൈവരിച്ചാല്‍ തങ്ങള്‍ക്ക് പിന്നെ ഇറാനെ ഭീഷണിപ്പെടുത്താന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് കണ്ടാണ് അമേരിക്കയും ഇസ്‌റാഈലും ചേര്‍ന്ന് ഇറാനെ സാമ്പത്തിക, രാഷ്ട്രീയ ഉപരോധങ്ങളിലേക്ക് വലിച്ചിടുന്നത്. ഇപ്പോള്‍ തന്നെ ഇറാന്‍ നിരവധി ഉപരോധങ്ങളെ തുടര്‍ന്ന് പ്രതിരോധത്തിലാണ്. അമേരിക്കയുടെ സാമ്പത്തിക വ്യാപാര ഉപരോധങ്ങള്‍ക്കപ്പുറം യൂറോപ്യന്‍ യൂനിയന്‍ ആയുധ, സാങ്കേതികവിദ്യ, ബേങ്കിംഗ് മേഖലകളിലും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല ആണവ സമ്പുഷ്ടീകരണ പദ്ധതിക്ക് യു എന്‍ ഉപരോധവും നിലനില്‍ക്കുന്നുണ്ട്. ഉപരോധങ്ങള്‍ക്ക് ശേഷം 90 ശതമാനം വരെ വിദേശ നിക്ഷേപം കുറയുകയും 2024ലെ ഐ എം എഫ് റിപോര്‍ട്ട് പ്രകാരം ആഭ്യന്തര വളര്‍ച്ച 1.5 ശതമാനം മാത്രമായി ചുരുങ്ങുകയും ഉണ്ടായി. പണപ്പെരുപ്പം 45 ശതമാനത്തിലേക്കുയര്‍ന്നു. വിദേശ നാണയ സംഭരണം 40 ശതമാനം കുറഞ്ഞു. ഇതാണ് നിലവിലെ ഇറാന്റെ അവസ്ഥ. ഈ പ്രതിസന്ധികള്‍ക്ക് നടുവില്‍ നിന്നാണ് ഇറാന് ഈ യുദ്ധത്തിനിറങ്ങേണ്ടി വരുന്നത്. ലോകരാഷ്ട്രങ്ങളില്‍ മുമ്പ് ഇറാനുമായി നല്ല ബന്ധമുണ്ടായിരുന്ന പല രാജ്യങ്ങളും ഇപ്പോള്‍ ഇറാനുമായി അത്ര നല്ല ബന്ധം തുടരുന്നില്ല. രണ്ടാം യു പി എ ഭരണകാലത്ത് ഇന്ത്യ ഇറാനുമായുള്ള വാതക പൈപ്പ് ലൈന്‍ കരാറില്‍ നിന്ന് പിന്നോട്ട് പോയതില്‍ അമേരിക്കന്‍ സമ്മര്‍ദവും ഉണ്ടായിരുന്നു. ഇന്ന് ഇറാന് വേണ്ടി ശബ്ദമുയര്‍ത്താന്‍ സാധ്യതയുള്ളത് റഷ്യയും ചൈനയും പോലുള്ള ചുരുങ്ങിയ രാജ്യങ്ങള്‍ മാത്രമാകും. എന്നാല്‍ ഇസ്‌റാഈലിന് അമേരിക്ക നല്‍കുന്ന പിന്തുണ പോലെ റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ ഇറാന് ലഭിക്കാനിടയില്ല. കാരണം റഷ്യക്കും ചൈനക്കും ഇറാനുമായുള്ള ബന്ധം സാമ്പത്തിക താത്പര്യങ്ങളില്‍ ഉണ്ടായതാണ്. പ്രത്യക്ഷത്തില്‍ ചൈനയും റഷ്യയും ഇറാനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും അതിനപ്പുറത്തേക്ക് ഉപാധികള്‍ ഇല്ലാത്ത ഒരു പിന്തുണ ഉണ്ടായി വരാനുള്ള സാധ്യതയും ഇപ്പോഴില്ല. അങ്ങനെ വന്നാല്‍ യുദ്ധത്തില്‍ ഇറാന്‍ വലിയ രീതിയില്‍ പ്രതിരോധത്തില്‍ അകപ്പെടും. പക്ഷേ, അമേരിക്കയും ഈ യുദ്ധം നീണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. അമേരിക്കയും ഇസ്‌റാഈലും ഇപ്പോള്‍ ആഗ്രഹിക്കുന്നത് ഇറാനെ പ്രതിരോധത്തിലാക്കി ആണവ നിയന്ത്രണ കരാറില്‍ ഒപ്പ് വെപ്പിക്കുക എന്നതാണ്. ഇക്കാരണങ്ങളാല്‍ തന്നെ ഈ യുദ്ധം നീണ്ടുപോകാന്‍ സാധ്യത നന്നേ കുറവാണ്.എന്നിരുന്നാലും എല്ലാ നിഗമനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും അപ്പുറം മേഖലയിലെ സംഘര്‍ഷം എത്ര ചുരുങ്ങിയ ദിവസമാണെങ്കിലും നീണ്ടുപോയാല്‍ അത് ലോക വ്യാപാരക്രമത്തെ തന്നെ താളം തെറ്റിക്കാന്‍ ഇടയുണ്ട്. അത് പ്രശ്‌നങ്ങളുണ്ടാക്കുന്നത് എണ്ണ വ്യാപാരത്തില്‍ മാത്രമായിരിക്കില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സ്വാധീനം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വാണിജ്യ പാതകളില്‍ ഒന്നായ ഹോർമുസ് വഴിയാണ് ലോകത്തിന്റെ ഏകദേശം 20-30 ശതമാനം വരെ എണ്ണ വ്യാപാരവും 20 ശതമാനം ദ്രവീകൃത വാതക വ്യാപാരവും നടക്കുന്നത്. സഊദി അറേബ്യ, ഇറാഖ്, കുവൈത്ത്, യു എ ഇ, ഖത്വര്‍, ഇറാന്‍ തുടങ്ങിയ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങള്‍ തങ്ങളുടെ എണ്ണ കയറ്റുമതിക്ക് ഈ പാതയെ ആശ്രയിക്കുന്നവരാണ്. ഇന്ത്യ തങ്ങളുടെ എണ്ണ ആവശ്യങ്ങളുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നത് ഈ വ്യാപാര പാത വഴിയാണ്. ഇറാന്‍ ഈ കടലിടുക്കിന്റെ വടക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ സൈനിക- നാവിക ശക്തി ഉപയോഗിച്ച് ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവര്‍ക്ക് സാധിക്കും. അതുകൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം ഈ പ്രശ്‌നത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്നിട്ടുവരാന്‍ കാരണം. ലോകത്ത് വലിയ സാമ്പത്തിക ശക്തിയാകാന്‍ ശ്രമിക്കുന്ന സഊദി അറേബ്യക്ക് അടക്കം മേഖലയിലെ അശാന്തി വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. യുദ്ധമുണ്ടായാല്‍ വലിയ നഷ്ടമുണ്ടാകുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇത് മുന്നില്‍ കണ്ടാണ്, എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഇന്ത്യക്ക് ഈ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ നെതന്യാഹു കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബന്ധപ്പെട്ടത്. ഇറാനെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഇപ്പോഴും ഒഴിവാക്കാന്‍ കഴിയാത്ത ഒരു പങ്കാളിയാണ്. അതിനാല്‍ ഇന്ത്യയുടെ നിര്‍ദേശം ഇറാന്‍ തള്ളിക്കളയാനും ഇടയില്ല. യുദ്ധം എണ്ണ വില ഉയര്‍ത്തുകയും, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പണപ്പെരുപ്പം, വിതരണ ശൃംഖല തടസ്സങ്ങള്‍, സാമ്പത്തിക പ്രതിസന്ധി എന്നിവ ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ അമേരിക്ക, ചൈന, ഇന്ത്യ, സഊദി, മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങള്‍ അടക്കം ഒരുമിച്ച് മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനാണ് സാധ്യത കാണുന്നത്. എല്ലാവരുടെയും സമാധാനത്തിനും വളര്‍ച്ചക്കും വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ സമാധാനത്തിന് വേണ്ടിയുള്ള ഉറച്ച ശബ്ദങ്ങള്‍ ലോകരാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം.