കെനിയയിലെ വാഹനാപകടം: മരിച്ച മലയാളികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

Wait 5 sec.

ദോഹ | കെനിയയില്‍ ബസപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രേഖകളെല്ലാം ലഭ്യമായി കഴിഞ്ഞാല്‍ ഇന്നോ നാളെയോ ആയി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.ബന്ധുക്കള്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഇന്നലെ രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. ബലിപെരുന്നാള്‍ ദിനത്തില്‍ ഖത്വറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.ബസിലുണ്ടായിരുന്ന 28 അംഗ സംഘത്തില്‍ 14 മലയാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേരുടെ പരുക്ക് ഗുരുതരമാണ്. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വച്ചാണ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. മലയാളികളും കര്‍ണാടക സ്വദേശികളും ഗോവന്‍ സ്വദേശികളുമാണ് സംഘത്തിലുണ്ടായത്. മസായി മാരാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു സംഘം.