ആഗോള ജല പുരസ്‌കാര ജേതാക്കളെ ശൈഖ് മുഹമ്മദ് ആദരിച്ചു; 12 നൂതനാശയങ്ങള്‍ക്ക് അംഗീകാരം

Wait 5 sec.

ദുബൈ | മുഹമ്മദ് ബിന്‍ റാശിദ് ഗ്ലോബല്‍ വാട്ടര്‍ അവാര്‍ഡ് നേടിയ 12 വ്യക്തികളെയും സ്ഥാപനങ്ങളെയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആദരിച്ചു. ജലക്ഷാമവും മലിനീകരണവും അനുഭവിക്കുന്ന ദുരിതബാധിത സമൂഹങ്ങള്‍ക്ക് സഹായം നല്‍കുന്ന നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് യു എ ഇ വാട്ടര്‍ എയ്ഡ് ഫൗണ്ടേഷന്‍ (സുഖിയ) ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്റെ ലക്ഷ്യം.നാലാം പതിപ്പില്‍, കുറഞ്ഞ ചെലവില്‍ സുരക്ഷിതവും ശുദ്ധവുമായ ജലം ലഭ്യമാക്കുന്ന 12 മികച്ച കണ്ടുപിടിത്തങ്ങളെയാണ് ആദരിച്ചത്. നൂതന ഗവേഷണ വികസന പുരസ്‌കാരം അമേരിക്കയില്‍ നിന്നുള്ള പ്രൊഫസര്‍ ഗുയിഹുവ യു നേടി. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജല ശുദ്ധീകരണത്തിലും അന്തരീക്ഷത്തില്‍ നിന്ന് ജലം ശേഖരിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.വിശിഷ്ട ഗവേഷക പുരസ്‌കാരം ഫലസ്തീനില്‍ നിന്നുള്ള മഹ്മൂദ് ശത്താത് കരസ്ഥമാക്കി. താങ്ങാനാവുന്ന വിലയിലുള്ള സൗരോര്‍ജ ജല ശുദ്ധീകരണ യൂണിറ്റാണ് അദ്ദേഹത്തിന്റെ പ്രധാന കണ്ടുപിടിത്തം. നൂതന ചെറുകിട പ്രോജക്ടുകള്‍ക്കുള്ള പുരസ്‌കാരം ഫ്രാന്‍സില്‍ നിന്നുള്ളവയ്ക്കാണ്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ ബാക്ടീരിയ, വൈറസ്, മറ്റ് മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കുന്ന സിറാമിക് ഇംപ്രെഗ്നേറ്റഡ് നാനോ-സില്‍വര്‍ പോട്ട് ഫില്‍ട്ടറുകള്‍ വികസിപ്പിച്ച ഒരു പ്രോജക്ടും പുരസ്‌കാരം നേടി.ലോകമെമ്പാടുമുള്ള ജലക്ഷാമം അനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് ഈ കണ്ടുപിടിത്തങ്ങള്‍ വലിയ പ്രയോജനം ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.