അങ്കമാലി-ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.അടുത്ത ദിവസം തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ജൂലായില്‍ തന്നെ ആരംഭിക്കാനാണ് ധാരണയായത്. കേരളത്തിന്റെ വടക്കു മുതല്‍ തെക്കു വരെ മൂന്നും നാലും പാതകള്‍ ഒരുക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യത്തിലും അനുകൂല പ്രതികരണമാണ് കേദ്ര മന്ത്രിയില്‍ നിന്നുണ്ടായത്.അങ്കമാലി മുതല്‍ എരുമേലി വരെ 111.48 കി.മീ ദൈര്‍ഘ്യമുള്ളതാണ് 1997-98 റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട പാത. 8 കി.മീ. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായിരുന്നു. അങ്കമാലിക്കും കാലടിയ്ക്കും ഇടയില്‍ 7 കി.മീ നിര്‍മ്മാണവും നടന്നതാണ്.