അക്ഷരങ്ങളെ ചങ്ങലക്കിട്ട ജനാധിപത്യത്തിന്റെ തടവറക്കാലത്തിന് ഇന്ന് 50 വയസ്

Wait 5 sec.

യുദ്ധങ്ങളെയും ക്ഷാമങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും ഒറ്റക്കെട്ടായി നിന്ന് നേരിട്ട ചരിത്രമുണ്ട് ഇന്ത്യക്ക്. ഏത് സാഹചര്യങ്ങളും നേരിടുമ്പോഴും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന വിളിപ്പേരിൽ തന്നെയാണ് അറിയപ്പെട്ടിട്ടുള്ളതും. എന്നാൽ 75 വർഷത്തെ ജനാധിപത്യത്തിനിടെ അതങ്ങനെ അല്ലാതിരുന്നത് വെറും രണ്ടേ രണ്ട്‍ വർഷമാണ്. ഉരുക്കുവനിതയെന്ന് അണികൾ വിളിച്ച ഒരാൾ തന്നെ തൻ്റെ ഉരുക്കു മുഷ്ടി ജനാധിപത്യത്തെ അടിച്ചമർത്താൻ ഉയർത്തിയപ്പോൾ അത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ കറുത്ത ഏടായി മാറി.1975 ജൂൺ 25-ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ നിയമ നിർമ്മാണസഭക്കും നീതിന്യായവ്യവസ്ഥയ്ക്കും കാര്യനിർവ്വഹണ വിഭാഗത്തിനും ഒപ്പം ജനാധിപത്യത്തിന്റെ നാലാം തൂണിനും ചങ്ങല വീണു. ജനാധിപത്യവിരുദ്ധത ഇപ്പോഴും ഭയക്കുന്നത് സത്യത്തിൽ അച്ചടി മഷി പുരളുമ്പോഴാണ്. രാത്രി 12 മണിക്ക് ദല്‍ഹിയിലെ പത്രങ്ങളുടെ ആപ്പീസുകള്‍ സ്ഥിതി ചെയ്തിരുന്ന ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ വൈദ്യുതി വിച്ഛേദിച്ച ശേഷമായിരുന്നു ഇന്ദിര അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കുന്നത്. വിലങ്ങുവീഴും മുമ്പേ പത്രങ്ങളുടെ വായമൂടി കെട്ടിക്കൊണ്ടായിരുന്നു ആ കറുത്ത അധ്യായത്തിൻ്റെ തുടക്കം.Read Also: അടിയന്തരാവസ്ഥ കേരളത്തിന്റെ ജനാധിപത്യ ശബ്ദം തകര്‍ത്ത വിധംഇന്ത്യൻ മാധ്യമരംഗംഇന്ത്യ പോലെയൊരു സ്വതന്ത്രരാജ്യത്ത് പത്രങ്ങളുടെ വാ മൂടി കെട്ടാൻ ഇന്ദിര പ്രസ് സെൻസർഷിപ്പ് ഏർപ്പെടുത്തി. അന്ന് പത്രങ്ങൾക്ക് മൂക്കുകയറിടാൻ അണിയറയിൽ പദ്ധതിയൊരുക്കിയത് ഇന്ദിരാ ഗാന്ധിയുടെ ഇളയമകൻ സഞ്ജയ് ഗാന്ധിയായിരുന്നു. ഭരണഘടന തന്നെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ദിര ഉപയോഗിച്ചതാണ് ഏറ്റവും വലിയ വിരോധാഭാസം. ഇന്ത്യൻ ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം ഇന്ത്യൻ പൗരന്മാർക്ക് അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ചു നൽകുന്നുണ്ട്. അതിൽ മാധ്യമസ്വാതന്ത്ര്യവും ഉൾപ്പെടുന്നുണ്ട്. അതേ അനുച്ഛേദത്തിന്റെ രണ്ടാം ഖണ്ഡം പറയുന്നത്, പ്രസ്തുത അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെപ്പറ്റിയാണ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര പ്രയോജനപ്പെടുത്തിയതും അതുതന്നെയായിരുന്നു. ‘രാജ്യ സുരക്ഷ’, ‘വിദ്വേഷ പ്രചാരണം’ തുടങ്ങിയ കാരണങ്ങളാണ് അവർ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കാരണമായി പറഞ്ഞത്.  പ്രസ്സ് സെൻസർഷിപ്പ് ആക്ട് വഴി കർശന നിയന്ത്രണം ഏർപ്പെടുത്തി. പത്രമോഫിസുകളിൽ റെയ്ഡുകൾ നടത്തി. ജപ്തി, എഡിറ്റർമാരെ കസ്റ്റഡിയിലെടുക്കൽ എന്നിവ തുടർക്കഥയായി. എഡിറ്റർമാർക്കെതിരെയുള്ള അനധികൃത കേസുകൾ പതിവായി. സർക്കാരിന്റെ അപ്പ്രൂവൽ ഇല്ലാതെ ഒരു രാഷ്ട്രീയ വാർത്തയും പോകരുത് എന്നതായിരുന്നു അന്നത്തെ പത്രനയം. ഹിന്ദുസ്ഥാനും ടൈംസ് ഓഫ് ഇന്ത്യയും സർക്കാരിനെതിരെ തൂലിക ചലിപ്പിക്കാൻ മടിച്ചപ്പോൾ ഇന്ത്യൻ എക്സ്പ്രസ്, സ്റ്റേറ്റ്സ്മാൻ, ഹിമ്മത്, ഹിന്ദു പോലുള്ള പത്രങ്ങൾ അടിയന്തരാവസ്ഥയെ മുന്നും പിന്നും നോക്കാതെ വിമർശന വിധേയമാക്കി.മാധ്യമപ്രവർത്തനം കേരളത്തിൽഅന്നത്തെ പ്രധാന മലയാള പത്രങ്ങളായിരുന്ന മാതൃഭൂമിയും മലയാള മനോരമയും ഇന്ദിര ഗവണ്മെന്റിനെ പരസ്യമായി എതിർക്കാനുള്ള ധൈര്യം കാണിച്ചില്ല. മാതൃഭൂമി എഡിറ്റോറിയലുകളിൽ ജനാധിപത്യത്തിന്റെ പ്രാധാന്യം, പൗരസ്വാതന്ത്ര്യങ്ങൾ തുടങ്ങിയ സന്ദേശങ്ങൾ ഉൾപ്പെടുത്തി സെൻസർഷിപ്പിനോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു. എന്നാൽ, പത്രങ്ങൾക്ക് അതിജീവനം തന്നെ ഭീഷണിയായിരുന്ന ആ കാലത്ത് കേരളത്തിൽ നിന്നൊരു ദിനപത്രം, ദേശാഭിമാനി, ഭീതിയെ തോൽപ്പിച്ച് ധൈര്യത്തിന്റെ ശബ്ദമുയർത്തി. കേന്ദ്രസർക്കാരിന്റെ സെൻസർഷിപ്പുകൾ, വാർത്താ നിയന്ത്രണങ്ങൾ, അറസ്റ്റ് ഭീഷണികൾ തുടങ്ങിയവയെ വെല്ലുവിളിച്ച് ദേശാഭിമാനി അതിന്റെ ആശയത്തിലും അത് മുന്നോട്ട് വച്ച ആദർശത്തിലും ഉറച്ച് നിന്നു. അടിയന്തരാവസ്ഥയെക്കുറിച്ച് മുഖപ്രസംഗം എഴുതുന്നത് വിലക്കിയതിനാൽ ആ ഭാഗം ഒഴിച്ചിട്ടു. സെൻസർഷിപ്പിനാൽ വെട്ടിക്കളഞ്ഞ വാക്കുകളുടെയും വാചകങ്ങളുടെയും സ്ഥാനം അതേപടി പ്രസിദ്ധീകരിച്ച് പ്രതിഷേധത്തിന്റെ പുതിയ രൂപം പത്രം മുന്നോട്ടുവച്ചു. അതിജീവനത്തിനായി പല പത്രങ്ങളും അടിയന്തരാവസ്ഥയിൽ മൗനം പാലിച്ചപ്പോൾ, ദേശാഭിമാനി അതിന്റെ വാക്കുകളുടെ മൂർച്ച കൂട്ടിക്കൊണ്ടേയിരുന്നു.അടിയന്തരാവസ്ഥയെ വ്യത്യസ്‍തമായ രീതിയിൽ എതിർത്ത പത്രമായിരുന്നു കേരള കൗമുദി. പ്രത്യക്ഷ രാഷ്ട്രീയം പറയുന്നതിൽ നിന്നും മാറി കേരള കൗമുദി, എഴുത്തുകാരുടെ ലേഖനങ്ങളിലൂടെയും കമന്ററികളിലൂടെയും ജനാധിപത്യത്തെ പിന്തുണച്ചു. സുഗതകുമാരി, ഓ വി വിജയൻ, ആറ്റൂർ രവിവർമ, തുടങ്ങിയവർ സാഹിത്യത്തിന്റെ വഴികളിലൂടെ അടിയന്തരാവസ്ഥയെ വിമർശിച്ചു. ഇന്ദിരയെ തുറന്നെതിർത്ത മറ്റൊരു പത്രം ഇന്ത്യൻ എക്സ്പ്രസ്സ് ആയിരുന്നു. അതിന്റെ കേരളത്തിലെ കുറച്ച് മാധ്യമപ്രവർത്തകർ കൃത്യമായ വിമർശനങ്ങളുമായി രംഗത്തുവന്നു.ഇങ്ങനെ ഭരണകൂടം അടിച്ചേൽപിച്ച മൗനത്തിന്റെ ഇരുണ്ട കുരിശിൽ എന്നോ നിലനിന്നിരുന്ന ഒരു ജനാധിപത്യ സംസ്കാരത്തിന്റെ ശേഷിപ്പായി നിന്ന് ചില മാധ്യമങ്ങൾ അടിയന്തരാവസ്ഥയ്ക്കെതിരെ പടപൊരുതി. ഇത് പിന്നീട് ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഗൗരവമേറിയ അധ്യായമായിത്തീർന്നു. 1977-ൽ അടിയന്തരാവസ്ഥ അവസാനിച്ചതിന് ശേഷം ഇന്ത്യൻ മാധ്യമ രംഗത്ത് കാതലായ മാറ്റങ്ങൾ വന്നുവെന്നു വേണം പറയാൻ. കേവലം വാർത്തകൾ പങ്കുവെക്കുക എന്നതിലുപരി, ജീവന് നേരെ ഭീഷണി ഉയരുമ്പോഴും സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും സത്യത്തിനും വേണ്ടി ഇടമുറിയാതെ സംസാരിക്കണമെന്ന് പിന്നീട് വന്നവരെ പഠിപ്പിച്ച, ഒരു കൂട്ടം പത്രങ്ങളുടെയും എഡിറ്റർമാരുടെയും കൂടി കഥകളാണ് ആ ഇരുണ്ട കാലത്തെ സ്മരിക്കുമ്പോഴും ഒരു മെഴുകുതിരിപാടായി അവശേഷിക്കുന്നത്. അക്ഷരങ്ങളെ ചങ്ങലക്കിട്ട ജനാധിപത്യത്തിന്റെ തടവറക്കാലത്തിന് ഇന്ന് അര നൂറ്റാണ്ട് തികയുന്നു.The post അക്ഷരങ്ങളെ ചങ്ങലക്കിട്ട ജനാധിപത്യത്തിന്റെ തടവറക്കാലത്തിന് ഇന്ന് 50 വയസ് appeared first on Kairali News | Kairali News Live.