വീട്ടില്‍ നിന്നും തോക്കുകള്‍ കണ്ടെത്തിയ സംഭവം; യുവാവിന്റെ പശ്ചാത്തലം അന്വേഷിക്കുന്നു

Wait 5 sec.

പത്തനംതിട്ട | വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവാവിന്റെ പശ്ചാത്തലം അന്വേഷിക്കുന്നു. പത്തനംതിട്ട നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ വിഘ്നേഷ് (34) നെയാണ് തോക്കുകളുമായി പോലീസ് പിടികൂടിയത്. ഇയാളുടെ ബന്ധു കൂടിയായ നന്നുവക്കാട് പൂര്‍ണിമ വീട്ടില്‍ സുചിത്ര (29)യുടെ പരാതിയിലാണ് യുവാവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ അറസ്റ്റിനു പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരും പിസ്റ്റളും റൈഫിളും പോലീസ് കണ്ടെടുത്തു. രണ്ടു തോക്കുകള്‍ക്കും ലൈസന്‍സ് ഇല്ല. കണ്ടെടുത്ത തോക്കുകള്‍ എ ആര്‍ ക്യാമ്പ് ആര്‍മര്‍ വിഭാഗം പരിശോധിച്ചു. ഇവ ഫോറന്‍സിക് ലബോറട്ടോറിയില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. പ്രതി ഇതിനു മുമ്പ് ഏതെങ്കിലും കുറ്റകൃത്യം നടത്താന്‍ തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.ആയുധ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. ഹൈദരാബാദില്‍ ആപ്പിള്‍ ഫോണ്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വിഘ്‌നേഷിനെ സ്വഭാവദൂഷ്യം കാരണം പിരിച്ചുവിടുകയായിരുന്നു. ഇപ്പോള്‍ ഒരു മാസമായി ഇയാള്‍ നാട്ടിലുണ്ട്. രണ്ടു തോക്കുകളും ഹൈദരാബാദില്‍ നിന്നും കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് പറഞ്ഞു. എസ് ഐ. കെ ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്.