ഷാഹി കബീറിന്റെ പൊലീസ് കഥാപാത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയവയാണ്. ജോസഫിലെ ജോജുവിന്റെ കഥാപാത്രം മുതൽ റോന്തിലെ ദിലീഷ് പോത്തന്റെ റോൾ വരെ എല്ലാം പ്രേക്ഷകർക്ക് കൂടുതൽ കണക്ട് ആകുന്ന രീതിയിലാണ് സ്ക്രീനിൽ തെളിഞ്ഞിരിക്കുന്നത്. അത് സാധാരണക്കാർക്ക് മനസിലാകുന്ന ഇമോഷനുകൾ കഥാപാത്രങ്ങളിലൂടെ പറയുന്നത് കൊണ്ടാകാം എന്ന് ഷാഹി കബീർ ക്യു സ്റ്റുഡിയോയോട് പറയുന്നു. തന്റെ കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് അത് അവതരിപ്പിക്കുന്ന ആർട്ടിസ്റ്റുകളുമായുള്ള സൗഹൃദങ്ങളും സഹായിച്ചിട്ടുണ്ട്. റോന്തിൽ ദിലീഷ് പോത്തൻ തന്നെയായിരുന്നു ഫസ്റ്റ് ഓപ്ഷനെന്നും ഷാഹി കബീർ പറയുന്നു.ഷാഹി കബീറിന്റെ വാക്കുകൾസാധാരണക്കാർക്ക് കണക്ട് ആകുന്ന ഇമോഷനുകളാണ് ഞാൻ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾ ഡീൽ ചെയ്യുന്നത്. അതുകൊണ്ടാണ് ആർട്ടിസ്റ്റുകൾക്ക് അത് തങ്ങളുടെ മികച്ച വർക്കുകളായി തോന്നുന്നത്. പ്രതികരിക്കാൻ പറ്റാത്ത ഒരു കാലത്ത്, എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കുന്ന, ബോൾഡായ ഓഫീസർമാർ വന്നപ്പോൾ അവർക്ക് കയ്യടി കിട്ടിയിരുന്നു. പക്ഷെ, ഇന്ന് അങ്ങനെയല്ല. ഇപ്പൊ കുറച്ച് കൂടെ മനുഷ്യന് മനുഷ്യനെ മനസിലാകും, മനുഷ്യന്റെ ഇമോഷൻസ് മനസിലാകും. എല്ലാ കഥാപാത്രങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് വികാരങ്ങളും വിചാരങ്ങളും ഉള്ള മനുഷ്യരായി തന്നെയാണ്.മറ്റൊരു മേൽക്കൈ, എന്റെ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നവരുമായി എനിക്ക് നീണ്ട നാളത്തെ സൗഹൃദം കാത്തുസൂക്ഷിക്കാൻ പറ്റിയിട്ടുണ്ട് എന്നതാണ്. ജോസഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ജോജുവുമായി കണ്ട് സംസാരിച്ച്, ഒരു നല്ല സൗഹൃദം ക്രിയേറ്റ് ചെയ്തിരുന്നു. നിമിഷ സജയനാണെങ്കിലും തൊണ്ടിമുതലും ദൃക്സാക്ഷിയും മുതലുള്ള ബന്ധമാണ്. ദിലീഷ് പോത്തനും അങ്ങനെത്തന്നെ. കുഞ്ചാക്കോ ബോബന്റെ കാര്യവും വ്യത്യസ്തമല്ല. കുറഞ്ഞ നാളത്തെ സൗഹൃദം മാത്രം വച്ചുകൊണ്ട് ഞാൻ ഷൂട്ട് ചെയ്തത് സൗബിനെ മാത്രമാണ്.എല്ലാ കഥാപാത്രങ്ങൾക്കും നമ്മുടെ മനസിൽ ആദ്യം വരുന്ന മുഖം കിട്ടണമെന്നില്ല. പക്ഷെ റോന്തിൽ ദിലീഷ് പോത്തൻ തന്നെയായിരുന്നു ഫസ്റ്റ് ഓപ്ഷൻ. നേരത്തെ ആലോചിക്കുമ്പോൾ ചിലപ്പോൾ കല്ലുകടിയായി അനുഭവപ്പെട്ടേക്കാം. പക്ഷെ, ഇപ്പോൾ നമുക്ക് ദിലീഷ് അല്ലാതെ മറ്റൊരാളെ ആ കഥാപാത്രമായി ആലോചിക്കാൻ പറ്റില്ല. അതുപോലെത്തന്നെ എന്റെ മറ്റ് കഥാപാത്രങ്ങളെ കാണുമ്പോഴും ഇതേ ഫീൽ കിട്ടുന്നുണ്ടെങ്കിൽ അത് വിധിയും നല്ല സമയവും കൊണ്ടാകാം.