കപ്പൽ കൂട്ടിയിടിച്ചത് നാവിഗേഷനിലെ പിഴവ് കാരണമെന്ന് അധികൃതർ

Wait 5 sec.

ഷാർജ| യു എ ഇ തീരത്ത് നിന്ന് ഏകദേശം 24 നോട്ടിക്കൽ മൈൽ അകലെ ഒമാൻ കടലിൽ രണ്ട് കപ്പലുകൾ കൂട്ടിയിടിച്ചത് നാവിഗേഷനിലെ പിഴവ് മൂലമാണെന്ന് പ്രാഥമിക വിവരങ്ങളിൽ നിന്ന് വ്യക്തമായതായി ഊർജ-അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു. ആന്റിഗുവ, ബാർബുഡ എന്നീ രാജ്യങ്ങളുടെ പതാക വഹിക്കുന്ന അഡലിൻ എന്ന എണ്ണ ടാങ്കറും ലൈബീരിയയുടെ പതാക വഹിക്കുന്ന ഫ്രണ്ട് ഈഗിൾ എന്ന ചരക്ക് കപ്പലും തമ്മിലാണ് ചൊവ്വാഴ്ച പുലർച്ചെ 1.30ന് കൂട്ടിയിടിച്ചത്. അപകടത്തിൽ ഇരു കപ്പലുകളുടെയും പുറംഭാഗത്ത് ചെറിയ കേടുപാടുകൾ സംഭവിച്ചു.കൂടാതെ, ചെറിയ തോതിൽ എണ്ണ ചോർച്ചയും ഒരു കപ്പലിന്റെ ഇന്ധന ടാങ്കിൽ തീപ്പിടിത്തവുമുണ്ടായി. ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ തീ അണച്ചു. ഇരു കപ്പലുകളിലെയും ജീവനക്കാർക്ക് ആർക്കും പരുക്കുകളില്ല. നാഷണൽ ഗാർഡിന്റെ കോസ്റ്റ് ഗാർഡും മറ്റ് അതോറിറ്റികളും നടത്തിയ രക്ഷാപ്രവർത്തനത്തിൽ എണ്ണ ടാങ്കറിലെ 24 ജീവനക്കാരെയും സുരക്ഷിതമായി ഖോർഫക്കാൻ തുറമുഖത്തേക്ക് മാറ്റി.അന്താരാഷ്ട്ര സമുദ്ര മാനദണ്ഡങ്ങൾക്കനുസൃതമായും ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജൻസികളുമായി ഏകോപിപ്പിച്ച് സാങ്കേതിക അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. നാവിഗേഷൻ സുരക്ഷയും സമുദ്ര പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.