ഇറാൻ – ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിന് വഴിവെക്കുന്ന തരത്തിൽ സൈനിക ഇടപെടൽ നടത്തി അമേരിക്ക. ഇറാന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങളിലാണ് അമേരിക്കയുടെ കുപ്രസിദ്ധ സ്റ്റെൽത്ത് ബോംബറുകളായ ബി 2 ആക്രമിച്ചത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കി. ആക്രമണത്തിന് ശേഷം ഇനി സമാധാനത്തിന്റെ യുഗമെന്നാണ് ട്രംപ് സോഷ്യൽ മീഡിയയായ ട്രൂത് സോഷ്യലിൽ കുറിച്ചത്.തങ്ങൾ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ അടക്കമുള്ള ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്നും ഇതിലെ ഏറ്റവും പ്രധാനപ്പെട്ട നിലയമായ ഫോർഡോ വിജയകരമായി അക്രമിച്ചെന്നും ട്രംപ് ട്രൂത് സോഷ്യലിലൂടെ അറിയിച്ചു. തുടർന്ന് ദൗത്യം പൂർത്തിയാക്കി വിമാനങ്ങൾ മടങ്ങിയതായും കുറിച്ച ട്രംപ് ഇതിനു പിന്നിൽ പ്രവർത്തിച്ച സൈനികരെ അഭിനന്ദിക്കുകയും ചെയ്തു.ALSO READ; മകനെ ഒഴിവാക്കി; ഇസ്രയേൽ വധഭീഷണിക്കിടെ ആയത്തുല്ല ഖമനയി പിൻഗാമികളുടെ പട്ടിക നൽകിയതായി റിപ്പോർട്ട്ഇന്നലെ മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽ നിന്ന്, ബി-2 വിമാനങ്ങൾ ഇന്നലെ പസിഫിക് സമുദ്ര താവളത്തിലേക്ക് പറന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്കയുടെ ലോകം ഭയക്കുന്ന സ്റ്റെൽത്ത് ബോംബറുകളാണ് ബി-2. റഡാറുകളിൽ പെടാതെ പറക്കുന്ന കനത്ത ആക്രമണ ശേഷിയുള്ള ഇവയ്ക്ക് വൻ നഗരങ്ങൾ പോലും ബോംബിട്ട് നശിപ്പിക്കാൻ കഴിവുണ്ട്. ഭൂമിയിൽ വളരെ ആഴത്തിൽ (300 അടിയോളം) ഒളിച്ചിരിക്കുന്ന ഫോർഡോ നിലയം ആക്രമിക്കാൻ ഇസ്രയേൽ യുഎസ് സഹായം തേടിയിരുന്നു. തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.അമേരിക്കയുടെ 15 ടൺ ഭാരമുള്ള “ബങ്കർ ബസ്റ്റർ” ബോംബായ GBU-57A/B മാസിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ന് മാത്രമേ ഫോർഡോയുടെ കോട്ടകൾ പൊളിച്ച് അകത്തെത്താൻ ക‍ഴിവുള്ളൂ. ഇതിനായി ഇസ്രയേൽ യുഎസുമായി ചർച്ചകൾ നടത്തിയിരുന്നു.എന്താണ് ഇറാന്‍റെ ഫോർഡോ ആണവകേന്ദം?ഇറാനിലെ ഏറ്റവും രഹസ്യവും കനത്ത സംരക്ഷണവുമുള്ള ആണവ കേന്ദ്രങ്ങളിലൊന്നാണ് ഫോർഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ്. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 160 കിലോമീറ്ററും കോമിൽ നിന്ന് 30 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഫോർഡോ ഗ്രാമത്തിനടുത്തുള്ള ഒരു പർവതത്തിനടിയിൽ ആ‍ഴത്തിൽ മറഞ്ഞിരിക്കുന്ന ഈ സ്ഥലം വ്യോമാക്രമണങ്ങളെയും വിദേശ ഇടപെടലുകളെയും ചെറുക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നിയന്ത്രിക്കുന്ന ഒരു മിസൈൽ താവളത്തിന്‍റെ ഭാഗമായിരുന്നു ആദ്യം ഈ സ്ഥലം. ആണവായുധങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രഹസ്യ “അമാദ് പ്ലാൻ” പ്രകാരം 2000 ആണ്ടിന്‍റെ തുടക്കത്തിലാണ് ഇറാൻ ഫോർഡോ കേന്ദ്രം നിർമ്മിക്കാൻ തുടങ്ങിയത്.വർഷങ്ങളോളം ഇങ്ങനെ ഒരു കേന്ദ്രമുണ്ടെന്ന വിവരം പോലും ലോകത്തിന് അജ്ഞാതമായിരുന്നു. 2009 ലാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ പ്ലാന്‍റിന്‍റെ വിവരങ്ങൾ പുറത്ത് കൊണ്ടുവരുന്നത്. ഇതോടെ ഇങ്ങനെയൊരു കേന്ദ്രമുള്ള വിവരം ഇറാന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് (IAEA) മുന്നിൽ ഔദ്യോഗികമായി സമ്മതിക്കേണ്ടി വന്നു.The post കളത്തിലിറങ്ങി അമേരിക്ക: ഫോർഡോ അടക്കമുള്ള ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചു; ‘ഇനി സമാധാനത്തിന്റെ യുഗമെന്ന്’ ട്രംപ്, യുദ്ധഭീതിയിൽ ലോകം appeared first on Kairali News | Kairali News Live.