ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആത്മഹത്യ: മകളുടെ സുഹൃത്തിനെതിരെ പരാതിയുമായി മാതാവ്

Wait 5 sec.

കണ്ണൂര്‍ | ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് മകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്തിനു നേരെ പരാതിയുമായി മാതാവ്. മകള്‍ റസീനയുടെ സുഹൃത്ത് റഹീസ് വിവാഹ വാഗ്ദാനം നല്‍കി അവളുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തതായി മാതാവ് സി കെ ഫാത്തിമ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.20 പവനോളം ആഭരണങ്ങളും ഒന്നരലക്ഷം രൂപയും മകളെ ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ വീഡിയോകള്‍ മൊബൈല്‍ഫോണില്‍ സൂക്ഷിച്ച് റസീനയെ റഹീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. മകളുടെ മരണത്തില്‍ റഹീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍ക്കൂട്ട വിചാരണക്ക് വിധേയയായതില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് റസീനയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തില്‍ മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ രണ്ടുപേരെ കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. ഇവരും എസ് ഡി പി ഐ പ്രവര്‍ത്തകരാണ്.