ഇനി വിഭവ സമൃദ്ധമായിരിക്കും സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണം. എല്ലാ ദിവസവും സാദാ ചോറും കറിയും എന്ന രീതി അവസാനിപ്പിച്ച് ആഴ്ചയിലൊരിക്കല്‍ വെജിറ്റേറിയന്‍ ബിരിയാണിയും വെജിറ്റബിള്‍ ഫ്രൈഡ് റൈസും മറ്റു പോഷക വിഭവങ്ങളും നല്‍കും. സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റം. കുട്ടികളുടെ ആരോഗ്യ വളര്‍ച്ച കണക്കിലെടുത്ത് കറികളില്‍ പയര്‍ വര്‍ഗങ്ങളും ഇലവര്‍ഗങ്ങളും മറ്റും ചേര്‍ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മെനു പരിഷ്‌കരണ വിവരം പുറത്തുവിട്ട വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറയുന്നു.മിക്കവാറും എല്ലാ രാജ്യങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ക്ക് സര്‍ക്കാറുകള്‍ക്ക് കീഴില്‍ ഉച്ചഭക്ഷണം നല്‍കിവരുന്നുണ്ട്. ഇന്ത്യയില്‍ ഇതിനു തുടക്കം കുറിച്ചത് ബ്രിട്ടീഷ് ഭരണകാലത്ത് 1923ല്‍ മദ്രാസ് പ്രസിഡന്‍സിയിലെ കോര്‍പറേഷന്‍ സ്‌കൂളുകളിലാണ്. 1930 മുതല്‍ ഫ്രഞ്ച് ഭരണത്തിനു കീഴിലുള്ള പുതുച്ചേരിയിലും പദ്ധതി നടപ്പാക്കി. പ്രാദേശികമായി നടന്നുവന്നിരുന്ന ഈ പദ്ധതി വ്യാപകമായതിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. കോണ്‍ഗ്രസ്സ് നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന കാമരാജിന്റെ വാഹനം യാത്രക്കിടെ മദ്രാസിലെ ഒരു റെയില്‍വേ ക്രോസില്‍ നിര്‍ത്തിയപ്പോള്‍ സമീപത്ത് പശുക്കളെയും ആടുകളെയും മേച്ചുനടക്കുന്ന കുറേ കുട്ടികളെ കാണാനിടയായി. കാറില്‍ നിന്നിറങ്ങി അദ്ദേഹം കുട്ടികളോട് ‘എന്താ സ്‌കൂളില്‍ പോകാത്തത്’ എന്ന് ചോദിച്ചപ്പോള്‍, ‘സ്‌കൂളില്‍ പോയാല്‍ ഭക്ഷണം തരുമോ’ എന്നായിരുന്നു കുട്ടികളുടെ പ്രതികരണം. 1960ലാണ് സംഭവം.പിതാവ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പോറ്റാന്‍ പന്ത്രണ്ടാം വയസ്സില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായ കാമരാജിന്റെ ഉള്ളില്‍ തട്ടി കുട്ടികളുടെ ചോദ്യം. തുടര്‍ന്ന് ഇത്തരം കുട്ടികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ 1962ല്‍ അദ്ദേഹം തമിഴ്നാട്ടില്‍ ഉച്ചഭക്ഷണ പദ്ധതി പ്രഖ്യാപിച്ചു. ഏതാണ്ട് അതേകാലത്ത് തന്നെ അമേരിക്കയിലെ ഒരു ചാരിറ്റി സംഘടനയുടെ സഹായത്തോടെ കേരളത്തിലും പദ്ധതി ആരംഭിച്ചു. ഉത്തരേന്ത്യന്‍ വിളയായ കമ്പത്തിന്റെ ഉപ്പുമാവായിരുന്നു അന്ന് നാല് വരെയുള്ള ക്ലാസ്സുകളില്‍ കേരളത്തില്‍ നല്‍കിയിരുന്നത്. 1984ല്‍ അമേരിക്കന്‍ സംഘടന പദ്ധതിയില്‍ നിന്ന് പിന്‍വലിഞ്ഞു. അതോടെ പ്രതിസന്ധിയിലായ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുത്തു. ലോവര്‍ പ്രൈമറി ക്ലാസ്സുകളില്‍ ഉച്ചക്കഞ്ഞി നല്‍കിയായിരുന്നു സര്‍ക്കാറിന്റെ തുടക്കം. 1987-88 വര്‍ഷത്തില്‍ യു പി ക്ലാസ്സുകളിലും 2007-2008ല്‍ എട്ടാം ക്ലാസ്സിലും നടപ്പാക്കി പദ്ധതി. 1995 മുതല്‍ കേന്ദ്ര സഹായത്തോടെയാണ് പദ്ധതി നടന്നുവരുന്നത്.ഉപ്പുമാവില്‍ നിന്ന് ഇപ്പോള്‍ ബിരിയാണിയിലെത്തി. കാലോചിതമായ ഈ മെനു പരിഷ്‌കരണം സ്വാഗതാര്‍ഹമാണ്. കുട്ടികളുടെ ശാരീരിക- മാനസിക വളര്‍ച്ചക്കും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും സഹായകമാണ് പദ്ധതി. പല കുട്ടികളും പ്രത്യേകിച്ചും ദരിദ്ര കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ നേരിടുന്ന മുഖ്യപ്രശ്നമാണ് പോഷകാഹാര കുറവും വളര്‍ച്ചാ മുരടിപ്പും. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ പോഷക മൂല്യമുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ വലിയൊരളവോളം ഇത് പരിഹരിക്കാനാകുമെന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ഷയ പത്ര ഫൗണ്ടേഷന്‍ സി ഇ ഒ ശ്രീധര്‍ വെങ്കട്ട് തുടങ്ങി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനു സഹായകമാണ് വിദഗ്ധ സമിതിയുടെ ശിപാര്‍ശയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഉച്ചഭക്ഷണ മെനു.ഉച്ചഭക്ഷണം മികച്ചതാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ചില നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍. സ്ഥല സൗകര്യമുള്ള സ്‌കൂളുകളില്‍ അടുക്കളത്തോട്ടം നിര്‍മിച്ച് അവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഉച്ചഭക്ഷണത്തിന് ഉപയോഗിക്കണമെന്നാണ് ഒരു നിര്‍ദേശം. വിഷരഹിത പച്ചക്കറി ഉറപ്പ് വരുത്തുന്നതിനു പുറമെ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക പ്രവര്‍ത്തനത്തില്‍ താത്പര്യം ജനിപ്പിക്കാന്‍ കൂടി ഇത് ഉപകരിക്കും. കുട്ടികള്‍ക്ക് കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുക, കിണറുകള്‍ ആറ് മാസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്യുക, വാട്ടര്‍ ടാങ്കുകള്‍ മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കുക, പാചകപ്പുരയുടെയും പാചകം ചെയ്യുന്ന പാത്രങ്ങളുടെയും കുട്ടികള്‍ ഭക്ഷണം കഴിക്കാനുപയോഗിക്കുന്ന പാത്രങ്ങളുടെയും ശുചിത്വം ഉറപ്പാക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍. മികച്ച രീതിയില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകള്‍ക്ക് അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷണത്തിലെ വൈവിധ്യം, വൃത്തി, മാലിന്യനിര്‍മാര്‍ജനം, ഡ്രൈനേജ് തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. പബ്ലിക് അഫയര്‍ ഇന്‍ഡക്സില്‍ ഉള്‍പ്പെടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട് കേരളത്തിന്റെ ഉച്ചഭക്ഷണ പദ്ധതി.പുതിയ മെനു അനുസരിച്ചുള്ള ഉച്ചഭക്ഷണത്തിന് മതിയാകില്ല സര്‍ക്കാര്‍ ഈയിനത്തില്‍ അനുവദിക്കുന്ന തുകയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഒരു കുട്ടിക്ക് എല്‍ പി ക്ലാസ്സില്‍ 6.78 രൂപയും യു പി മുതല്‍ 10.17 രൂപയുമാണ് നിലവില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന വിഹിതം. 19 വര്‍ഷം മുമ്പ് നിശ്ചയിച്ചതാണ് ഈ നിരക്ക്. നിത്യോപയോഗ സാധനങ്ങളുടെ വില അടിക്കടി കുതിച്ചുയരുകയാണ്. ഗ്യാസിന്റെയും വിറകിന്റെയും വിലയും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. പ്രധാനാധ്യാപകനാണ് ഉച്ചഭക്ഷണത്തിന്റെ ചുമതല. സര്‍ക്കാര്‍ അനുവദിക്കുന്ന തുക തികയാതെ വരുന്ന സാഹചര്യത്തില്‍ അതിനു പരിഹാരം കാണേണ്ടത് അദ്ദേഹമാണ്.തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും സഹകരണത്തോടെയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കി വരുന്നത്. അധ്യാപക, രക്ഷാകര്‍തൃ സംഘടനകള്‍ക്ക് സാമ്പത്തിക ശേഷിയുള്ള സ്‌കൂളുകളില്‍ അവരുടെ സഹായവും ലഭിക്കാറുണ്ട്. കുട്ടികളുടെ പിറന്നാളും സമാന ആഘോഷങ്ങളും വരുമ്പോള്‍ സ്‌കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിന് തുക നല്‍കുന്ന കുടുംബങ്ങളുണ്ട്.സ്പോണ്‍സര്‍ഷിപ്പ് വഴിയും പണം കണ്ടെത്തുന്നു. എല്ലാത്തിനും സര്‍ക്കാറിനെ ആശ്രയിക്കുന്ന പ്രവണതക്കുപരി പി ടി എ കമ്മിറ്റി ശ്രമിച്ചാല്‍ ഇത്തരം സംരംഭങ്ങളിലൂടെ മുടങ്ങാതെയും താളം തെറ്റാതെയും പദ്ധതി നടപ്പാക്കാവുന്നതേയുള്ളൂ.