ടീം യു ഡി എഫിന്റെ വിജയം

Wait 5 sec.

നിലമ്പൂര്‍ നിയമസഭാ മണ്ഡലം യു ഡി എഫ് തിരിച്ചുപിടിച്ചിരിക്കുന്നു. എട്ട് തവണ കോണ്‍ഗ്രസ്സിന്റെ കരുത്തനായ നേതാവ് ആര്യാടന്‍ മുഹമ്മദിനെ തുണക്കുകയും 2016ലും 2021ലും സി പി എം സ്വതന്ത്രന്‍ പി വി അന്‍വര്‍ അട്ടിമറി വിജയം നേടുകയും ചെയ്ത മണ്ഡലം ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് മികച്ച ലീഡോടെ തിരികെ പിടിച്ചിരിക്കുകയാണ്. സി പി എമ്മിന്റെ കരുത്തനായ നേതാവും സെക്രട്ടേറിയറ്റ് അംഗവുമായ എം സ്വരാജിനെ 11,077 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2011ല്‍ ആര്യാടന്‍ മുഹമ്മദിന്റെ അവസാന മത്സരത്തില്‍ ഭൂരിപക്ഷം 5,500 വോട്ടായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതലേ ലീഡ് ചെയ്ത ആര്യാടന്‍ ഷൗക്കത്ത് ഒരു ഘട്ടത്തിലും, എല്‍ ഡി എഫ് ഭരണത്തിലുള്ള പഞ്ചായത്തുകളില്‍ പോലും പിന്നോട്ട് പോയില്ലെന്നത് വിജയത്തിന് മാറ്റുകൂട്ടുന്നു.യു ഡി എഫിന്റെ അടുക്കും ചിട്ടയുമുള്ള കൂട്ടായ പ്രവര്‍ത്തനം, സംഘടനാ മികവ്, പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം, ഭരണവിരുദ്ധ പ്രചാരം, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആര്‍ എസ് എസുമായി ബന്ധപ്പെട്ട പ്രസ്താവന, നിലമ്പൂര്‍ മേഖലയില്‍ വന്യജീവി ആക്രമണം തടയുന്നതില്‍ സര്‍ക്കാറിനു സംഭവിച്ച വീഴ്ച തുടങ്ങി ആര്യാടന്‍ ഷൗക്കത്തിനെ തുണച്ച ഘടകങ്ങള്‍ പലതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഏറെ താമസിയാതെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച കോണ്‍ഗ്രസ്സ് അന്നു തൊട്ടേ പ്രചാരണ രംഗത്ത് മികച്ച മുന്നേറ്റമാണ് നടത്തിയത്. മുസ്ലിം ലീഗും പ്രചാരണ രംഗത്ത് ശക്തമായിരുന്നു. ലീഗിന്റെ സമുന്നത നേതാക്കള്‍ മുതല്‍ സാദാ പ്രവര്‍ത്തകര്‍ വരെ സജീവമായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്ന പതിവുശൈലി വിട്ട് സി പി എം സ്വന്തം ചിഹ്നത്തില്‍ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ഇടത് അനുകൂല സാംസ്‌കാരിക പ്രവര്‍ത്തകരെയും എഴുത്തുകാരെയും രംഗത്തിറക്കുകയും ചെയ്തെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ യു ഡി എഫിന്റെ ഒറ്റക്കെട്ടായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി. സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തിക്കൊണ്ടുള്ള എല്‍ ഡി എഫിന്റെ ‘എന്റെ വോട്ട് നിലമ്പൂരിലായിരുന്നെങ്കില്‍’ ക്യാമ്പയിനും നിഷ്ഫലമായി. പോളിംഗ് ശതമാനം കൂടിയതും യു ഡി എഫിന് സഹായകമായി. വി ഡി സതീശന്‍ അഭിപ്രായപ്പെട്ടതു പോലെ ഇത് ടീം യു ഡി എഫിന്റെ വിജയമാണ്.1965ല്‍ നിലവില്‍ വന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ആദ്യ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് സി പി എം നേതാവ് കുഞ്ഞാലിയായിരുന്നു. അന്നു പക്ഷേ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ നിയമസഭ ചേര്‍ന്നില്ല. 1967ലെ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലി സീറ്റ് നിലനിര്‍ത്തി. 1970ല്‍ കോണ്‍ഗ്രസ്സ് നേതാവ് എം പി ഗംഗാധരനായിരുന്നു വിജയം. 1977, 1980, 1987, 1991, 1996, 2001, 2006, 2011 വര്‍ഷങ്ങളിലും കോണ്‍ഗ്രസ്സ് നിലനിര്‍ത്തി. 1982ല്‍ സി പി എം സ്വതന്ത്രന്‍ ടി കെ ഹംസയും 2016ലും 2021ലും സി പി എം സ്വതന്ത്രന്‍ പി വി അന്‍വറും കൈയടക്കിയെങ്കിലും പരമ്പരാഗതമായി ഇത് യു ഡി എഫിന്റെ മണ്ഡലമായാണ് വിലയിരുത്തപ്പെടുന്നത്.അന്‍വര്‍ ഒരു നിര്‍ണായക ശക്തിയാണ് മണ്ഡലത്തിലെന്ന് തിരഞ്ഞെടുപ്പ് ഫലം വിളിച്ചോതുന്നു. കാര്യമായും എല്‍ ഡി എഫിന്റെ വോട്ടുകളാണ് അന്‍വര്‍ പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എം എല്‍ എ സ്ഥാനം രാജിവെക്കുമ്പോള്‍ യു ഡി എഫിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നായിരുന്നു അന്‍വറിന്റെ പ്രതീക്ഷ. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തോടെ യു ഡി എഫുമായി അകന്നു. എക്കാലത്തെയും തന്റെ എതിരാളിയായ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍ ഡി സി സി അധ്യക്ഷന്‍ വി എസ് ജോയിയാകണം സ്ഥാനാര്‍ഥിയെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. കോണ്‍ഗ്രസ്സ് ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് മത്സരത്തിനില്ലെന്ന നിലപാട് മാറ്റി പോര്‍ക്കളത്തിലിറങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിക്കാനായിരുന്നു നേരത്തേ തീരുമാനം. പാര്‍ട്ടി ചിഹ്നം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സ്വതന്ത്രവേഷം അണിഞ്ഞത്.പരമ്പരാഗത മണ്ഡലമല്ലെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ആസന്നമാകുകയും ഒരു വര്‍ഷത്തിനകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വരാജിന്റെ പരാജയം എല്‍ ഡി എഫിന് ഷോക്കാണ്. പുതിയ മദ്യനയം, മദ്യവ്യാപനം മൂലം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിലുണ്ടായ ഗണ്യമായ വര്‍ധന, ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ സമരരംഗത്തിറങ്ങാനിടയായ സാഹചര്യം, വര്‍ധിച്ചു വരുന്ന വന്യമൃഗ ആക്രമണം, കുറ്റാരോപിതരും ഹിന്ദുത്വ ചിന്താഗതിക്കാരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഭരണസ്വാധീനം വര്‍ധിപ്പിക്കാനിടയായ സാഹചര്യം തുടങ്ങി ഭരണതലത്തിലെ പോരായ്മകളും പാളിച്ചകളും വോട്ടിംഗില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.വര്‍ഗീയ ശക്തികളുടെ ശക്തിക്ഷയമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായ മറ്റൊരു കാര്യം. എസ് ഡി പി ഐക്ക് വന്‍തോതില്‍ വോട്ട് ചോര്‍ച്ച സംഭവിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥി അഡ്വ. സ്വാദിഖിന് 2,075 വോട്ടാണ് ലഭിച്ചത്. 2021ല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെ ബാബുമണിക്ക് 3,281 വോട്ടും 2016ല്‍ 4,571 വോട്ടും ലഭിച്ചിരുന്നു. ഈ വോട്ടിന്റെ പകുതിയില്‍ താഴെ മാത്രമാണ് ഇത്തവണ ലഭിച്ചത്. വോട്ടര്‍മാരുടെ എണ്ണവും പോളിംഗ് ശതമാനവും കൂടിയിട്ടും ബി ജെ പിക്കും സ്ഥിതി മെച്ചപ്പെടുത്താനായില്ല. കഴിഞ്ഞ തവണത്തെ വോട്ട് നിലനിര്‍ത്താനേ സാധിച്ചുള്ളൂ. ക്രൈസ്തവരെ സ്വാധീനിക്കാന്‍ പാര്‍ട്ടി കാണിച്ച അടവുകള്‍ ഫലപ്പെട്ടില്ല. മാര്‍ത്തോമ സഭാംഗമായ മോഹന്‍ ജോര്‍ജിനെ ബി ജെ പി സ്ഥാനാര്‍ഥിയാക്കിയത് മലങ്കര സഭക്ക് സ്വാധീനമുള്ള മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളില്‍ കണ്ണുനട്ടാണ്. പരമ്പരാഗത ഹിന്ദുത്വ വോട്ടുകള്‍ക്കൊപ്പം ക്രൈസ്തവ വോട്ടുകളും ലഭിക്കുമെന്നായിരുന്നു കണക്കു കൂട്ടല്‍. ഈ രാഷ്ട്രീയ തന്ത്രം പാളി. രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് വന്ന ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം രാഷ്ട്രീയപരമായി അദ്ദേഹത്തിനും ക്ഷീണമായി.