മുട്ടുമടക്കാതെ പ്രതിപക്ഷം

Wait 5 sec.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം വി ഡി സതീശന്റെ വിജയമാണ്. വേണ്ടിടത്ത് കിറുകൃത്യമായ നിലപാടുകളെടുത്തും അണിയറയില്‍ തന്ത്രങ്ങളൊരുക്കിയും സര്‍ക്കാറിനും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണം കൊഴുപ്പിച്ചും പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ക്കൊക്കെയും നേതൃത്വം നല്‍കിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ.തൃക്കാക്കരയിലായിരുന്നു തുടക്കം. പിന്നെ പുതുപ്പള്ളി. അതിന് ശേഷം പാലക്കാട് ഉപതിരഞ്ഞെടുപ്പുകളൊക്കെയും കൈയിലൊതുക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ചേലക്കരയില്‍ പരാജയപ്പെട്ടെങ്കിലും. ജയിച്ച മൂന്ന് സീറ്റും ഐക്യജനാധിപത്യ മുന്നണിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു എന്നത് ശരി തന്നെ. തുടര്‍ച്ചയായി രണ്ടാം തവണയും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷത്തെ മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുത്തുന്നതാണ് പ്രധാനം. ഉപതിരഞ്ഞെടുപ്പുകളില്‍ സര്‍ക്കാറിന്റെ സര്‍വ സ്വാധീനവും ഉപയോഗിക്കാനാകുമെന്നതും പ്രചാരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ കേന്ദ്രീകരിക്കുന്നുവെന്നതും രാഷ്ട്രീയമായി ഭരണപക്ഷത്തിന് കിട്ടാവുന്ന പ്രധാന ഘടകങ്ങള്‍ തന്നെ. ഇങ്ങനെയൊരു രാഷ്ട്രീയ ശക്തിയെ കീഴ്്‌പ്പെടുത്തിയാണ് പ്രതിപക്ഷം ഇപ്പോള്‍ നിലമ്പൂര്‍ കൈപ്പിടിയിലൊതുക്കിയത്. ഇടതുപക്ഷവും പ്രതിപക്ഷവും തുല്യചേരികളായി നിലകൊള്ളുന്ന കേരള രാഷ്ട്രീയത്തില്‍ ബി ജെ പി ഉള്‍പ്പെടെ ഒരു ശക്തിക്കും ഇടം കണ്ടെത്താനാകില്ല എന്ന വസ്തുതയും നിലമ്പൂര്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു.തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും ഐക്യജനാധിപത്യ മുന്നണിയെ വിജയത്തിലേക്ക് നയിച്ചത് വി ഡി സതീശന്റെ സമര്‍ഥമായ നേതൃത്വം തന്നെയാണ്. നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ കെ പി സി സി അധ്യക്ഷനെ മാറ്റണമെന്ന കാര്യത്തില്‍ സതീശന്‍ ഹൈക്കമാന്‍ഡ് മുമ്പാകെ നിര്‍ബന്ധം പിടിച്ചു. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം അത്ര എളുപ്പമല്ലെന്ന് ഹൈക്കമാന്‍ഡിന് നന്നായി അറിയാമായിരുന്നു. പക്ഷേ, സതീശന്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറായില്ല. വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നേരിടാന്‍ കരുത്തനായൊരു കെ പി സി സി പ്രസിഡന്റ് വേണമെന്നായിരുന്നു സതീശന്റെ ആവശ്യം. ഒടുവില്‍ ഹൈക്കമാന്‍ഡ് വഴങ്ങി. സുധാകരന്‍ ഒഴിഞ്ഞു. സണ്ണി ജോസഫ് കെ പി സി സി അധ്യക്ഷനായി. സതീശന്‍ എല്ലാം കൊണ്ടും ഒന്നാമനായി.അതെ, ഐക്യമുന്നണി രാഷ്ട്രീയം ഫലപ്രദമായി നിലവിലുള്ള കേരളത്തില്‍ പ്രതിപക്ഷ നേതാവ് മുന്നണിയിലെ ഒന്നാമന്‍ തന്നെയാണ്. ഭരണപക്ഷത്തെ നയിക്കുന്ന മുഖ്യമന്ത്രിക്ക് നേരെ മുഖത്തോട് മുഖം നോക്കി നിന്ന് പോരാടുന്ന നേതാവ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി വിജയിച്ചാല്‍ മുഖ്യമന്ത്രിയാകേണ്ടതും പ്രതിപക്ഷ നേതാവ് തന്നെ. ഏറ്റവുമൊടുവില്‍ നിലമ്പൂരില്‍ നേടിയ വിജയത്തിലൂടെ ഉപതിരഞ്ഞെടുപ്പുകളിലൊക്കെ മുന്നണിയെ വിജയിപ്പിച്ച നേതാവെന്ന വലിയ പരിവേഷവും വി ഡി സതീശന് കിട്ടിയിരിക്കുന്നു.ഓരോ ഉപതിരഞ്ഞെടുപ്പിലും കളത്തിലിറങ്ങി തന്ത്രങ്ങളൊക്കെ മെനഞ്ഞ് മുന്നണിയെ വിജയത്തിലേക്ക് നയിച്ചതില്‍ വി ഡി സതീശന്റെ സാമര്‍ഥ്യവും മിടുക്കും ധാരാളമായുണ്ട്. മണ്ഡലത്തിലെ പിന്നാമ്പുറ ജോലികളൊക്കെ നിര്‍വഹിക്കാന്‍ ഘടക കക്ഷിയായ സി എം പി നേതാവ് സി പി ജോണിനെ ചുമതലപ്പെടുത്തിയതാണ് ഇതില്‍ പ്രധാനം. വോട്ടര്‍ പട്ടികയുടെ ക്രമീകരണമാണ് സി പി ജോണിന്റെ പ്രധാന ചുമതല. മണ്ഡലമെങ്ങും പരിചയമുള്ള ഒരു സംഘം ചെറുപ്പക്കാരെ ജോണ്‍ തന്നെ തിരഞ്ഞെടുക്കും. ഇവരടങ്ങുന്ന ഒരു വാര്‍ റൂം തയ്യാറാക്കലിലൂടെയാണ് പ്രവര്‍ത്തനം തുടങ്ങുക. പരസ്യ പ്രചാരണത്തിനെല്ലാം സതീശന്‍ തന്നെ നേതൃത്വം നല്‍കും. കെ സി വേണുഗോപാല്‍, സണ്ണി ജോസഫ് എന്നിങ്ങനെ മുന്‍നിര നേതാക്കളെല്ലാം അണിനിരക്കും.ഈ നേതൃനിര വ്യക്തമായി രൂപമെടുത്തത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെയാണ്. ഐക്യ ജനാധിപത്യ മുന്നണിക്ക് മുന്നില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി പി വി അന്‍വര്‍ നിലയുറപ്പിച്ചപ്പോള്‍ അന്‍വറിന് മുന്നില്‍ മുട്ടുമടക്കാതെ വി ഡി സതീശന്‍ ഉറച്ചുനിന്നു. പ്രമുഖ നേതാക്കളില്‍ പലരും അന്‍വറിനോട് വിട്ടുവീഴ്ച കാണിക്കാന്‍ വെമ്പിയെങ്കിലും സതീശന്‍ വഴങ്ങിയില്ല. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാന്‍ പറ്റില്ലെന്ന കര്‍ശന നിലപാടുയര്‍ത്തി നിന്ന അന്‍വറിനെ തരിമ്പും വകവെക്കാതെ സതീശന്‍ മുന്നോട്ടുപോയി. ‘പിണറായിസ’ത്തിനെതിരെ പൊരുതി ഇടതു മുന്നണി വിട്ട് നിയമസഭാംഗത്വം രാജിവെച്ച പി വി അന്‍വര്‍ ചെന്നെത്തിയത് ‘സതീശനിസം’ എന്ന കരുത്തിന് മുമ്പില്‍.നിലമ്പൂരിലെ വിജയം ‘സതീശനിസ’മാണ് ശരിയെന്ന് തെളിയിക്കുന്നതായി. അന്‍വര്‍ തള്ളിപ്പറഞ്ഞ ആര്യാടന്‍ ഷൗക്കത്തും അദ്ദേഹത്തിന് പിന്തുണ നല്‍കിയ വി ഡി സതീശനും മുന്നണി നേതൃത്വവും നേടിയ ആധികാരിക വിജയം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നണിയില്‍ ഒന്നാമന്‍ തന്നെയാണെന്ന് ആധികാരികമായി കൊട്ടിഘോഷിക്കുന്ന തിളക്കമേറിയ വിജയം. പക്ഷേ സതീശന് മുന്നില്‍ വെല്ലുവിളികള്‍ ഏറെ. അതെല്ലാം ഉയര്‍ത്തുന്നത് സ്വന്തം പാളയത്തിലെ നേതാക്കള്‍ തന്നെ. മുന്നണി ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം പ്രതിപക്ഷ നേതാവിനാണെങ്കിലും അതത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നിന്നുയരുന്ന സൂചനകള്‍.മറുവശത്ത് പിണറായി വിജയന്‍ എന്ന കരുത്തനായ ഇടതുപക്ഷ മുഖ്യമന്ത്രിയുണ്ട്. വീണ്ടുമൊരു ഭരണ തുടര്‍ച്ചക്ക് കോപ്പുകൂട്ടുകയാണ് പിണറായിയും കൂട്ടരും. നിലമ്പൂരില്‍ എം സ്വരാജ് എന്ന കരുത്തനായ സ്ഥാനാര്‍ഥിയെ പോരിനിറക്കിയാണ് പിണറായി അങ്കത്തിന് നേതൃത്വം നല്‍കിയത്. സ്വരാജിനെ വീഴ്ത്തി മണ്ഡലം തിരിച്ചുപിടിച്ച ആര്യാടന്‍ ഷൗക്കത്തിലൂടെ വി ഡി സതീശന്‍ കോണ്‍ഗ്രസ്സിലും യു ഡി എഫിലും തലയുയര്‍ത്തി നില്‍ക്കുന്നു, ഒന്നാമനായി തന്നെ. കേരള രാഷ്ട്രീയം ഒരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണ്.