മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം എന്ന സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയത് സന്ദീപ് പ്രദീപ് എന്ന യുവ നടന്റെ പ്രകടനത്തിനാണ്. ഫസ്റ്റ് ഹാഫിൽ ജിതിൻ എന്ന പാവത്താനായും രണ്ടാം പകുതിയിൽ ഷറഫുദീന്റെ രഞ്ജിത്തായും സന്ദീപ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിലെ പ്രകടനങ്ങൾക്ക് ഹോം വർക്ക് ആവശ്യമില്ലായിരുന്നെന്നും നടന്മാർ കൊണ്ടുവരുന്ന സ്വഭാവങ്ങളാണ് കഥാപാത്രങ്ങളെ വളർത്തിയതെന്നും സന്ദീപ് പ്രദീപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു. പടക്കളത്തിലെ രഞ്ജിത്തിന്റെ 'മിസ്റ്ററി സ്മൈൽ' ഷറഫുദീൻ ഇട്ടതായിരുന്നു എന്നും അതെല്ലാം തന്റേതായ രീതിക്ക് ചെയ്യാൻ ശ്രമിച്ചുവെന്നും സന്ദീപ് കൂട്ടിച്ചേർത്തു.സന്ദീപ് പ്രദീപിന്റെ വാക്കുകൾസ്ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവങ്ങൾ സംവിധായകൻ നോട്ട് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. ജിതിൻ കുറച്ച് ഇൻട്രൊവേർട്ടാണ്, തനിക്ക് സംഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകളിൽ നിന്നും എസ്കേപ്പ് ആകാൻ ശ്രമിക്കുന്ന കഥാപാത്രമാണ് എന്നും രഞ്ജിത്ത് എന്ന കഥാപാത്രം കുറച്ച് നിഘൂഡമാണ്. ടെറർ ആവേണ്ട സമയത്ത് ടെററാകും. എന്നാൽ ഇപ്പോൾ എന്തോ ഒളിപ്പിക്കുന്നത് കൊണ്ട് ഹാപ്പിയായി ഇരിക്കുന്നു എന്നും. ഇത്രയുമേ സ്വഭാവം എന്താണ് എന്നതിന് കീഴിൽ വരുന്നുള്ളൂ. ബാക്കിയെല്ലാം ആരാണോ അത് ചെയ്യുന്നത്, അവരുടെ ട്രെയ്റ്റുകൾ കൊടുത്ത് ജീവൻ വെപ്പിക്കേണ്ടതാണ്. അതുകൊണ്ട് പ്രിപ്പയർ ചെയ്യാൻ എനിക്ക് സാധിക്കില്ല. കാരണം, സെക്കൻഡ് ഹാഫിൽ ഷറഫുദീന്‍ ഞാൻ ആലോചിച്ച് വച്ചതിന് വിപരീതമായാണ് ചെയ്യുന്നതെങ്കിൽ എന്റെ പ്രിപ്പറേഷനുകൾ എല്ലാം വേസ്റ്റാവും. അതുകൊണ്ട് ഷറഫുദീൻ എന്തൊക്കെ ചെയ്യുന്നു എന്ന് ഒബ്സർവ് ചെയ്ത് അതിനെ എന്റെ രീതിയിലേക്ക് മാറ്റുക എന്നതാണ് ഞാൻ ചെയ്തത്.ജിതിൻ എന്ന കഥാപാത്രത്തിനായി പ്രിപ്പറേഷൻസ് ചെയ്തിരുന്നു. ജിതിനെ എന്നിലൂടെ എത്രത്തോളം പാവത്താനാക്കാം എന്നതായിരുന്നു മനു നോക്കിയത്. അതിനായി കണ്ണട വയ്ക്കാനോ, മുടി ഒരു സൈഡിലേക്ക് ചീവാനോ ഒന്നും ഞാൻ സമ്മതിച്ചില്ല. ഒരേ മുഖം കൊണ്ട് രണ്ട് കഥാപാത്രങ്ങളെ ചെയ്യുമ്പോഴാണ് ആ കിക്ക് കിട്ടുന്നത് എന്നാണ് ഞാൻ വിശ്വസിച്ചത്. അതുകൊണ്ട് ഷറഫുദീൻ ചെയ്യുന്ന പല കാര്യങ്ങളും നോക്കി പഠിക്കുകയും സുരാജേട്ടനോട് ജിതിന്റെ ക്യാരക്ടർ അഭിനയിച്ച് കാണിക്കാനും എനിക്ക് പറ്റി. പടക്കളത്തിലെ രഞ്ജിത്തിന്റെ ചിരി ഷറഫുദീൻ ഇട്ടതാണ്. ആ ചിരിയും, നടത്തവും എല്ലാം എന്റെ രീതിയിൽ ചെയ്യാൻ പറ്റി. സുരാജേട്ടനും, ഷറഫുക്കയും അതിൽ നന്നായി സപ്പോർട് ചെയ്തു. ഞങ്ങൾ മൂന്ന് പേർ തമ്മിൽ ഒരു ഓഫ് സ്ക്രീൻ കെമിസ്ട്രി ഉണ്ടായിരുന്നതുകൊണ്ടാണ് ആ കഥാപത്രം പുൾ ഓഫ് ചെയ്യാൻ സാധിച്ചത്.