നിലമ്പൂര്‍: ഫലമറിയാന്‍ നെഞ്ചിടിപ്പോടെ കാത്തിരിപ്പ്; എല്ലാ കണ്ണും അന്‍വര്‍ നേടുന്ന വോട്ടില്‍

Wait 5 sec.

നിലമ്പൂര്‍ | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ചങ്കിടിപ്പേറുന്നു. കൂട്ടലും കുറയ്ക്കലുമായി മുന്നണികള്‍ സമയം തള്ളി നീക്കുമ്പോള്‍ ആത്മവിശ്വാസം കൈവിടാതെ പി വി അന്‍വറും കാത്തിരിക്കുന്നു. അന്‍വര്‍ പിടിക്കുന്ന വോട്ടായിരിക്കും മണ്ഡലത്തില്‍ വിധി നിര്‍ണയിക്കുക എന്നതിനാല്‍ എല്ലാ കണ്ണുകളും അന്‍വറില്‍ തന്നെയാണ്.തിങ്കളാഴ്ച ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുക. 263 പോളിങ് സ്റ്റേഷനുകളിലെയും വോട്ടിങ് യന്ത്രങ്ങള്‍ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ച് സീല്‍ ചെയ്ത മുറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് 14 ടാബിളുകളും പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ട് എന്നിവ എണ്ണുന്നതിന് അഞ്ച് ടാബിളുകളും സജ്ജീകരിച്ചിട്ടുണ്ട്.വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കലക്ടറുടെ നേതൃത്വത്തില്‍ 29 വീതം കൗണ്ടിങ് സൂപ്രവൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ് എന്നിവരെയും ഏഴ് എ ആര്‍ ഒമാരും ഉള്‍പ്പെടെ ആകെ 123 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചത്. വോട്ടെടുപ്പിന് ശേഷം ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ച വോട്ടിംഗ് സാമഗ്രികള്‍ രാഷ്ട്രീയ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌കൂളിലെ സ്‌ട്രോംഗ് റൂമില്‍ പൂട്ടി സീല്‍ ചെയ്തത്. സ്‌കൂളില്‍ കേന്ദ്ര സേന, സംസ്ഥാന സായുധ സേന, സംസ്ഥാന പോലീസ് എന്നിവയുടെ നേതൃത്വത്തില്‍. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.പഞ്ചായത്ത് തിരിച്ച് ഭൂരിപക്ഷം പറയുമ്പോഴും യു ഡി എഫ് ക്യാംപും അന്‍വര്‍ പിടിക്കുന്ന വോട്ടില്‍ ആശങ്കയിലാണ്. താന്‍ ജയിക്കുമെന്ന അവകാശ വാദം തുടരുകയാണ് പി വി അന്‍വര്‍. എം സ്വരാജ് ജയിക്കുമെന്ന് പറയുമ്പോഴും വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പറയാന്‍ എല്‍ ഡി എഫും തയ്യാറല്ല. ചില പഞ്ചായത്തുകള്‍ നിര്‍ണായകമാകും. കനത്ത പോളിങ്ങ ചൂണ്ടിക്കാട്ടുന്നത് ജനങ്ങള്‍ ഏതോ ലക്ഷ്യത്തോടെ പോളിങ്ങ് ബൂത്തില്‍ എത്തിയെന്നാണ്. ഭരണവിരുദ്ധ വികാരമാണോ സര്‍ക്കാറിന് അനുകൂലമായ പോളിങ്ങ് ആണോ നടന്നത് എന്നേ അറിയാനുള്ളൂ.അമരമ്പലം പഞ്ചായത്തില്‍ ഉയര്‍ന്ന ലീഡ് നേട് വിജയത്തിലേക്ക് കടക്കാമെന്ന കണക്കുകൂട്ടലിലാണ് ഇടതു മുന്നണി. പി വി അന്‍വര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച 2021ല്‍ 1492 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പഞ്ചായത്തില്‍ ഇത്തവണ അതിനേക്കാളേറെ ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തല്‍. കരുളായി പഞ്ചായത്തും ഇടതിനെ സഹായിക്കുമെന്ന പ്രതീക്ഷയാണുള്ളത്. 2021ല്‍ കിട്ടിയ 1446 വോട്ടിന്റെ ലീഡ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സ്വരാജ് ഇറങ്ങിയതോടെ ഭൂരിപക്ഷം കൂടുമെന്നാണ് പ്രതീക്ഷ. പോത്തുകല്ലിലും നിലമ്പൂര്‍ നഗരസഭയിലും ഇടതുമുന്നണി ലീഡ് പ്രതീക്ഷിക്കുന്നുണ്ട്.വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ലീഡ് പ്രതീക്ഷിക്കുന്ന യുഡിഎഫ് അവസാനം വരെ അതു നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. എണ്ണി തുടങ്ങുന്ന വഴിക്കടവ് പഞ്ചായത്ത് യു ഡി എഫിനു ലീഡുള്ള പഞ്ചായത്താണ്. യുഡിഎഫിന് മേല്‍ക്കൈയുള്ള മേഖലയില്‍ 2021ല്‍ അന്‍വര്‍ പിടിച്ചത് 35 വോട്ടിന്റെ ലീഡായിരുന്നു. ഇത്തവണ യു ഡി എഫ് ഇവിടെ 1000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിക്കുന്നത്. മൂത്തേടം പഞ്ചായത്താണ് യു ഡി എഫ് ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന പഞ്ചായത്ത്. 2021ല്‍ യു ഡി എഫിന് പഞ്ചായത്തില്‍ കിട്ടിയത് 2,331 വോട്ടിന്റെ ലീഡാണ്. ഇത്തവണ എന്തായാലും ലീഡ് 2500 കടക്കുമെന്നാണ് യു ഡി എഫിന്റെ കണക്ക്. എടക്കര, ചുങ്കത്തറ പഞ്ചായത്തിലും ആര്യാടന്‍ ഷൗക്കത്ത് ലീഡ് കൂട്ടുന്നതോടെ സുരക്ഷിതമായ ജയം ഉറപ്പെന്ന് പറയുന്നു.യുഡിഎഫ് കേന്ദ്രമായ വഴിക്കടവില്‍ തുടങ്ങി എല്‍ ഡി എഫ് കോട്ടയായ അമരമ്പലത്ത് വോട്ടെണ്ണി തീരുമ്പോള്‍ സ്ഥാനാര്‍ഥികളുടെ ഗ്രാഫ് ഉയരുന്നതും താഴുന്നതും നെഞ്ചിടിപ്പേറ്റുന്ന കാഴ്ചയായിരിക്കും. പി വി അന്‍വര്‍ ഫാക്ടര്‍ എന്തായിരിക്കുമെന്നതാണ് വോട്ടല്‍ ദിവസത്തെ സുപ്രധാന ചോദ്യം. അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായിരിക്കും ഫലം. ഫലം എതിരായാല്‍ യു ഡി എഫിന്റെ രാഷ്ട്രീയ ഭൂപടത്തിന്റെ അതിരുകള്‍ മാറുമെന്നുറപ്പാണ്. തിരിച്ചടി നേരിട്ടാല്‍ ഭരണത്തുടര്‍ച്ചയെന്ന സ്വപ്‌നത്തില്‍ ഇടതു മുന്നണിക്ക് അതു കല്ലുകടിയായിരിക്കും.