ക്ഷേത്ര അന്തേവാസിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസ്;ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍

Wait 5 sec.

മല്ലപ്പള്ളി | ക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തിയശേഷം താഴികക്കുടം മോഷ്ടിച്ചുകടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി കുലശേഖരം ചെരപ്പാലൂര്‍ മണലില്‍വിള വിളയവീട്ടുവിള പുത്തന്‍ വീട്ടില്‍ കൊട്ട എന്നും രഞ്ജിത്ത് എന്നും വിളിക്കുന്ന അയ്യപ്പന്‍ (40)നെയാണ് കീഴ്വായ്പ്പൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കല്ലുപ്പാറ ഭഗവതി ക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തിയ ശേഷം ക്ഷേത്രത്തിലെ താഴികക്കുടം കവര്‍ച്ച ചെയ്ത കേസില്‍ രണ്ടാം പ്രതിയായ അയ്യപ്പന്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.2012 ജൂലൈ 4നാണ് കൊലപാതകം നടക്കുന്നത്. പ്രതികള്‍ ക്ഷേത്രത്തില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരപിള്ളയെയും അന്തേവാസിയായ ഗോപാലപിള്ളയെയും മര്‍ദ്ദിച്ചവശരാക്കി. തുടര്‍ന്ന് ഇരുവരെയും ബലംപ്രയോഗിച്ച് അമ്പലത്തില്‍ നിന്നും പുറത്തു കൊണ്ടുപോയി സമീപമുള്ള കനാലിന് താഴെയുള്ള കോണ്‍ക്രീറ്റ് തൂണുകളില്‍ കയറും തുണിയും ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് ഗോപാലപിള്ള കൊല്ലപ്പെട്ടു, ശ്രീകോവിലിന് മുകളില്‍ സ്ഥാപിച്ചിരുന്ന 20 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണം അടങ്ങിയതും 5 ലക്ഷം രൂപ വിലവരുന്നതുമായ താഴികക്കുടം പ്രതികള്‍ കവര്‍ന്നു രക്ഷപ്പെട്ടു എന്നതായിരുന്നു കേസ്. അഞ്ചുപ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ എല്ലാവരും അറസ്റ്റിലായിരുന്നു. കിഴ്വായ് പൂര് പോലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രകാശ്, എസ് സി പി ഓമാരായ ഷമീര്‍, ശരത് എന്നിവരുടെ സംഘം അന്വേഷണ സംഘത്തിലുണ്ടായിരുന്നു.