തിരുവനന്തപുരം | സംസ്ഥാന പോലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ ഇടതു സര്‍ക്കാര്‍ നിയമിക്കുമ്പോള്‍ സി പി എം അനുഭാവികളുടെ ഹൃദയത്തില്‍ കൂത്തുപറമ്പ് വെടിവെപ്പ് വീണ്ടും പുകയുന്നു.കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ ആരോപണ വിധേയനായിരുന്ന ഈ പോലീസ് ഓഫീസര്‍ അക്കാലത്ത് സി പി എമ്മിന്റെ കണ്ണിലെ കരടായിരുന്നു. മന്ത്രി എം വി രാഘവനതെരിരെ ഡി വൈ എഫ് ഐ നടത്തിയ സമരത്തിനു നേരെയുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ രക്തസാക്ഷികളായി. ശരീരം തളര്‍ന്ന് പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയായി. അടുത്ത കാലത്താണ് പുഷ്പന്‍ മരണത്തിനു കീഴടങ്ങിയത്. കൂത്തുപറമ്പ് വെടിവെപ്പ് എന്നും സി പി എം പ്രവര്‍ത്തകരുടെ ഉള്ളില്‍ കനലാണ്.1994 നവംബര്‍ 25 നാണ് കേരളത്തെ നടക്കിയ കൂത്തുപറമ്പ് വെടിവയ്പ്പ് നടന്നത്. അന്ന് റവാഡ ചന്ദ്രശേഖര്‍ തലശ്ശേരി എ എസ് പിയായിരുന്നു. കൂത്തുപറമ്പ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സഹകരണ ബാങ്കിന്റെ സാഹായാഹ്ന ശാഖ ഉദ്ഘാടനത്തിനായി എത്തുന്ന സഹകരണ മന്ത്രി എം വി രാഘവനെ തടയുമെന്ന് നേരത്ത ഡി വൈ എഫ് ഐ പ്രഖ്യാപിച്ചിരുന്നു. അന്ന് ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂത്തുപറമ്പില്‍ തമ്പടിച്ചു. മന്ത്രിമാരായ എം വി രാഘവനും എന്‍ രാമകൃഷ്ണനും കൂത്തുപറമ്പിലേക്ക് പോവുന്നതില്‍ ജില്ലാ പോലീസ് സുപ്രണ്ട് ആശങ്കയറിയിച്ചു. എന്‍ രാമകൃഷ്ണന്‍ തിരികെ പോയെങ്കിലും ബാങ്കിന്റെ ഉദ്ഘാടനം നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു എം വി ആര്‍.മന്ത്രിയുടെ സെക്യൂരിറ്റി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തലശ്ശേരി എ എസ് പി രവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പില്‍ എത്തിയത്. ഇതേ സമയം കൂത്തുപറമ്പ് നഗരം ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ കൊണ്ടു നിറഞ്ഞിരുന്നു. കണ്ണൂര്‍ ഭാഗത്തെ റോഡില്‍ നിറയെ പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞു. മന്ത്രിയുടെ കാര്‍ ഡി വൈ എഫ് ഐ അക്രമിക്കുമെന്ന സൂചന പടര്‍ന്നു. ഇതോടെ റവന്യൂം ഓഫസറായിരുന്ന ടി ടി ആന്റണി വെടിവെക്കാനുള്ള നിര്‍ദേശം കൈമാറി. കൂത്തുപറമ്പ് യുദ്ധക്കളമായി. അഞ്ചു പേര്‍ വെടിയേറ്റ് പിടഞ്ഞുമരിച്ചു. വെടിവെപ്പ് വാര്‍ത്ത പടര്‍ന്നതോടെ കേരളമാകെ ഇളകി മറിഞ്ഞു.ബദല്‍ രേഖയുടെ പേരില്‍ സി പി എമ്മില്‍ നിന്നു പുറത്തായ എം വി രാഘവന്‍ സി എം പി എന്നപാര്‍ട്ടിയുണ്ടാക്കി യു ഡി എഫില്‍ ചേരുകയും മന്ത്രിയാവുകയും ചെയ്തതോടെ സി പി എമ്മിനെ പ്രകോപിപ്പിക്കുന്ന നീക്കങ്ങളുണ്ടായി. സഹകരണ മേഖലയില്‍ സി പി എം ആരംഭിച്ച എ കെ ജി ആശുപത്രി കൈവശപ്പെടുത്താനുള്ള നീക്കം സി പി എമ്മിന് എം വി രാഘവനോടുള്ള ശത്രുതക്കു കാരണമായി. പരിയാരം മെഡിക്കല്‍ കോളജ് ആരംഭിക്കാനുള്ള തീരുമാനവും പരിയാരം ടി ബി സാനറ്റോറിയത്തിന്റെ ഏക്കര്‍ കണക്കിന് ഭൂമി മെഡിക്കല്‍ കോളജിനു കൈമാറാനും തീരുമാനിച്ചതോടെ ഭൂമി തട്ടിയെടുക്കുന്നതിനുള്ള ശ്രമത്തിനതിരെയാണ് സഹകരണ മന്ത്രിയായ എം വി രാഘവനെതിരെ ഡി വൈ എഫ് ഐ സമരം പ്രഖ്യാപിച്ചത്. ഇതാണ് കൂത്തുപറമ്പില്‍ പോലീസ് വെടിവെപ്പിലേക്ക് എത്തിച്ചത്. കൂത്തുപറമ്പ് വെടിവെപ്പുകേസില്‍ റവാഡ ചന്ദ്രശേഖരന്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരുന്നു.സംസ്ഥാന പോലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതില്‍ സി പി എം അനുഭാവികളില്‍ ശക്തമായ മുറുമുറുപ്പ് നിലനില്‍ക്കുമ്പോള്‍ പാര്‍ട്ടി നിലപാട് വിശദമാക്കി സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തുവന്നു. പാര്‍ട്ടി സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കൂത്തുപറമ്പ് കേസില്‍ റവാഡയെ കോടതി കുറ്റവിമുക്തനാക്കിയതാണ്. സര്‍ക്കാരിനും പാര്‍ട്ടിക്കും ഇക്കാര്യത്തില്‍ രണ്ടു നിലപാടില്ലെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. യു പി എസ് സി നല്‍കിയ ലിസ്റ്റില്‍ നിന്നാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. സര്‍ക്കാര്‍ തീരുമാനത്തെ പാര്‍ട്ടി അംഗീകരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഇളക്കിവിടാന്‍ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. പി ജയരാജന്‍ പറഞ്ഞത് എതിര്‍പ്പല്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കട്ടെ എന്നു പറഞ്ഞത് എങ്ങനെ എതിര്‍പ്പാകുമെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതില്‍ അതൃപ്തി പരസ്യമാക്കി പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. കൂത്തുപറമ്പില്‍ വെടിവെപ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ ചന്ദ്രശേഖര്‍ എന്നായിരുന്നു പരാമര്‍ശം. നിയമനത്തില്‍ വിശദീകരിക്കേണ്ടത് സര്‍ക്കാരാണെന്നും പി ജയരാജന്‍ പറഞ്ഞു.എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പോലീസ് സംവിധാനം അതാണ് പാര്‍ട്ടി തീരുമാനിച്ചതെന്നും പി ജയരാജന്‍ പറഞ്ഞിരുന്നു.