തെഹ്‌റാൻ | ന്യൂസ് സ്റ്റുഡിയോക്ക് നേരെ ഇസ്‌റാഈൽ ആക്രമണം നടന്നപ്പോഴും പതറാതെ വാർത്താവതരണം തുടർന്ന ഇറാനിയൻ മാധ്യമപ്രവർത്തകക്ക് വെനിസ്വേലയുടെ പുരസ്‌കാരം. ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് വാർത്താ അവതാരക സഹർ ഇമാമിക്ക് 2025ലെ വെനിസ്വേലൻ സൈമൺ ബൊളിവർ ദേശീയ മാധ്യമ പുരസ്‌കാരമാണ് ലഭിച്ചത്. വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ശനിയാഴ്ച നടന്ന ദേശീയ പത്രപ്രവർത്തകദിന ചടങ്ങിൽ പ്രസിഡന്റ് നിക്കോളാസ് മദുറോ പുരസ്‌കാരം സമ്മാനിച്ചു. ആക്രമണ സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകരുടെ ധൈര്യത്തെയും പ്രൊഫഷനലിസത്തെയും അദ്ദേഹം പ്രശംസിച്ചു.ഈ പുരസ്‌കാരത്തിലൂടെ ഇറാനിയൻ വനിത സഹർ ഇമാമിയുടെയും സഹപ്രവർത്തകരായ നിമ രജബ്ബൂറിന്റെയും മസൂമെ അസിമിയുടെയും ധൈര്യത്തെ അംഗീകരിക്കാനുള്ള മാനവികതയുടെ ഏകകണ്ഠമായ വികാരമാണ് പ്രതിഫലിക്കപ്പെടുന്നതെന്ന് മദുറോ പറഞ്ഞു.ഇറാനിയൻ ജനത ധീരമായി ചെറുത്തുനിൽക്കുമ്പോൾ ഇവരുടെ സേവനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൊളീവിയൻ വിപ്ലവ നായകൻ സൈമൺ ബൊളിവറുടെ പേരിലാണ് അവാർഡ്.ഇമാമിയുടെയും ആക്രമണത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങളുടെയും പേരിൽ വെനിസ്വേലയിലെ ഇറാൻ അംബാസഡർ അലി ചെഗിനി പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി. ഈ മാസം 16ന് തത്സമയ വാർത്താ സംപ്രേഷണം നടക്കുന്നതിനിടെ ഐ ആർ ഐ ബിയുടെ വാർത്താ വിഭാഗം സ്ഥിതി ചെയ്യുന്ന കേന്ദ്ര കെട്ടിടം ഇസ്‌റാഈൽ ആക്രമിക്കുകയായിരുന്നു.