വിവാഹവും ദാമ്പത്യ ബന്ധവും വേണ്ടെന്ന് വെക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ് പുതുതലമുറയില്‍. പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍. വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചാല്‍ ഡിഗ്രി കഴിയട്ടെയെന്നായിരിക്കും മറുപടി. ഡിഗ്രി കഴിഞ്ഞാല്‍ പി ജിക്ക് എഴുതാന്‍ ഉദ്ദേശിക്കുന്നുണ്ട് അത് കഴിയട്ടെയെന്നായിരിക്കും പ്രതികരണം. എത്ര നല്ല ബന്ധങ്ങള്‍ക്കും സമ്മതം മൂളുന്നില്ല. 1997 മുതല്‍ 2012 വരെയുള്ള വര്‍ഷങ്ങളില്‍ ജനിച്ച പത്തില്‍ ആറ് പേരും വിവാഹത്തോട് താത്പര്യം കാണിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അഥവാ വിവാഹം കഴിഞ്ഞാല്‍ തന്നെ പെട്ടെന്ന് പ്രസവത്തിന് സന്നദ്ധമാകുന്നവരുടെ എണ്ണത്തിലും കുറവ് അനുഭവപ്പെടുന്നു. കുഞ്ഞുങ്ങള്‍ ഇപ്പോള്‍ വേണ്ട, കുറച്ചു കഴിയട്ടെയെന്നാണ് ദമ്പതികളില്‍ മിക്കവരുടെയും നിലപാട്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ കുഞ്ഞുങ്ങളുണ്ടാകുന്നവരുടെ എണ്ണത്തില്‍ നാല് ശതമാനം ഇടിവുണ്ടായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍. 2019ല്‍ ജനിച്ച കുഞ്ഞുങ്ങളില്‍ 90 ശതമാനവും വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിനകം ജനിച്ചവരായിരുന്നു. 2023ല്‍ ഇത് 86 ശതമാനമായി ഇടിഞ്ഞു.പുതുതലമുറയില്‍ ചിലര്‍ക്ക് ഒരു കുഞ്ഞ് മതി. തീരെ കുട്ടികള്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നവരുമുണ്ട്. വിദേശ കുടിയേറ്റം, സാമ്പത്തിക പ്രാരാബ്ധം തുടങ്ങി പ്രസവം നിയന്ത്രിക്കുന്നതിന് പല ഘടകങ്ങളുണ്ടെങ്കിലും ബാധ്യതകളില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള പുതുതലമുറയുടെ ത്വരയാണ് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യക്തിതാത്പര്യങ്ങള്‍ ഹനിക്കപ്പെടുന്ന, സ്വതന്ത്ര ചിന്തകള്‍ക്കും ജീവിതത്തിനും മേലുള്ള അതിര്‍വരമ്പായാണ് പുതുതലമുറയില്‍ നല്ലൊരു പങ്കും വിവാഹത്തെ കാണുന്നത്. മിഥ്യാധാരണയാണിത്. പരസ്പരം ഇഷ്ടപ്പെട്ടുള്ള ഭാര്യാ- ഭര്‍തൃ ജീവിതം സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ നിറം പകരുകയും ജീവിതം കൂടുതല്‍ സന്തോഷപ്രദമാക്കുകയും ചെയ്യുമെന്നതാണ് വസ്തുത. അവിഹിത ബന്ധങ്ങളാണ് മറ്റൊരു കാരണം. വിവാഹിതരാകാതെ ആണും പെണ്ണും ഒന്നിച്ചു ജീവിക്കുന്നത് ഇന്ന് കുറ്റകരമല്ല. ഭരണകൂടവും ജുഡീഷ്യറിയും അനുമതി നല്‍കുന്നു. ഇത് ജീവിതത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്നാണ് പലരുടെയും കണക്കുകൂട്ടല്‍. ഇത്തരം ബന്ധങ്ങള്‍ക്ക് പക്ഷേ കൂടുതല്‍ ആയുസ്സ് ഉണ്ടാകില്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. താത്പര്യങ്ങളും കാഴ്ചപ്പാടുകളും വിഭിന്നമായ ഈ ഇണകള്‍ക്കിടയില്‍ ഏറെ താമസിയാതെ സ്വരച്ചേര്‍ച്ച പ്രകടമാകുകയും അത് വളര്‍ന്ന് ബന്ധവിച്ഛേദനത്തിലെത്തിച്ചേരുകയും ചെയ്യുന്നു. നിയമപ്രകാരം നടക്കുന്ന വിവാഹങ്ങളില്‍ ദമ്പതികള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കുടുംബങ്ങള്‍ മുന്‍കൈയെടുക്കും. നിയമവിധേയമല്ലാത്ത ബന്ധങ്ങളില്‍ അത്തരം സഹായികളെയും മാധ്യസ്ഥരെയും പ്രതീക്ഷിക്കാനാകില്ല.ജനന നിരക്ക് കുറയുന്നതുള്‍പ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് വിവാഹത്തോടും പ്രസവത്തോടും പുതുതലമുറ കാണിക്കുന്ന അനാഭിമുഖ്യത്തിന്റെ പരിണതി. തൊഴില്‍ മേഖലയിലെ പ്രതിസന്ധി, വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇടിവ് തുടങ്ങിയ പ്രത്യാഘാതങ്ങളും ഉടലെടുക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിലെ ജനന നിരക്കില്‍ 35 ശതമാനത്തിന്റെ കുറവുണ്ടായി. 2014ല്‍ 5.34 ലക്ഷം കുഞ്ഞുങ്ങള്‍ ജനിച്ച സ്ഥാനത്ത് 2024ല്‍ 3.45 ലക്ഷമായി കുറഞ്ഞു. വാര്‍ഷിക ജനന നിരക്കിലെ കുറവില്‍ ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളം. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ 2021ലെ സ്ഥിതിവിവര റിപോര്‍ട്ട് പ്രകാരം ദേശീയ ശരാശരിയുടെ ഇരട്ടി വേഗത്തിലാണ് കേരളത്തിലെ ജനന നിരക്ക് കുറവ്. 2016 മുതല്‍ 2021 വരെ വര്‍ഷാന്തം 1.12 ശതമാനമാണ് ദേശീയ തലത്തില്‍ നിരക്കിലെ കുറവെങ്കില്‍ കേരളത്തില്‍ ഇത് 2.05 ശതമാനമാണ്.ജനന നിരക്കിലെ കുറവ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്‌കൂളുകളെ ബാധിച്ചു വരികയാണ്. ഓരോ വര്‍ഷവും ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. 2025-26 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ 2,50,986 കുട്ടികളുടെ സ്ഥാനത്ത് ഇക്കൊല്ലം 2,34,476 കുട്ടികളായി ചുരുങ്ങി. 2024-25 വര്‍ഷത്തില്‍ ഒന്നാം ക്ലാസ്സില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6,928 കുട്ടികള്‍ കുറഞ്ഞിരുന്നു. സ്‌കൂളുകളില്‍ അധ്യാപക പോസ്റ്റുകളില്‍ ഗണ്യമായ കുറവ് വരാന്‍ ഇടയാക്കുമെന്നതിനാല്‍ അധ്യാപക മേഖലയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ് പുതുതായി സ്‌കൂളിലെത്തുന്നവരുടെ എണ്ണത്തില്‍ വരുന്ന കുറവ്.ഭാവിയില്‍ യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സൃഷ്ടിക്കുകയും തൊഴില്‍ മേഖല കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്യുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യാഘാതം. ഈ പ്രതിസന്ധി അനുഭവിക്കുന്ന റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ അത് മറികടക്കാനായി വിവാഹത്തിനും പ്രസവത്തിനും വന്‍ പ്രോത്സാഹനം നല്‍കി വരികയാണ്. കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ഥിനികളോട് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് റഷ്യയിലെ കരേലിയ മേഖല. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്ന 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഒരു ലക്ഷം റൂബിള്‍ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് റഷ്യയില്‍ ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. 2024ലെ ആദ്യത്തെ പകുതിയില്‍ 5,99,600 കുട്ടികളാണ് രാജ്യത്ത് ജനിച്ചത്. 25 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് സംഖ്യയാണിത്. രാജ്യത്തിന്റെ ഭാവി അപകടത്തിലാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് റഷ്യന്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഏറെ താമസിയാതെ വിവാഹത്തിനും പ്രസവത്തിനും സമ്മാനം പ്രഖ്യാപിക്കാന്‍ സംസ്ഥാന ഭരണകൂടം നിര്‍ബന്ധിതരായെന്നു വരും.