രാഷ്ട്രീയ അജന്‍ഡകള്‍ആരോഗ്യം പ്രാപിക്കേണ്ടതുണ്ട്

Wait 5 sec.

പ്രബുദ്ധ കേരളത്തെ വിശകലനം ചെയ്യുന്നിടത്ത് പ്രധാനമാണല്ലോ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. തദ്ദേശ, നിയമസഭ, പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകളില്‍ മാറി മാറി വരുന്ന വോട്ടിംഗ് പാറ്റേണുകള്‍ തന്നെയാണ് പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ സാക്ഷരത അടയാളപ്പെടുത്തുന്നത്. കേരളീയരുടെ ആ രാഷ്ട്രീയ സാക്ഷരത ആഴത്തില്‍ പഠിക്കാനോ വിലയിരുത്താനോ തയ്യാറാകാത്തവര്‍ക്ക് അതതു കാലങ്ങളില്‍ ആഘാതമേല്‍ക്കുന്നതും നമ്മള്‍ കാണുന്നു. പ്രചണ്ഡമായ ആഘോഷപ്പൊലിമകള്‍ക്കും വര്‍ണപ്പകിട്ടുകള്‍ക്കും അപ്പുറം ജനങ്ങളെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും തയ്യാറാകുന്ന നയസമീപനങ്ങളെ കേരളം ആഗ്രഹിക്കുന്നുണ്ട്. മനുഷ്യരുടെ ജീവിതത്തോട് നേരിട്ട് സംവദിക്കാനും ജീവല്‍ പ്രശ്‌നങ്ങളെ തൊട്ടറിയാനും ഇവകളെ പ്രശ്‌നവത്കരിച്ച് മുന്നോട്ട് പോകാനും കഴിയാത്ത നിലവാരത്തിലേക്ക് കേരളീയ രാഷ്ട്രീയം മാറുന്നുണ്ടോ എന്ന നിരീക്ഷണവും അഭിപ്രായങ്ങളും വന്നുതുടങ്ങിയിട്ട് കുറച്ചധികമായി.ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങളുമായി ഇവിടെയുണ്ട് എന്ന് പറഞ്ഞു തന്നെ വോട്ട് പിടിക്കാനുള്ള ത്രാണി ഭരണപക്ഷങ്ങള്‍ക്കും, ഇവിടെ ജനം പൊറുതി മുട്ടുന്നു, അടിസ്ഥാന വിഷയങ്ങള്‍ പോലും പരാജയമാണ് എന്ന് പൊതുമധ്യത്തില്‍ തുറന്നുകാട്ടി വോട്ട് തേടുന്ന ശീലം പ്രതിപക്ഷത്തിനും നഷ്ടമാകുന്നു. മനുഷ്യ ജീവിതവും നാടിന്റെ വികസനവും പ്രധാന അജന്‍ഡയാകാത്ത രാഷ്ട്രീയ പ്രവര്‍ത്തനം ഈ നാടിന് നല്‍കുന്ന സന്ദേശമെന്താണ്? നിലനില്‍ക്കുന്ന ഈ രീതികളോട് അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രതികരണമെന്തായിരിക്കും?വര്‍ഗീയത, വര്‍ഗീയതയെ കൂട്ടുപിടിക്കല്‍ എന്നിവ നന്നായി കളിക്കുന്നുണ്ട് തിരഞ്ഞെടുപ്പ് കാലങ്ങളില്‍. വര്‍ഗീയ അജന്‍ഡകള്‍ നിര്‍മിക്കുന്നവരെ പൂര്‍ണമായും മാറ്റിനിര്‍ത്തുക എന്നത് ജനാധിപത്യ മൂല്യങ്ങളുള്‍ക്കൊള്ളുന്ന സംഘങ്ങളിലുണ്ടാകേണ്ട മിനിമം കരുതലാണ്. എന്നാല്‍ വോട്ടിന്റെ നീക്കുപോക്കുകളില്‍ ഇതിന് കടക വിരുദ്ധമായത് സംഭവിക്കുന്നു. വര്‍ഗീയതയെ തുറന്ന് കാട്ടാനും വിചാരണ ചെയ്യാനും പ്രതിയോഗികളോ മറ്റോ കാണിക്കുന്ന ഉത്സാഹത്തെ ചെറുതായി കാണേണ്ടതല്ലല്ലോ.ഒരു തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു വരേണ്ട ചര്‍ച്ചകള്‍ എന്തൊക്കെയാണ്? വിചാരണക്ക് വിധേയമാകേണ്ട അനേകം കാലങ്ങളെ പ്രതിപക്ഷ ബഹുമാനത്തോടെ ഉയര്‍ത്തിക്കൊണ്ട് വരേണ്ടതില്ലേ? ജനാധിപത്യ പ്രക്രിയയിലെ ഭരണ സംവിധാനങ്ങള്‍ക്കും മേലാധികാരികള്‍ക്കും വീഴ്ച സംഭവിക്കുന്നതില്‍ പ്രതിപക്ഷ നിരയുടെ ഉത്തരവാദിത്വം എത്രമാത്രമാണ്? നാടിന്റെ പുരോഗതിക്കാവശ്യമായ പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കേണ്ടത് ആരൊക്കെ ചേര്‍ന്നാണ്? ചോദ്യങ്ങളിങ്ങനെ ഉയര്‍ന്നു വരുമ്പോഴും നിലനില്‍ക്കുന്ന നമ്മുടെ സംവിധാനങ്ങള്‍ക്കോ അതിന് നേതൃത്വം നല്‍കുന്നവര്‍ക്കോ ഇത്തരം അജന്‍ഡകളില്ലാതെ പോകുന്നു എന്നതാണ് ഏറെ ഗൗരവം. ദൃശ്യ, മാധ്യമ രംഗത്തെ മത്സരങ്ങളില്‍ പോലും ജനകീയ പ്രശ്‌നങ്ങള്‍ കടന്നുവരുന്നില്ല എന്നതും കൂടെ ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്.സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയെ ആശ്രയിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളോട് നേരിട്ട് സംവദിക്കും വിധം സംവിധാനങ്ങളുണ്ടാക്കുക എന്നത് അത്ര ശ്രമകരമൊന്നുമല്ല. നാടിന്റെ നന്മയിലധിഷ്ഠിതമായ മുന്നോട്ട് പോക്കിന് പ്രതിപക്ഷ സംഘങ്ങളെ കൂടി ചേര്‍ത്തു നിര്‍ത്തിയാല്‍ വികസനക്കുതിപ്പ് അതിവേഗമാക്കാം എന്ന് ഭരണകക്ഷികള്‍ക്കും അജന്‍ഡകളുണ്ടാകുന്നില്ല. വ്യക്തിഹത്യകള്‍, പഴിചാരലുകള്‍, വര്‍ഗീയ ആരോപണങ്ങള്‍ തുടങ്ങി ജനം ആഗ്രഹിക്കാത്ത പ്രശ്‌നങ്ങളെ മെനഞ്ഞെടുക്കുന്നതിലും അവ അന്തരീക്ഷത്തില്‍ വട്ടമിടീക്കുന്നതിലും രാഷ്ട്രീയക്കാര്‍ വിജയിച്ചിരിക്കുന്നു. അത് ജനാധിപത്യത്തിന് ആഴത്തിലുള്ള മുറിവാണ് ഏല്‍പ്പിക്കാന്‍ പോകുന്നത്. അങ്ങനെ സംഭവിക്കരുത്.ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തുന്നിടത്താണ് പാര്‍ട്ടികള്‍ വിജയിക്കേണ്ടത്. ഭരണവിരുദ്ധ വികാരമില്ല എന്ന തീര്‍പ്പിലേക്ക് ഭരണ കക്ഷികള്‍ എത്തുന്നുണ്ടെങ്കില്‍ ജന മനസ്സിനെ വായിക്കുന്നതില്‍ കുറവ് സംഭവിക്കുന്നു എന്ന് വിലയിരുത്തേണ്ടി വരും. തിരിച്ച് ജനം തങ്ങളെ തിരിച്ചു വിളിക്കാന്‍ സജ്ജമായിരിക്കുന്നു എന്ന അമിത ആത്മവിശ്വാസത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശകലനങ്ങളുമെത്തിച്ചേരേണ്ടതില്ല. എത്ര ജനോപകാരപ്രദമായ പദ്ധതികളാണെങ്കിലും അതിന്റെ ഉപഭോക്താക്കളിലേക്ക് അവ എത്തുന്നുണ്ടോ എന്നതും നമ്മള്‍ മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ തന്നെയാണോ ജനം ആഗ്രഹിക്കുന്നത് എന്നതും രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കണം. ഇത്തരം വിശകലനങ്ങള്‍ക്ക് ഇടം നല്‍കുന്നതും പുനപ്പരിശോധനകള്‍ക്ക് വിധേയമാക്കുന്നതും മറ്റു തന്ത്രങ്ങളാവിഷ്‌കരിക്കുന്നതിനേക്കാള്‍ പരമപ്രധാനമാണ്. പ്രതിപക്ഷത്തിന് ഒരു ജനകീയ പക്ഷം എന്ന തരത്തിലേക്കുയരാന്‍ സാധിക്കുക എന്നത് സ്വപ്‌നം മാത്രമായി ശേഷിക്കുന്നു.ഒരു ശുദ്ധി കലശത്തിന് ഭരണ, പ്രതിപക്ഷ മുന്നണികളും പാര്‍ട്ടികളും സജ്ജമായാല്‍ കേരളം ശ്രദ്ധാകേന്ദ്രമാകും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്ന ജനകീയ പ്രശ്നങ്ങളെ, അതാരുയര്‍ത്തി, എന്ത് താത്പര്യത്തിലുയര്‍ത്തി എന്ന തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ പ്രസക്തം ആ പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുക എന്നതു തന്നെയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും ശേഷം നിയമ സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളുടെ നാളുകള്‍ എണ്ണി കഴിയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നാടിന്റെ വികസനത്തിന് സഹായകമായ ആലോചനകളിലൂടെ കടന്നുപോകണം. നാടിനെ സ്പര്‍ശിക്കുന്ന, മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന പ്രക്രിയകളിലേക്ക് അജന്‍ഡകള്‍ രൂപപ്പെടുത്തണം. വലിയ ഒരു സമൂഹത്തെ രാഷ്ട്ര നിര്‍മിതിയിലേക്ക് പരിശീലിപ്പിക്കണം. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അജന്‍ഡയുണ്ടായാല്‍ നാടിന്റെ വികസന ചര്‍ച്ച ഉയര്‍ന്ന് വരും. മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് പ്രൊജക്ടുകളുണ്ടാകും. വിദ്യാഭ്യാസവും തൊഴിലും കടലും കാടും നഗരവും ഗ്രാമവും ആരോഗ്യവും നിയമപാലനവും കായികവുമൊക്കെ പ്രധാന അജന്‍ഡകളായി മാറാന്‍ ഉപതിരഞ്ഞെടുപ്പ് കാരണമാകുന്നുണ്ടെങ്കില്‍ അതാണ് കേരള ജനത ആഗ്രഹിക്കുന്നത്. അരാഷ്ട്രീയതക്ക് ലൈക്കടിക്കുന്ന മനുഷ്യര്‍ നമുക്കിടയില്‍ രൂപപ്പെടുന്നതില്‍ നടപ്പ് രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തന, വീക്ഷണ സമീപനങ്ങള്‍ കാരണമാകുന്നുണ്ടെന്ന വിമര്‍ശങ്ങളെയും ബോധപൂര്‍വം ഉള്‍ക്കൊള്ളണം. ഒരു പക്ഷേ മാറേണ്ടത് ബോധ്യങ്ങളാകാം. ഇവിടെയൊരു ശുദ്ധികലശത്തിന് മുന്‍കൈ എടുക്കാനാരുണ്ട് എന്നതാണ് പ്രധാനം. രാഷ്ട്രീയ പാര്‍ട്ടികളുടെ അജന്‍ഡകള്‍ ആരോഗ്യം പ്രാപിക്കട്ടെ, ജനാഭിലാഷം കൂടെ ചേരും.