ഗില്ലന്‍ ബാരി സിന്‍ഡ്രോം; കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പതിനഞ്ചുകാരി മരിച്ചു

Wait 5 sec.

കോട്ടയം| ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനഞ്ചുകാരി മരിച്ചു. എരുമേലി സ്വദേശി പ്രവീണിന്റെയും അശ്വതിയുടെയും മകള്‍ ഗൗതമി പ്രവീണ്‍ ആണ് മരിച്ചത്. ഒന്നരമാസത്തിലധികമായി ഗൗതമി വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില മോശമായ അവസ്ഥയിലാണു ഗൗതമിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ഗൗതമിക്കു ഹൃദയാഘാതമുണ്ടായെങ്കിലും അതിനെ അതിജീവിച്ചിരുന്നെന്നും മെഡിസിന്‍ വിഭാഗം അഡിഷനല്‍ പ്രൊഫ ഡോ. പ്രശാന്തകുമാര്‍ പറഞ്ഞു.കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഗൗതമി. സംസ്‌കാരം ഇന്നു രാവിലെ 11 മണിക്ക് നടക്കും.കഴിഞ്ഞ തിങ്കളാഴ്ച ജിബിഎസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശി മരിച്ചിരുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞ്, നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗമാണ് ജിബിഎസ്. ഈ രോഗം ദീര്‍ഘനാളത്തെ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്നതാണെങ്കിലും ചിലരില്‍ മരണകാരണമാകാറുണ്ട്. ജിബിഎസ് പകര്‍ച്ചവ്യാധിയല്ല. ഏതു പ്രായക്കാര്‍ക്കും ഈ രോഗം ബാധിക്കാം.