‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’: കാൻസർ അതിജീവിതരുടെ സംഗമം

Wait 5 sec.

ആരോഗ്യം ആനന്ദം-അകറ്റാം അർബുദം കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാൻസർ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. മലബാർ കാൻസർ സെന്റർ, കോഴിക്കോട് മെഡിക്കൽ കോളേജ്, മലബാർ മേഖലയിലെ സ്വകാര്യ കാൻസർ ചികിത്സാ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നും കാൻസർ രോഗമുക്തി നേടിയവരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 22ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ജെൻഡർ പാർക്കിൽ വച്ചാണ് കാൻസർ അതിജീവിതരുടെ സംഗമം സംഘടിപ്പിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സംഗമത്തിൽ പങ്കെടുത്ത് ആശയവിനിമയം നടത്തും.കാൻസർ സ്‌ക്രീനിംഗിന് പലരും ഇപ്പോഴും ഭയപ്പെടുന്നു. പല കാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കുമെന്ന സന്ദേശമാണ് കാൻസർ അതിജീവിതർക്ക് നൽകാനുള്ളത്. അവരുടെ വാക്കുകൾ, അവർ കടന്നു വന്ന വഴികൾ മറ്റുള്ളവരിൽ ഏറെ പ്രചോദനമുണ്ടാക്കും. ഇനിയും കാൻസർ സ്‌ക്രീനിംഗിൽ പങ്കെടുക്കാത്ത സ്ത്രീകളുണ്ടെങ്കിൽ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി സ്‌ക്രീനിംഗ് നടത്തേണ്ടതാണ്. കാൻസർ അതിജീവിതരുടെ സംഗമത്തോടനുബന്ധിച്ച് ജെൻഡർ പാർക്കിലെ വനിതാ ജീവനക്കാർക്കായി പ്രത്യേക സ്‌ക്രീനിംഗും സംഘടിപ്പിക്കും.സംസ്ഥാന ആരോഗ്യ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായാണ് ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരംഭിച്ചത്. ഇതുവരെ 2.75 ലക്ഷത്തിലധികം പേരാണ് കാൻസർ സ്‌ക്രീനിംഗിൽ പങ്കെടുത്തത്. 1372 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 15,023 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർ പരിചരണവും ലഭ്യമാക്കുന്നു. ഈ ക്യാമ്പയിനിലൂടെ നിലവിൽ 37 പേർക്ക് കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തിൽ തന്നെ കാൻസർ കണ്ടുപിടിക്കാനായതിനാൽ ചികിത്സിച്ച് വേഗം ഭേദമാക്കാൻ സാധിക്കും.