ഇടുക്കി: ഇടുക്കിയിൽ വൻ വാറ്റ് ചാരായ വേട്ട. കമ്പംമെട്ട് കട്ടേക്കാനത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 245 ലിറ്റർ ചാരായമാണ് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സംഘം കണ്ടെടുത്തത്. ചാരായം സൂക്ഷിച്ച സന്തോഷിനെയും എക്സൈസ് സംഘം പിടികൂടി. കഴിഞ്ഞ വർഷത്തിനിടെ ഇടുക്കിയിലെ വലിയ ചാരായവേട്ടയാണിത്. നിരവധി അബ്ക്കാരിക്കേസുകളിൽ പ്രതിയായ സന്തോഷ് ചാരായം നിർമ്മിച്ചു സൂക്ഷിച്ചെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം സന്തോഷിൻ്റെ വീട്ടിലെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 35 ലിറ്റർ ചാരായം ആദ്യം കണ്ടെടുത്തു. ശേഷിക്കുന്നവ പറമ്പിൽ കുഴിച്ചിട്ടെന്ന് എക്സൈസ് സംഘത്തിന് സൂചന കിട്ടിയിരുന്നു. തുടർന്ന് സന്തോഷിൻ്റെ വീട്ടുപറമ്പ് മുഴുവൻ കിളച്ചുനോക്കിയാണ് ആറു കന്നാസുകളിലുൾപ്പെടെ സൂക്ഷിച്ചിരുന്ന ചാരായ ശേഖരം കണ്ടെത്തിയത്. അതിർത്തി ഗ്രാമങ്ങളിലും എസ്റ്റേറ്റ് മേഖലകളും കേന്ദ്രീകരിച്ച് ചാരായത്തിൻ്റെ മൊത്തക്കച്ചവടക്കാരനാണ് സന്തോഷെന്നാണ് എക്സൈസിന് കിട്ടിയ വിവരം. ചാരായം എവിടെ നിർമ്മിച്ചെന്നതിലുൾപ്പെടെ വ്യക്തത വരുത്തേണ്ടതുണ്ട്. നെടുങ്കണ്ടത്തെ എക്സൈസ് യൂണിറ്റാവും തുടരന്വേഷണം നടത്തുക.