സുസ്ഥിര, പ്രകൃതി സൗഹൃദ വികസനമാണ് സംസ്ഥാനത്തിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിസ്ഥിതിമിത്രം പുരസ്‌കാര സമർപ്പണവും, പ്ലാസ്റ്റിക് ലഘുകൃത ജീവിതശൈലി ക്യാമ്പയിൻ ഉദ്ഘാടനവും തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.2021 മുതൽ ഒരു പതിറ്റാണ്ട് പരിസ്ഥിതി പുനസ്ഥാപനം എന്ന പ്രമേയത്തിലാണ് യു എൻ ഡി പി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നത് പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഒരു വർഷം 400 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യം ലോകത്താകമാനം പുറന്തള്ളുമ്പോൾ 10 ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നത്. ഇതിൽ 11 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യവും ജലാശയങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. 700 ലധികം ജലജന്യ വർഗങ്ങളുടെ നാശത്തിന് ഇത് കാരണമാകുന്നു. വലിയ ആഘാതം സൃഷ്ടിക്കുന്ന മലിനീകരണം തടയുന്ന നടപടികളുമായി ലോകം മുന്നോട്ട് പോവുകയാണ്. പ്ലാസ്റ്റിക് ലഘുകൃത ജീവിത ശൈലിക്ക് രൂപം കൊടുക്കുക എന്നതിന് സംസ്ഥാന സർക്കാർ പ്രധാന പരിഗണന നൽകുന്നു.പരിസ്ഥിതി ദിനത്തിൽ ലോകത്താകമാനമുണ്ടാകുന്ന ചർച്ചകൾ തുടർച്ചയുണ്ടാകാതെ പോകുന്ന സാഹചര്യം ഇല്ലാതാക്കണം എന്നതാണ് സർക്കാർ നിലപാട്. അതുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്‌കരണത്തിനും ഈ സർക്കാർ ഇത്ര പരിഗണന നൽകുന്നത്. വികസനമെന്നത് സുസ്ഥിരവും പാരിസ്ഥിതിക സൗഹൃദവുമാകണമെന്ന നയത്തിലധിഷ്ഠിതമാണ്. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.2050 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിലേക്കുള്ള നടപടികളുമായി കേരളം മുന്നോട്ട് പോകുന്നു. 2016-ൽ ഹരിത കേരള മിഷന് രൂപം നൽകിയത് പാരിസ്ഥിതിക രംഗത്തെ സുസ്ഥിര ഇടപെടലിന് വേണ്ടിയാണ്. മിഷന്റെ നേതൃത്വത്തിൽ നിരവധി നദികളും നീർച്ചാലുകളും വീണ്ടെടുക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഇനി ഞാൻ ഒഴുകട്ടെ ജനകീയ ക്യാമ്പയിൽ പ്രകടമായ ഗുണഫലം കേരള സമൂഹത്തിലുണ്ടാക്കി.മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ മേഖലകൾ തിരിച്ചറിയുന്നതിനായുള്ള നീർച്ചാൽ മാപ്പിംഗ്, ആഗോള താപനത്തിനെതിരായി വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച പച്ച തുരുത്തുകൾ സ്ഥാപിച്ചു. ഹരിതകർമ സേനയുടെ സേവനം വ്യാപകമാക്കിയും എൻഫോഴ്‌സ്‌മെന്റ് ശക്തമാക്കിയും മാലിന്യമുക്ത കേരളത്തിനായി ഊർജിത പ്രവർത്തനങ്ങൾ തുടരുകയാണ്. ഒരു തൈ നടാം പദ്ധതിയിലൂടെ ഒരു കോടി വൃക്ഷത്തൈകൾ സംസ്ഥാന വ്യാപകമായി നടുന്ന പ്രവർത്തനങ്ങളിൽ മുഴുവൻ പൊതു സമൂഹത്തെ അണിനിരത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു സ്വാഗതമാശംസിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ ശ്രീകല എസ്., കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽ കുമാർ, നിയമസഭ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ, യുണിസെഫ് പ്രതിനിധി അനന്യ ഘോഷാൽ എന്നിവർ ആശംസകളർപ്പിച്ചു. പരിസ്ഥിതി വകുപ്പ് ഡയറക്ടർ സുനീൽ പമിടി നന്ദി അറിയിച്ചു.