അറഫയിലേക്ക് ഒഴുകി ഹാജിമാർ; പ്രാർഥനാനിരതം ഈ താഴ്‍വാരം

Wait 5 sec.

അറഫ| വിശുദ്ധ ഹജ്ജ് കർമത്തിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി അറഫയിൽ തടിച്ചുകൂടി വിശ്വാസി ലക്ഷങ്ങൾ. തൽബിയത്തിന്റെ മന്ത്രധ്വനികൾ ഉരുവിട്ട് പുലർച്ചെ മുതൽ ഹാജിമാർ അറഫയിലേക്ക് ഒഴുകുകയാണ്. താരതമ്യേന തണുപ്പുള്ള പ്രഭാതത്തിന്റെ പ്രയോജനം നേടുന്നതിനായി ചിലർ നേരത്തെ തന്നെ എത്തി. വർണ്ണാഭമായ കുടകളുമായി അവർ പ്രാർത്ഥനയിലും ഖുർആൻ പാരായണത്തിലും മുഴുകുകയാണ്. യൗമു തർവ്വിയയായ ദുൽഹിജ്ജ എട്ടിന് (ബുധനാഴ്ച്ച) ഒരു പകലും രാത്രിയും തമ്പുകളുടെ നഗരിയായ മിനായിൽ സംഗമിച്ചതിന് ശേഷമാണ് പ്രാർഥനാനിർഭരമായ മനസ്സുമായി തീർഥാടകർ അറഫയിലേക്ക് നീങ്ങിയത്. പകൽ ഏറ്റവും ചൂടേറിയ സമയങ്ങളിൽ വെയിലത്ത് നിൽക്കുന്നത് ഒഴിവാക്കണമെന്ന് സൗദി അധികൃതർ തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.വ്യാഴാഴ്ച്ച ളുഹർ നമസ്‍കാരത്തോടെ അറഫയിലെ മസ്ജിദു നമിറയിൽ നടക്കുന്ന അറഫാ ഖുതുബയോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. മസ്ജിദുൽ ഹറമിലെ ഇമാമും പ്രഭാഷകനുമായ ശൈഖ് ഡോ. സാലിഹ് ബിൻ ഹുമൈദ് അറഫയിലെ മസ്ജിദുന്നമിറയിൽ വെച്ച് അറഫാ ഖുതുബ നിർവ്വഹിക്കും. വിവിധ ലോക രാജ്യങ്ങളിൽ നിന്നും സഊദിയിൽ നിന്നുമായി 20 ലക്ഷത്തിലേറെ ഹാജിമാരാണ് അറഫ സംഗമത്തിന് സാക്ഷ്യം വഹിക്കുക. ളുഹ്ർ, അസർ നമസ്കാരങ്ങൾ ഇവിടെ വെച്ച് ഒന്നിച്ചു നിർവഹിക്കും.അഷ്ടദിക്കുകളിൽ നിന്നും ഒഴുകിയെത്തിയ ജനലക്ഷങ്ങൾ ചുട്ടുപൊള്ളുന്ന സൂര്യന്റെ കനത്ത ചൂടിനെ അതിജയിച്ച് അറഫാ മൈതാനിയിൽ ഒത്തുചേർരുന്നതോടെ ഇസ്ലാമിക സാഹോദര്യത്തിന്റെ പരിഛേദമായി മാറും. 1400 വർഷങ്ങൾക്ക് മുൻപ് അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങൾ തന്റെ ലക്ഷത്തിലധികം വരുന്ന അനുചരന്മാരെ ഒരുമിച്ച് കൂട്ടി ഹജ്ജത്തുൽ വിദാഇലെ (വിടവാങ്ങൽ പ്രഭാഷണം) മാനവിക പ്രഖ്യാപനമായ അറഫാപ്രഭാഷണത്തിന്റെ സ്മരണ പുതുക്കിയാണ് എല്ലാവർഷവും അറഫാ സംഗമവും പ്രഭാഷണവും നടക്കുന്നത് .അറഫ മൈതാനിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ റഹ്മയിൽ വെച്ചായിരുന്നു തിരുനബിയുടെ വിടവാങ്ങൽ പ്രസംഗം. മക്കയിൽ നിന്ന് ഏകദേശം 20 കി.മീ (12 മൈൽ) തെക്കുകിഴക്കായിട്ടാണ് ജബൽ അൽ റഹ്മ (“കരുണയുടെ പർവ്വതം”) എന്ന പേരിൽ കൂടി അറിയപ്പെടുന്ന അറഫ മല സ്ഥിതി ചെയ്യുന്നത്, ഏകദേശം 70 മീറ്റർ (230 അടി) ഉയരമുള്ള അറഫ മലയുടെ ഏറ്റവും ഉയർന്ന ഭാഗത്തിന് 454 മീറ്റർ ഉയരമാണുള്ളത്.ഹജ്ജ് വേളയിലെ അറഫാ ദിനത്തിൽ ദിക്റുകളും മറ്റും ഇബാദത്തുകളിലായി പ്രഭാതം മുതൽ പ്രദോഷം വരെയാണ് ഹാജിമാർ അറഫയിൽ കഴിയുക. സൂര്യാസ്തമയ ശേഷം ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ നിന്നും ശേഖരിക്കുന്ന ചെറിയ കല്ലുകളുപയോഗിച്ചാണ് വെള്ളിയാഴ്ച്ച മുതൽ ഹാജിമാര്‍ ജംറയില്‍ കല്ലേറ് കർമ്മം നിര്‍വഹിക്കുക. വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെ ഹാജിമാര്‍ മിനയില്‍ തിരിച്ചെത്തിയാണ് കല്ലേറ് നിര്‍വ്വഹിക്കുക. അതിനുശേഷം തമ്പുകളിലെത്തുന്ന തീര്‍ഥാടകര്‍ മറ്റ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും.സഊദി അറേബ്യ ഉൾപ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍ ആഘോഷം. ബലി പെരുന്നാൾ ദിവസം ജംറകളിലെ കല്ലേറ് കർമ്മം പൂർത്തിയാക്കിയ ശേഷം മക്കയിലെ മസ്ജിദുൽ ഹറമിലെത്തി ത്വവാഫ് കർമ്മം പൂർത്തിയാക്കും. തുടർന്ന് സൂര്യാസ്തമയത്തോടെ ഹാജിമാർ രാപാർക്കുന്നതിനായി വീണ്ടും മിനയിൽ തിരിച്ചെത്തും.