രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; അഞ്ച് മാസം പ്രായമുള്ള കുട്ടിയടക്കം ഏഴ് പേര്‍ കൂടി മരിച്ചു

Wait 5 sec.

ന്യൂഡല്‍ഹി|രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 564 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കൊവിഡ് കേസുകള്‍ 4866 ആയി. ഇതില്‍ 1487 രോഗികളും കേരളത്തിലാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 114 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേര്‍ കൂടി മരിച്ചതായും സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചുമാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു. ന്യുമോണിയ അടക്കം പല രോഗങ്ങളും കുഞ്ഞിന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലാണ് കുഞ്ഞടക്കം രണ്ട് പേര്‍ മരിച്ചത്. മറ്റ് ആറു മരണങ്ങള്‍ 42നും 87 വയസിനുമിടയില്‍ ഉള്ളവരാണെന്നാണ് ഔദ്യോഗിക അറിയിപ്പ്.അതേസമയം കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ ആശുപത്രികളിലെ സജ്ജീകരണങ്ങള്‍ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രില്‍ ഇന്നു നടത്താനാണ് നിര്‍ദേശം. ആശുപത്രികളില്‍ ഓക്‌സിജന്‍, ബെഡ്ഡുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.