തൃശ്ശൂരില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: പ്രതി പ്രേംകുമാറിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Wait 5 sec.

തൃശ്ശൂര്‍| പടിയൂരില്‍ വാടകവീട്ടില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പടിയൂര്‍ സ്വദേശികളായ മണി, മകള്‍ രേഖ എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ ഭര്‍ത്താവ് പ്രേംകുമാറിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. പ്രതി പ്രേംകുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രതിയാണ് പ്രേംകുമാര്‍. ഈ കേസില്‍ ജാമ്യത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. യുവതിയില്‍ പരപുരുഷ ബന്ധം ആരോപിച്ച് പ്രേംകുമാര്‍ കൊലപാതകം നടത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടുപേരേയും കഴുത്തു ഞെരിച്ച് കൊന്നതാകാമെന്ന് പോലീസ് പറയുന്നു.പടിയൂര്‍ സ്വദേശി രേഖ (43), അമ്മ മണി (74)എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കുറിപ്പും ഉണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാകാം കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. പ്രേംകുമാറിനെ വീട്ടില്‍ അന്നേ ദിവസം കണ്ടവരുണ്ട്. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.