അശ്രദ്ധരാകാതെ, ഉപയോഗം അമിതമാകരുത്!

Wait 5 sec.

“പാരാസെറ്റമോൾ’ കാണാത്തവരോ കഴിക്കാത്തവരോ അതല്ലെങ്കിൽ ഒന്ന് കേൾക്കാത്തവരോ ആയിട്ട് ആരുമുണ്ടാകാനിടയില്ല. ഇന്ത്യയിൽ വളരെയധികം പ്രചാരത്തിലുള്ള മരുന്നുകളിലൊന്നാണ് പാരസെറ്റാമോൾ. പനിക്കും ശരീരവേദനക്കും തുടങ്ങി പല രോഗലക്ഷണങ്ങൾക്കും ഡോക്ടറുടെ അഭിപ്രായം തേടാതെ പാരസെറ്റാമോൾ ചികിത്സയിൽ ഒതുക്കുന്നവരാണ് നമ്മളിൽ പലരും.ഈയടുത്താണ് പ്രശസ്ത ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഡോ. പളനിയപ്പൻ മാണിക്കം ഇന്ത്യക്കാരുടെ നിയന്ത്രണമില്ലാത്ത ഡോളോ 650 ഉപയോഗശീലത്തേക്കുറിച്ച് “ഇന്ത്യക്കാർ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കുന്നതുപോലെയാണ്’ എന്ന് സാമൂഹികമാധ്യമത്തിൽ കുറിച്ചത്. നമ്മുടെ ചുറ്റുപാടുകൾ ശ്രദ്ധിച്ചാൽ തന്നെ എത്രത്തോളം വാസ്തവമാണിതെന്ന് നമുക്ക് മനസ്സിലാകും. മറ്റേതു മരുന്നിനേയുംപോലെ അമിതമായാൽ വിവിധ ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന മരുന്നാണ് ഡോളോ.വേദന, വീക്കം, പനി എന്നിവക്ക് കാരണമാകുന്ന പ്രോസ്റ്റഗ്ലാൻഡിൻ പുറപ്പെടുവിക്കുന്നതിനെ പ്രതിരോധിക്കുന്ന പാരസെറ്റാമോൾ അടങ്ങിയ ഗുളികയാണ് ഡോളോ 650. പാരസെറ്റാമോളിന്റെ അനിയന്ത്രിതമായ ഉപയോഗം കരൾ രോഗങ്ങളിലേക്ക് നയിക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഈ വേദനസംഹാരിയുടെ ആവർത്തിച്ചുള്ള ഉപയോഗം ഉദരം, ഹൃദയം, വൃക്ക തുടങ്ങിയവക്ക് കുഴപ്പമുണ്ടാക്കുമെന്നും കണ്ടെത്തിയതാണ്.പ്രായം കൂടിയവർക്കാണ് കൂടുതലായും പ്രശ്നം കണ്ടെത്തിയത്. നിസ്സാര കാരണങ്ങൾക്കു പോലും കണക്കില്ലാതെ പാരസെറ്റാമോൾ കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ആറ് മാസത്തിനിടെ രണ്ട് പ്രാവശ്യം പാരസെറ്റാമോൾ കോഴ്സ് (അറുപതോളം ഗുളികകൾ) പൂർത്തിയാക്കിയ 1,84,483 പേരുടെ ശാരീരികനിലയാണ് നോട്ടിങ്ങാം സർവകലാശാലയിലെ ഗവേഷകർ പഠിച്ചത്. മരുന്നുപയോഗിക്കാത്ത 4,02,478 പേരുമായാണ് ഇവരെ താരതമ്യം ചെയ്തത്. പഠനത്തിന്റെ കണ്ടെത്തലുകൾ അമേരിക്കയിലെ ആർത്രൈറ്റിസ് കെയർ ആൻഡ് റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.ഒരു കിലോ ശരീരഭാരത്തിന് പത്ത് മുതൽ 15 മില്ലിഗ്രാം വരെയെന്നതാണ് പാരസെറ്റാമോളിന്റെ ഡോസ്. എട്ട് മണിക്കൂർ ഇടവേളയാണിതിന് പറയുന്നത്. ആരോഗ്യവാനായ വ്യക്തിക്ക് പരമാവധി ഒന്നര മുതൽ രണ്ട് ഗ്രാം വരെയാണ് ഒരു ദിവസത്തെ പാരസെറ്റാമോൾ സുരക്ഷിത ഡോസ്. രോഗാവസ്ഥ മാറുന്നതാണ് കോഴ്സ് കാലാവധി. മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് പതിവ്. പഠനം നടത്തിയ വിഭാഗത്തിലിത് പത്ത്് ദിവസത്തിനുമുകളിലായിരുന്നു. മുട്ടിലെ തേയ്മാനമായിരുന്നു ഇവരുടെ രോഗം.പഠനവിധേയരായ മരുന്നുപയോക്താക്കളിൽ കുടലിലെ രക്തസ്രാവത്തിന് 36 ശതമാനം സാധ്യത കൂടുതലാണെന്നാണ് തെളിഞ്ഞത്. പെപ്റ്റിക് അൾസർ രക്തസ്രാവത്തിന് 24 ശതമാനം കൂടുതൽ സാധ്യതയുണ്ട്. വൃക്കത്തകരാറിന് 19 ഉം ഹൃദയപ്രശ്നങ്ങൾക്ക് ഒൻപതും രക്തസമ്മർദത്തിന് ഏഴ് ശതമാനവും കൂടുതലാണ് സാധ്യത കണ്ടെത്തിയത്.ദിവസവും കൂടിയ അളവിൽ വർഷങ്ങളായി പാരസെറ്റമോൾ കഴിക്കുന്നവരിൽ വൃക്ക, കുടലുകൾ, ഹൃദയം ഇവ തകരാറിലാവുമെന്നും മരണസാധ്യത വർധിക്കുമെന്നും ബ്രിട്ടീഷ് മെഡിക്കൽ ജേണലും വ്യക്തമാക്കുന്നു.പറഞ്ഞു വന്നത് ഈ മരുന്ന് ഉപയോഗിക്കരുത് എന്നല്ല മറിച്ച് ഉപയോഗം ശ്രദ്ധിച്ച് വേണമെന്നാണ്. പല ലഹരി വസ്തുക്കളും നിശ്ചിത അളവിൽ മരുന്നായി നാം ഉപയോഗിക്കുന്നുണ്ടല്ലോ. എന്നതുപോലെ ഡോക്ടർമാരുടെ നിർദേശപ്രകാരം കൃത്യമായ അളവിലാവണം ഇവയുടെ ഉപയോഗം. നിസ്സാര കാരണങ്ങൾക്ക് പോലും ഈ മരുന്നിനെ ആശ്രയിക്കുന്നത് നാം നിർത്തേണ്ടതുണ്ട്. പകരം ശരീരത്തിന് ദോഷകരമല്ലാത്ത ചികിത്സക്കാവണം മുൻഗണന.