ദുബൈ | ദുബൈയിൽ ഒരു കേരള കോളജ് അലുംനി പരിപാടിയിൽ യാദൃച്ഛികമായാണ് പങ്കെടുത്തതെന്ന് പാകിസ്ഥാൻ ക്രിക്കറ്റർ ശാഹിദ് അഫ്രീദി.അഫ്രീദിക്ക് സ്വീകരണം നൽകിയ അലുംനിക്കെതിരെ നടപടി വേണമെന്ന് ഇന്ത്യയിൽ സമൂഹ മാധ്യമങ്ങളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. “പ്രതിഷേധത്തിൽ താൻ അത്ഭുതപ്പെട്ടു. കായികം രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന തന്റെ ദീർഘകാല വിശ്വാസം ആവർത്തിക്കുന്നു.’ അദ്ദേഹം ദുബൈയിൽ ഒരു ഇംഗ്ലീഷ് പത്രത്തോട് പറഞ്ഞു.“ഒരു ഫിറ്റ്‌നസ് സെന്റർ സന്ദർശത്തിനിടെ യാദൃച്ഛികമായാണ് അവർ സ്വീകരിച്ചത്. തന്നെയും പാക് ക്രിക്കറ്ററായ ഉമർ ഗുല്ലിനെയും വേദിക്ക് പുറത്ത് കണ്ട് അവർ അകത്തേക്ക് ക്ഷണിച്ചു. അവർ ഞങ്ങളെ കാണുമ്പോൾ പരിപാടിയുടെ ആവേശത്തിലായിരുന്നു. അവരെ കാണാനും കുറച്ച് നിമിഷങ്ങൾ പങ്കിടാനും ഞങ്ങൾക്ക് സന്തോഷം തോന്നി. അത്രയേയുള്ളൂ.’ അദ്ദേഹം പറഞ്ഞു.പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് പ്രചരിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയിലെ ചില ഗ്രൂപ്പുകളിൽ നിന്ന് വിമർശനത്തിന് കാരണമായി.“ഇത്തരത്തിലുള്ള പ്രതികരണം അനാവശ്യമാണ്. കായിക നയതന്ത്രത്തെ ഞാൻ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ജനങ്ങളെയും രാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കാൻ ക്രിക്കറ്റിന് ശക്തിയുണ്ട്. എന്റെ കരിയറിൽ ഉടനീളം ഞാൻ വിശ്വസിച്ചിരുന്ന കാര്യമാണിത്. ഇന്ത്യയിൽ തന്റെ ക്രിക്കറ്റ് പര്യടനങ്ങളെ അദ്ദേഹം സ്‌നേഹത്തോടെ അനുസ്മരിച്ചു. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവങ്ങളിൽ ചിലതാണെന്ന് അദ്ദേഹം അവയെ വിശേഷിപ്പിച്ചു.’ സത്യം പറഞ്ഞാൽ, ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിലും പാകിസ്ഥാൻ ക്യാപ്റ്റനെന്ന നിലയിലും ഇന്ത്യയിൽ എനിക്ക് ലഭിച്ച ബഹുമാനം വലുതായിരുന്നു. ഞാൻ അത് മുമ്പ് പറഞ്ഞിട്ടുണ്ട്. എനിക്ക് അവിടെ ലഭിച്ച സ്‌നേഹം, എനിക്ക് മറ്റെവിടെയും ലഭിച്ചിട്ടില്ല, പാകിസ്ഥാനിൽ പോലും.’ അഫ്രീദി പറഞ്ഞു.