അജ്മാൻ | അജ്മാനിലെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് സ്ട്രീറ്റിൽ നടപ്പാക്കുന്ന ഹരിത പദ്ധതിയുടെയും സൈക്കിൾ പാതയുടെയും നിർമാണം പുരോഗമിക്കുകയാണെന്ന് അജ്മാൻ മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അജ്മാൻ 2030 വിഷൻ ലക്ഷ്യങ്ങളുടെ ഭാഗമായാണ് 16 മില്യൺ ദിർഹം ചെലവിൽ പദ്ധതി വികസിപ്പിക്കുന്നത്. ഹരിത ഇടങ്ങൾ, നീല ഇടങ്ങൾ, കായിക വിനോദ സൗകര്യങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയെന്ന ലക്ഷ്യത്തിന് അനുസൃതമായാണ് ഈ പദ്ധതി.ഈ പദ്ധതിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് മുതൽ ഇത്തിഹാദ് റോഡ് വരെ ഒമ്പത് കി.മീ. ദൂരത്തിൽ ഒമ്പത് മില്യൺ ദിർഹം ചെലവിൽ ജലസേചന സംവിധാനം സ്ഥാപിക്കുകയും അലങ്കാര സസ്യങ്ങൾ നടുകയും ചെയ്യും. ഏകദേശം 100,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഇത് നടപ്പാക്കുന്നത്. റോഡിന്റെ സൗന്ദര്യം വർധിപ്പിക്കാനും പരിസ്ഥിതിയും റോഡ് സുരക്ഷയും മെച്ചപ്പെടുത്താനും ആധുനിക ജലസേചന സംവിധാനം ഉപയോഗിക്കും. കൂടാതെ, ഏഴ് മില്യൺ ദിർഹം ചെലവിൽ 10.5 കിലോമീറ്റർ നീളത്തിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി നടപ്പാതയും ഇരുവശങ്ങളിലും അലങ്കാര സസ്യങ്ങളും ഒരുക്കും. 2026 അവസാനത്തോടെ പദ്ധതി പൂർത്തിയാക്കും.