നെയിം സ്ലിപ്പിൽ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

Wait 5 sec.

‘ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ’ലഹരിയ്ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം ചെയ്യുന്നത്. പ്രിയങ്കരരായ സിനിമാ താരങ്ങളുടേയും സ്പോർട്സ് താരങ്ങളുടേയും കാരിക്കേച്ചറിൽ കുട്ടികൾക്ക് മനസിലാകുന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദിവസം പലപ്രാവശ്യം ബുക്കുകൾ നോക്കുന്നതിലൂടെ ഇതിലെ സന്ദേശം പല പ്രാവശ്യം കുട്ടികളിലെത്തിക്കാനും സാധിക്കും. അതിലൂടെ പുതുതലമുറയിൽ ലഹരിയ്ക്കെതിരായ അവബോധം വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാർത്ഥികളിലൂടെ വീടുകളിലേക്ക് എഎംആർ സാക്ഷരത എത്തിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആലപ്പുഴ ജില്ലയിൽ എഎംആർ അവബോധ നെയിം സ്ലിപ്പ് പുറത്തിറക്കിയിരുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടെ ഉൾക്കൊള്ളിച്ചാണ് നെയിം സ്ലിപ്പ് തയ്യാറാക്കിയത്. ഇതിന്റെ വിജയത്തെ തുടർന്നാണ് ലഹരിക്കെതിരായി അവബോധത്തിനായും നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്.ലഹരിയ്ക്കെതിരെയും മരുന്നുകളുടെ അനാവശ്യ ഉപയോഗത്തിനെതിരേയും ഡ്രഗ് കൺട്രോൾ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്. അനബോളിക് സ്റ്റിറോയ്ഡുകൾ ഉൾപ്പെടെയുള്ള അനധികൃതമായ മരുന്നുകൾ ഓൺലൈൻ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകൾ നടത്താനും മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് കത്തിലൂടെയും നേരിട്ടും അഭ്യർത്ഥിച്ചിരുന്നു. ഓൺലൈൻ വഴിയുള്ള മരുന്നുകളുടെ വിൽപനയ്ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്.ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഓപ്പറേഷൻ ശരീര സൗന്ദര്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയിരുന്നു. ഈ പരിശോധനകളിലൂടെ ജിമ്മുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകൾ കണ്ടെത്തി നടപടി സ്വീകരിച്ചു.ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിനെതിരെ കർശന നടപടി സ്വീകരിച്ചു. ശക്തമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായി. ആന്റിബയോട്ടിക്ക് മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റർ ഫോർ സയൻസ് എൻവയൺമെന്റ് (സിഎസ്ഇ) അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് എൻപ്രൗഡ് നടപ്പിലാക്കി വരുന്നു.