പ്രതികാരച്ചുങ്കവും യു എസിലെ നിയമയുദ്ധവും

Wait 5 sec.

ഡൊണാള്‍ഡ് ട്രംപ് രണ്ടാമത് അധികാരത്തില്‍ വന്ന ശേഷം കൈക്കൊള്ളുന്ന ഓരോ തീരുമാനവും ആഗോള ക്രമത്തില്‍ അപരിഹാര്യമായ ആഘാതമേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും മാരകമായത് റെസിപ്രോകല്‍ താരിഫ് അഥവാ പ്രതികാരച്ചുങ്കം എന്ന് വിളിക്കപ്പെട്ട തീരുവ നയമാണ്. യു എസുമായി വ്യാപാര ബന്ധത്തിലുള്ള ഇന്ത്യ, ചൈന, മെക്‌സികോ, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയെല്ലാം തീരുവയില്‍ തങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്ന മിഥ്യാഭയത്തില്‍ നിന്നാണ് ട്രംപ് ഭരണകൂടം ഈ പ്രതികാരച്ചുങ്ക സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളുമായി അമേരിക്കയുടെ വ്യാപാര ശിഷ്ടം പ്രതികൂലമാണെന്നും അവരുടെ വസ്തുക്കള്‍ യു എസില്‍ ഡംപ് ചെയ്യുകയാണെന്നും അദ്ദേഹം വാദിക്കുന്നു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മുന്നില്‍ വലിയ ചുങ്കം ചുമത്തി ഈ രാജ്യങ്ങള്‍ വാതില്‍ കൊട്ടിയടക്കുന്നുവെന്നും അദ്ദേഹം പരാതിപ്പെടുന്നു. ഈ “സാമ്പത്തിക അടിമത്ത’ത്തില്‍ നിന്ന് അമേരിക്കയെ മോചിപ്പിച്ചേ തീരൂ. എല്ലാവരെയും പാഠം പഠിപ്പിക്കും. യു എസുമായി വ്യാപാര ബന്ധം വേണമെങ്കില്‍ താരിഫ് വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറായിക്കോളൂ എന്നിങ്ങനെ പോകുന്നു ട്രംപിന്റെ ഭീഷണി. പ്രതികാരച്ചുങ്കം പ്രഖ്യാപിച്ച ഏപ്രില്‍ ഒന്നിനെ ലിബറേഷന്‍ ഡേ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. എന്നാല്‍ ആഗോളതലത്തില്‍ കടുത്ത പ്രതികരണങ്ങളുണ്ടാകുകയും അമേരിക്കന്‍ വിപണിയില്‍ വന്‍ തിരിച്ചടി ദൃശ്യമാകുകയും ചെയ്തതോടെ ട്രംപിന് അയയേണ്ടിവന്നു. ചൈന ഒഴിച്ചുള്ള എല്ലാവര്‍ക്കും ഇളവ് പ്രഖ്യാപിച്ചു അദ്ദേഹം. പിന്നെ, ചൈനക്കും ഇളവ് നല്‍കി. പ്രതികാരച്ചുങ്ക നയം യു എസില്‍ വലിയ നിയമയുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ സംഭവവികാസം.കനത്ത പ്രഹരമാണ് ട്രംപിന് യു എസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷനല്‍ ട്രേഡില്‍ നിന്ന് ലഭിച്ചത്. ട്രംപിന്റെ താരിഫ് നയം ഭരണഘടനാവിരുദ്ധമാണെന്നും നയം ഒറ്റയടിക്ക് മാറ്റാന്‍ പ്രസിഡന്റിന് നിയമപരമായ അവകാശമില്ലെന്നും മൂന്നംഗ ബഞ്ച് വിധിച്ചു. 1977ലെ ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐ ഇ ഇ പി എ) പ്രകാരമുള്ള അധികാരമാണ് ട്രംപ് പ്രയോഗിച്ചതെന്ന വാദം കോടതി അംഗീകരിച്ചില്ല. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന തീരുമാനങ്ങളല്ല ട്രംപ് കൈക്കൊണ്ടത്. യു എസ് കോണ്‍ഗ്രസ്സിന്റെ അനുമതിയില്ലാതെ മറ്റു രാജ്യങ്ങള്‍ക്കു മേല്‍ നികുതി ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ചൈന പോലും അമേരിക്കന്‍ മേല്‍ക്കൈ അംഗീകരിക്കുന്ന നിലയിലാണ് വ്യാപാര ചര്‍ച്ച മുന്നോട്ട് പോകുന്നതെന്നും അടുത്ത മാസം ഏഴോടെ എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാകുമെന്നും ഈ ഘട്ടത്തില്‍ ഇത്തരമൊരു വിധി പുറപ്പെടുവിക്കരുതെന്നും ട്രംപിന്റെ അഭിഭാഷകര്‍ വാദിച്ചു നോക്കി. ഇന്ത്യാ- പാക് സംഘര്‍ഷത്തെ പോലും പ്രതികാരച്ചുങ്കത്തിന് ന്യായീകരണമായി ഈ അഭിഭാഷകര്‍ ഉപയോഗിച്ചു. താരിഫ് വിഷയമുയര്‍ത്തിയാണ് ട്രംപ് ഇന്ത്യയെയും പാകിസ്താനെയും വരുതിയിലാക്കിയതെന്ന വിചിത്ര വാദമാണ് അവർ ഉയർത്തിയത്.എന്നാല്‍ ജുഡീഷ്യല്‍ ഇടപെടല്‍ അനിവാര്യമാണെന്ന നിലപാടില്‍ നിന്ന് വ്യാപാര കോടതിയെ പിന്തിരിപ്പിക്കാന്‍ ഈ വാദങ്ങളൊന്നും പര്യാപ്തമായിരുന്നില്ല. ഐ ഇ ഇ പി എ അനിയന്ത്രിതമായ അധികാരം പ്രസിഡന്റിന് നല്‍കുന്നില്ലെന്ന നിലപാടില്‍ കോടതി ഉറച്ച് നില്‍ക്കുകയായിരുന്നു. അസാധാരണവും അതിശക്തവുമായ ഭീഷണിയുടെ ഘട്ടത്തില്‍ ഉപരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഈ നിയമമെന്നും ബഞ്ച് ചൂണ്ടിക്കാട്ടി. അത്യാവശ്യ ഘട്ടത്തില്‍ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം നിയന്ത്രിക്കാന്‍ യു എസ് കോണ്‍ഗ്രസ്സിന് മാത്രമേ അധികാരമുള്ളൂ. പ്രസിഡന്റിന്റെ പ്രത്യേക അധികാരങ്ങള്‍ ഇതിലേക്ക് കടന്നു കയറരുത്. നിയമനിര്‍മാണ സഭകളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നും ബഞ്ച് തീര്‍ത്ത് പറഞ്ഞു.ഈ വിധിക്ക് ഫെഡറല്‍ അപ്പീല്‍ കോടതി സ്റ്റേ അനുവദിച്ചിട്ടുണ്ട്. അത് പക്ഷേ, ട്രംപ് ഭരണകൂടത്തിന് വലിയ ആശ്വാസമൊന്നും പകരുന്നില്ല. പരമോന്നത കോടതിയുടെ അന്തിമ തീര്‍പ്പ് വരുന്നത് വരെ നയവുമായി മുന്നോട്ട് പോകാന്‍ ട്രംപിന് പരിമിതികളുണ്ടാകും. നിങ്ങളുടെ നാട്ടിലെ കോടതി തന്നെ തള്ളിക്കളഞ്ഞ ഒരു നയത്തില്‍ എന്തിനാണ് ഞങ്ങള്‍ ചര്‍ച്ചക്ക് സന്നദ്ധമാകുന്നതെന്ന് മറ്റ് രാഷ്ട്ര നേതാക്കള്‍ ചോദിച്ചാല്‍ ട്രംപ് ഭരണകൂടത്തിന് എന്ത് മറുപടിയാണുണ്ടാകുക. ലോകവ്യാപാര സംഘടനയും മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങളും മുന്നോട്ട് വെച്ച ചട്ടങ്ങളെയും കീഴ്്വഴക്കങ്ങളെയും കാറ്റില്‍ പറത്തുകയാണ് ട്രംപ്. പലമടങ്ങ് അധിക തീരുവ ചുമത്തി വ്യാപാരം അസാധ്യമാക്കുന്ന ട്രംപിന്റെ നയം ചെറുത്തു തോല്‍പ്പിക്കാനുള്ള അവസരമാണ് യു എസിലെ നിയമയുദ്ധം ഒരുക്കിയിരിക്കുന്നത്. നീതിന്യായ അട്ടിമറി പരിധിവിടുന്നുവെന്നാണ് വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ ആദ്യ വിധിയോട് പ്രതികരിച്ചതെന്നോര്‍ക്കണം. പ്രസിഡന്‍ഷ്യല്‍ അധികാരത്തിന് പരിധിയുണ്ടോ? നിയമനിര്‍മാണ സഭയെ മറികടന്ന് പ്രസിഡന്റിന് പോകാമോ? എന്ന കാതലായ ചോദ്യമാണ് യു എസില്‍ ഇപ്പോള്‍ മുഴങ്ങുന്നത്.ഇന്ത്യ- യു എസ് സ്വതന്ത്ര വ്യാപാര കരാറു(എഫ് ടി എ)മായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി യു എസ് സംഘം ഈ മാസം അഞ്ചിന് ന്യൂഡല്‍ഹിയിലെത്തുന്നുണ്ട്. സ്വതന്ത്ര വ്യാപാര ചര്‍ച്ചയില്‍ ഇന്ത്യ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. യു എസിലെ ജുഡീഷ്യല്‍ ഇടപെടല്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് വിലപേശല്‍ ശക്തി നല്‍കുന്നുവെന്നാണ് വിലയിരുത്തല്‍. ആ സാധ്യത ഉപയോഗിക്കണം. ഇതിനിടയില്‍ സ്റ്റീലിനും അലൂമിനിയത്തിനും തീരുവ ഇരട്ടിയാക്കി തലതിരിഞ്ഞ നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചന ട്രംപ് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുത്ത യു എസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ തീരുവ കൂട്ടി ഇന്ത്യയും ചൈനയുമെല്ലാം ഈ നീക്കത്തിന് തിരിച്ചടി നല്‍കണം.