മലപ്പുറം | പി വി അൻവർ മൂന്നാം അങ്കത്തിന് നിലമ്പൂരിൽ വീണ്ടും ഇറങ്ങുമ്പോൾ ഉയരുന്ന പ്രധാന ചോദ്യമുണ്ട്. അൻവറിന്റെ ഏത് നിലപാടിനെതിരെയാണ് വോട്ട് ചെയ്യേണ്ടതെന്ന്. പിണറായിസത്തിനെതിരെ പോരാട്ടം എന്ന മുദ്രാവാക്യം വിളിച്ചാണ് അൻവർ പിതാവിന്റെ സ്ഥാനത്ത് കണ്ടിരുന്ന മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞ് എം എൽ എ സ്ഥാനം രാജിവെച്ച് ഇടതുക്യാമ്പ് വിട്ടത്. പിന്നീട് യു ഡി എഫിലേക്ക് ചേക്കാറാനുള്ള ശ്രമമായി. ഒടുവിൽ അതും നടന്നില്ല.യു ഡി എഫിന്റെ വാതിലടഞ്ഞപ്പോൾ കോൺഗ്രസ്സിൽ നടക്കുന്നത് ഹിറ്റ്‌ലറിസമാണെന്നും വി ഡി സതീശന് ഹിറ്റ്‌ലറിന്റെ രൂപമാണെന്നും പറഞ്ഞ് “സതീശനിസ’ത്തിനെതിരായ പോരാട്ടം എന്ന് പറഞ്ഞ് തൃണമൂൽ കോൺഗ്രസ്സ് സ്ഥാനാർഥിയായി മത്സരിക്കുകയാണ്.നിലമ്പൂരിൽ നിന്ന് അൻവറിനിത് നിയമസഭയിലേക്കുള്ള മൂന്നാം അങ്കമാണ്.രണ്ട് തവണ വിജയം കൈക്കലാക്കി. മൂന്നാമതും വിജയിക്കാൻ തന്നെയെന്നാണ് അൻവറിന്റെ വാശി. രണ്ട് തവണയും ഇടതുണ്ടായിരുന്നു കൂടെ. പക്ഷേ ഇത്തവണ ഒറ്റക്കാണ്. ഒറ്റക്കായാലും ഇരട്ടക്കായാലും അൻവറിന് രാഷ്ട്രീയം കളിക്കാനറിയാം, രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും മറിയാം. കൂടെ നിലമ്പൂരിന്റെ മനസ്സുമറിയാം. ആ ബലത്തിലാണ് മൂന്നാം അങ്കത്തിന് കളത്തിലിറങ്ങുന്നത്.സ്വന്തം പടവെട്ടിയാണ് അൻവർ രാഷ്ട്രീയ രംഗത്ത് നിൽപ്പുറപ്പിച്ചത്. ഇപ്പോഴത്തെ നിലപാടുകൾ അബദ്ധമായെന്ന് വിമർശമുണ്ടെങ്കിലും അവയെ മറികടക്കാനുള്ള കൗശലങ്ങളും അൻവറിന്റെ പക്കലുണ്ടാകും.പൊതു രംഗത്തേക്ക്ഏറനാട്ടിലെ കോൺഗ്രസ്സ് നേതാവായിരുന്ന പി വി ഷൗക്കത്തലിയുടെ മകനായ പി വി അൻവർ കോൺഗ്രസ്സ് പ്രവർത്തകനായാണ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. കുറച്ച് കാലം പൊതുപ്രവർത്തനം വിട്ട് ബിസിനസ്സിലേക്ക് ചുവടുമാറി. പിന്നീട് കാണുന്നത് 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് സ്വതന്ത്ര സ്ഥാനാർഥിയായാണ്. ഒരു സ്വതന്ത്രനായി രംഗത്തെത്തിയ അൻവർ ആ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയെ പിന്നിലാക്കി രണ്ടാമതെത്തി.പിന്നീട് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വയനാട് മണ്ഡലത്തിൽ ജനവിധി തേടി. ഒരു മുന്നണിയുടെയും പിന്തുണയില്ലാഞ്ഞിട്ടും വലിയ വോട്ട് അൻവർ കൈക്കലാക്കി. ഈ രണ്ട് തിരഞ്ഞെടുപ്പുകളിലായി അൻവർ ഏറനാട്ടിലും നിലമ്പൂരിലും അടിത്തറ പാകപ്പെടുത്തി.നിലന്പൂരിൽ ചെങ്കൊടിനിലമ്പൂർ, ഏറനാട് മേഖലകളിൽ സി പി എമ്മിന് ജനസ്വാധീനമുള്ള നേതാവില്ലാത്ത സാഹചര്യം കൂടി അനുകൂലമായതോടെ നിലമ്പൂരിലെ ആര്യാടൻ മേൽക്കോയ്മയെ തകർക്കാൻ കോൺഗ്രസ്സുകാരനായ അൻവറിനെ സി പി എം കൂടെകൂട്ടി. അങ്ങിനെ നിലമ്പൂരിൽ 2016ൽ എൽ ഡി എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെതിരെ സി പി എം രംഗത്തിറക്കി. ആര്യാടൻ മുഹമ്മദ് കൈവശം വെച്ചിരുന്ന മണ്ഡലത്തിൽ അൻവർ വലിയ ഭൂരിപക്ഷത്തിൽ വജയിച്ചു. അൻവർ ഇടതുസ്വതന്തനായി തിളങ്ങി നിൽക്കുന്ന സമയം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി പിടിച്ചടക്കാൻ സി പി എം അൻവറിനെ ചുമതലപ്പെടുത്തി. പരാജയപ്പെട്ടുവെങ്കിലും അൻവറെന്ന ഇടത് സ്വതന്ത്രനെ നിലമ്പൂരിൽ വീണ്ടും സി പി എം രംഗത്തിറക്കി. 2021ൽ കടുത്ത മത്സരം നടന്ന നിലമ്പൂരിൽ വി വി പ്രകാശിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിലെത്തി.ഇടത് എം എൽ എ എന്ന നിലയിൽ എല്ലാ ഘട്ടങ്ങളിലും പാർട്ടിയെയും മുഖ്യമന്ത്രിയെയും പിന്തുണച്ചുപോന്നു. പാർട്ടിക്ക് വേണ്ടിയും മുഖ്യമന്ത്രിക്ക് വേണ്ടിയും സമൂഹ മാധ്യമങ്ങളിൽ തുറന്ന പോര് തന്നെ നടത്തി. സി പി എം സൈബർ പോരാളികൾ “കടന്നൽ രാജ’ എന്നെല്ലാം അൻവറിനെ വിശേഷിപ്പിച്ചു.പൊട്ടിത്തെറിഅങ്ങിനെയിരിക്കെ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയെ തന്നെ തള്ളിപ്പറഞ്ഞ് ഇടതിൽ നിന്നും പറത്തുപോന്നു. പിന്നീടാണ് അൻവറിന്റെ രാഷ്ട്രീയ ട്വിസ്റ്റുകൾ. രാഷ്ട്രീയ ഇടം തേടി ആദ്യം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അടുത്തെത്തി. പക്ഷേ, ഇടം നൽകിയില്ല. ഇതിനിടെ ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർഥി മൽസരത്തിനെത്തി. ഫലം വന്നപ്പോൾ അൻവർ ഇഫക്ട് എന്ന ചർച്ചക്ക് ഇടം നൽകുന്ന രീതിയിലുള്ള വോട്ട് കണ്ടില്ല. പിന്നീടാണ് മമതാ ബാനർജിയിലെത്തുന്നത്. തൃണമൂൽ കോൺഗ്രസ്സിന്റെ കേരള ചീഫായി നിയമനം. തൃണമൂൽ വഴി യു ഡി എഫ് പ്രവേശം ലക്ഷ്യമിട്ടു. അതിനായി യു ഡി എഫ് നേതാക്കളെ കണ്ട് നിരന്തരം ആവശ്യം ഉന്നയിച്ചു.സമ്മർദ തന്ത്രംനിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വീണ്ടും സമ്മർദ തന്ത്രവുമായി യു ഡി എഫ് പ്രവേശന ആവശ്യം ശക്തമാക്കി. ആര്യാടൻ ഷൗക്കത്തിനെ തള്ളിപ്പറഞ്ഞതോടെ യു ഡി എഫ് പ്രവേശനം വിലങ്ങുതടിയായി. സ്ഥാനാർഥിക്കെതിരായ നിലപാട് മാറ്റാൻ തയ്യാറാകാതെ വന്നതോടെ യു ഡി എഫിന്റെ വാതിൽ പൂർണമായും അടഞ്ഞു. മത്സരത്തിനില്ലെന്ന് പറഞ്ഞ അൻവർ മണിക്കൂറുകൾ കഴിഞ്ഞ് നിലപാട് തിരുത്തി നിലമ്പൂരിൽ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നു. മുഖ്യ എതിരാളി പിണറായിസവും സതീശനിസവും. ഇതിൽ അൻവർ ഉയർത്തിയ ഏത് നിലപാടാണ് വിജയം കാണുക എന്നാണ് രാഷ്ട്രീയ കേരളം ഇനി ചർച്ച ചെയ്യുക.