ദേശീയപാത തകര്‍ച്ച, നിര്‍മാണത്തിലെ അപാകതകള്‍; ദേശീയപാത അതോറിറ്റി ചെയര്‍മാനും സംഘവും നാളെ പരിശോധനക്കെത്തും

Wait 5 sec.

കൊച്ചി| സംസ്ഥാനത്തെ ദേശീയപാത തകര്‍ച്ചയില്‍ നിര്‍മാണത്തിലെ അപാകതകള്‍ അന്വേഷിക്കാന്‍ ദേശീയപാത അതോറിറ്റിചെയര്‍മാനും സംഘവും നാളെ കേരളത്തിലെത്തും. മൂന്ന് ദിവസം സംസ്ഥാനത്ത് തുടരുന്ന സംഘം പാത തകര്‍ന്ന വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. വിരമിച്ച ഐഐടി-ഡല്‍ഹി പ്രൊഫസര്‍ ജി.വി. റാവുവിന്റെ മേല്‍നോട്ടത്തിലുള്ള കമ്മറ്റിയില്‍ ഡോ. അനില്‍ ദീക്ഷിത്, ഡോ. ജിമ്മി തോമസ്, ഡോ. കെ മോഹന്‍ കൃഷ്ണ എന്നിവരടങ്ങിയ കമ്മറ്റിയാണ് റോഡ് സുരക്ഷാ അവലോകനത്തിനായി രൂപീകരിച്ച എക്‌സ്‌പേര്‍ട്ട് കമ്മറ്റിയിലുള്ളത്.അതേസമയം മലപ്പുറം കൂരിയാട് ദേശീയപാതയില്‍ വീണ്ടും വിള്ളലുണ്ടായി. മഴ ശക്തി പ്രാപിച്ചതോടെ കൂരിയാട് തകര്‍ന്ന ദേശീയപാത കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. ദേശീയപാതയില്‍ പലയിടങ്ങളിലായി വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. ഒരു കിലോമീറ്റര്‍ ദൂരം റോഡ് പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് വിദഗ്ധസമിതി നിര്‍ദേശം. റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ കോഴിക്കോട്ടെ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തും.അതിനിടെ കൂരിയാട് ദേശീയപാത തകര്‍ച്ചയില്‍ എന്‍ എച്ച് എ ഐ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെ പുറത്താക്കിയിട്ടുമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് നടപടി സ്വീകരിച്ചത്. കരാറുകാരന്‍ സ്വന്തം ചെലവില്‍ മേല്‍പാലം നിര്‍മിക്കണം. ദേശീയപാത 66ല്‍ 17 ഇടങ്ങളിലെ എംബാങ്ക്മെന്റ് നിര്‍മാണം വിദഗ്ധ സമിതി പഠിക്കും. ഭാരം താങ്ങാന്‍ മണ്ണിന് കഴിയാത്തതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.