സിക്കിം മണ്ണിടിച്ചില്‍: ലക്ഷദ്വീപ് സ്വദേശിയായ സൈനികന്റെ മൃതദേഹം കണ്ടെത്തി

Wait 5 sec.

ഗാങ്ടോക്ക് | സിക്കിമിലെ ചാറ്റെനിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികന്റെ മൃതദേഹം കണ്ടെത്തി. ആന്ത്രോത്ത് ദ്വീപ് സ്വദേശി പി കെ സൈനുദ്ദീന്റെ മൃതദേഹമാണ് മണ്ണില്‍ പുതഞ്ഞ നിലയില്‍ എട്ടടി താഴ്ചയില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് ദിവസത്തിനുള്ളില്‍ മൃതദേഹം ലക്ഷദ്വീപില്‍ എത്തിക്കുമെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. കാണാതായ അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ഈ മാസം ഒന്നിനാണ് ചാറ്റെനിലെ സൈനിക ക്യാമ്പില്‍ മണ്ണിടിച്ചിലുണ്ടായത്. ഇതുവരെ നാല് സൈനികരാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും ദുരന്തബാധിത മേഖലയില്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.കനത്ത മഴയില്‍ സിക്കിമിലെ നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. ഇത് മേഖലയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി. 1,600ലധികം വിനോദസഞ്ചാരികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയിരുന്നു. ഇവരെ പിന്നീട് രക്ഷപ്പെടുത്തി.