നൂൽപ്പാലം പോലൊരു റോഡ്. ഇരു വശത്തും ആഴമേറിയ കൊക്കകൾ. ഒന്നു പിഴച്ചാൽ താഴോട്ടു പതിക്കും. അത്രക്ക് വീതിയേ കുന്നിൻ മുകളിലെ നേർത്ത നിരപ്പിലൂടെ വെട്ടിയുണ്ടാക്കിയ ഈ റോഡിനുള്ളൂ. ഒരു മണിക്കൂറിലധികം ഇങ്ങനെ ട്രക്കിംഗ് ജീപ്പിൽ യാത്ര ചെയ്യണം. താഴ്‌വാരത്ത് നിന്ന് തുടങ്ങി വളഞ്ഞ് പുളഞ്ഞ വഴികളിലൂടെ മലമുകളിലേക്കുള്ള യാത്ര. എതിർ ദിശയിൽ നിന്ന് വാഹനങ്ങൾ വരുമ്പോൾ ചെറിയ ഉൾഭയം. സൈഡ് കൊടുക്കാൻ വേണ്ടത്ര സ്ഥലമില്ല. താഴെ തട്ടു തട്ടുകളാക്കിയ ഭൂമി. കറു കറുത്ത മണ്ണ്. അവയിൽ വിവിധയിനം കൃഷികൾ. ഇടക്ക് ഒറ്റപ്പെട്ട കുടിലുകൾ.മലാംഗിൽ നിന്ന് സിയാറത്ത് കഴിഞ്ഞ്, ഭക്ഷണം കഴിച്ച് മൗണ്ട് ബ്രോമോയിലേക്ക് യാത്ര തുടങ്ങിയപ്പോൾ തന്നെ പ്രകൃതിയുടെ അത്യപൂർവ കരവിരുതുകൾ തെളിഞ്ഞു വന്നിരുന്നു. ഏതാണ്ട് നാൽപ്പത്തഞ്ച് കിലോമീറ്റർ ദൂരമുണ്ട്. അൽപ്പദൂരം കാറിൽ സഞ്ചരിച്ചാൽ നിരപ്പായ ഒരിടത്തെത്തും. യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രമാണത്. ഏതാനും ഇരിപ്പിടങ്ങളും കടകളുമുള്ള ചെറിയൊരു വ്യൂ പോയിന്റ. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ. വരാനിരിക്കുന്ന ദൃശ്യവിസ്മയങ്ങളുടെ മുഖവുര. ചാറ്റൽ മഴയുണ്ട്. മഞ്ഞു പുതച്ച് ഉച്ചയുറക്കത്തിനുള്ള ഒരുക്കത്തിലാണ് പ്രകൃതി. ഇനിയുള്ള കാഴ്ചകൾക്ക് മഞ്ഞ് ഭംഗം വരുത്തുമോ എന്ന് തോന്നിച്ച നിമിഷങ്ങൾ.സാധാരണ ടൂറിസ്റ്റുകൾ രാത്രി രണ്ട് മണിക്കാണ് ഇവിടെ എത്താറുള്ളത്. നൂറുകണക്കിന് ജീപ്പുകൾ അവരെ സ്വീകരിക്കാനായി അപ്പോളിവിടെ നിരന്നിട്ടുണ്ടാകും. അതിമനോഹരമായ സൂര്യോദയത്തിന് സാക്ഷികളാകാനാണ് അത്രയും നേരത്തെ പുറപ്പെടുന്നത്. ഇപ്പോഴും ഘടികാരത്തിലെ സമയം രണ്ടുമണിയാണ്.പക്ഷേ, പകലാണെന്ന് മാത്രം. ആളും ആരവങ്ങളുമില്ലാത്ത നേരം. യഥാർഥത്തിൽ ഇവിടുത്തെ അർധരാത്രി ഇപ്പോഴാണ്. ചുറ്റിലും നടന്നു കണ്ടു. അപ്പോഴേക്കും അവിടെയുണ്ടായിരുന്ന ജീപ്പുകാരനുമായി വിലപറഞ്ഞുറപ്പിച്ച് സൈൻ ബാഅബൂദ് തങ്ങൾ തിരിച്ചെത്തി.നിരത്ത് വിജനമാണ്. മറ്റു വാഹനങ്ങളൊന്നും കാണാനില്ല. കോടമഞ്ഞ് കുമിഞ്ഞു കൂടുന്നുണ്ട്. ആയത്തുൽ കുർസി പാരായണം ചെയ്യാൻ ആരംഭിച്ചു. യാത്രകൾ ആയാസകരമാക്കുന്ന ഒറ്റമൂലിയാണ് വിശുദ്ധ ഖുർആനിലെ അതിശ്രേഷ്ഠമായ ഈ സൂക്തം. ഉഖ്ബതു ബ്നു ആമിർ(റ)നോട് തിരുനബി(സ) ആയത്തുൽ കുർസി ഓതാൻ നിർദേശിച്ചതും അതുവഴി യാത്രാദൈർഘ്യം കുറഞ്ഞതും കിതാബുകളിലുണ്ട്. ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ സ്ഥിതിചെയ്യുന്ന മഹാന്റെ മഖ്ബറയിൽ പ്രസ്തുത സംഭവം രേഖപ്പെടുത്തിയത് ഓർക്കുകയാണ്. അധികം കഴിഞ്ഞില്ല. കുന്നിറങ്ങി ഏതാനും വാഹനങ്ങൾ ഞങ്ങളെ കടന്നുപോയി. ആകാംക്ഷ ആശ്വാസത്തിന് വഴിമാറി.മാനം തെളിഞ്ഞുവന്നു.അതിനിടയിൽ തങ്ങളുടെ വക ഒരു നിർദേശം. അൽപ്പനേരം മൗനം പാലിക്കണം. മുന്നിൽ ചെക്ക് പോസ്റ്റുണ്ട്. വിദേശികളാണെന്ന് തിരിച്ചറിഞ്ഞാൽ ഉദ്യോഗസ്ഥർ കൂടുതൽ കാശ് ചോദിക്കും. ഭാഗ്യത്തിന് പരിശോധനകൾ ഒന്നുമുണ്ടായില്ല.മുന്നോട്ടു പോകുന്നതിനനുസരിച്ച് കയറ്റം കൂടിവന്നു. ഒപ്പം ചെറിയ ചെവിയടപ്പും. നമ്മുടെ നാട്ടിലെ ചുരങ്ങളെക്കാൾ ഭംഗിയുണ്ട്. ബഹാസാ ഇന്തോനേഷ്യനിലും ഇത്തരം പാതകൾ ചുരങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. കപ്പൽ, ഗുരു എന്നീ പദങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല.കയറ്റം കഴിഞ്ഞു. ഇനി സമതലമാണ്. പ്രവിശാലമായ മരുഭൂമി. കുന്നിൻ മുകളിലെ ഈ മണൽപ്പരപ്പ് ഒരു അതിശയം തന്നെയാണ്. മഴക്കാലമായതിനാൽ പച്ചപ്പണിഞ്ഞ് ഉടുത്തൊരുങ്ങി നിൽപ്പാണ് പ്രകൃതി. നിലത്ത് കറുത്തിരുണ്ട ചെളിമണ്ണ്.അവക്ക് അതിരിട്ട് തലയുയർത്തി നിൽക്കുന്ന മലനിരകളുടെ ഘോഷയാത്ര. ഏതാനും കിലോമീറ്ററുകൾ അകലെയായി അതാ ആ പുകഞ്ഞ കൊള്ളി നിൽക്കുന്നു. ബ്രോമോ അഗ്നിപർവതം. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതം.പടച്ചവന്റെ അത്ഭുത സൃഷ്ടി. അത്യപൂർവമെന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഇന്ത്യയിൽ ആന്തമാനിലെ ബാരൻ ദ്വീപിൽ മാത്രമാണ് സജീവ അഗ്നിപർവതമുള്ളത്. അവിടേക്കുള്ള യാത്രയാണെങ്കിലോ ദുഷ്കരവും.മഴ അരങ്ങൊഴിഞ്ഞാൽ പൊടിക്കാറ്റിന്റെ അധീനതയിലായിരിക്കും പ്രദേശം.ഇപ്പോഴെല്ലാം ശാന്തമാണ്. ബ്രോമോ ഭ്രമിപ്പിക്കുന്നുണ്ട്. ബ്രഹ്മാവ് എന്ന സംസ്കൃത പദത്തിൽ നിന്നാണ് ബ്രോമോയുടെ പിറവി. ഹൈന്ദവ സംസ്കാരത്തിന് സ്വാധീനമുണ്ടായിരുന്ന കാലത്ത് വന്ന പേരാണ്. വഴിയിൽ കാണാനഴകുള്ള കുന്നിൻനിരകൾ. ആ കാഴ്ചകൾ ആസ്വദിക്കാനായി വാഹനം നിർത്തി പുറത്തിറങ്ങി. ലാവ പൊട്ടിയൊഴുകിയുണ്ടായ പ്രത്യേകമായ ആകൃതിയാണ് അവക്ക്. നാലഞ്ച് ഗ്രാമീണ വാസികൾ അങ്ങിങ്ങായി നിൽക്കുന്നു. അവിടെ നിന്ന് ഏതാനും ചിത്രങ്ങൾ പകർത്തി ബ്രോമോയുടെ സൗന്ദര്യം നുകരാനായി പതുക്കെ മുന്നോട്ടു നീങ്ങി.