മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹിമാന്‍

Wait 5 sec.

തിരുവനന്തപുരം | ലയണല്‍ മെസിയും അര്‍ജന്റീനടീമും കേരളത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.മത്സരത്തിനു പ്രഥമ പരിഗണന നല്‍കുന്നത് തിരുവനന്തപുരത്തിനാണെന്നും സ്റ്റേഡിയം ഒരുക്കാന്‍ കഴിയമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. അര്‍ജന്റീന കേരള സന്ദര്‍ശനം ഒഴിവാക്കിയെന്നു പ്രചാരണമുണ്ടായിരുന്നു. ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു. പിന്നാലെ കേരള സര്‍ക്കാര്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. അര്‍ജന്റീന കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചെലവ് സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്നു.അര്‍ജന്റീനയെ എത്തിക്കാന്‍ റിപ്പോര്‍ട്ടര്‍ ടി വി ഉടമകളായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാര്‍ ഒപ്പിടുകയും ചെയ്തു. ചാനല്‍ രംഗത്തെ കിടമത്സരം മെസിയുടെ വരവിനെതിരായ പ്രചാരണമായിത്തീര്‍ന്നു. അര്‍ജന്റീന ടീം ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും.ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോളയാണ് എതിരാളികള്‍. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഈ വര്‍ഷം സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്. ഇതിനിടെയായിരിക്കും ടീം കേരളത്തിലെത്തുകയെന്നാണ് കരുതുന്നത്.സമയക്രമം വൈകാതെ അറിയാന്‍ കഴിഞ്ഞേക്കും.