പ്രതീക്ഷകളുടെ ആഘോഷം

Wait 5 sec.

മാനവിക മൂല്യങ്ങളുള്ള ശ്രേഷ്ഠവും മാതൃകാപരവുമായ അനേകം കർമങ്ങളുടെ സംഗമവേളയാണ് ബലിപെരുന്നാൾ. വൈയക്തികവും സാമൂഹികവും കുടുംബപരവുമായ ഈ കർമങ്ങളും മൂല്യങ്ങളും അതിന്റെ പ്രാധാന്യത്തോടെ ഉൾക്കൊള്ളുകയും അനുഷ്ഠിക്കുകയും ചെയ്യുമ്പോഴാണ് ആഘോഷങ്ങൾ ആരാധന കൂടിയാകുന്നത്. കേവല സന്തോഷ മുഹൂർത്തമെന്നതിലുപരി വിശ്വാസികൾക്ക് ചിന്തിക്കാനും സ്രഷ്ടാവിനെ ഓർക്കാനും നന്ദിയർപ്പിക്കാനും പരസ്പരം നന്മകൾ കൈമാറാനുമുള്ള വേളകളായി പെരുന്നാളുകൾ മാറുമ്പോഴാണ് അതിന്റെ അഴകും ആഴവും പ്രകടമാകുന്നത്.ത്യാഗ സ്മരണകളുടെ അകമ്പടിയോടെയാണ് പെരുന്നാളുകൾ കടന്നുവരുന്നത്. വിശപ്പിനെയും വികാരങ്ങളെയും ദേഹേച്ഛകളെയും നിയന്ത്രിച്ച് ഒരുമാസക്കാലം ആരാധനകളിൽ മുഴുകിയതിന്റെ സമ്മാനമാണ് ചെറിയപെരുന്നാളെങ്കിൽ ജീവിത പരീക്ഷണങ്ങളിൽ അല്ലാഹുവിന്റെ ആജ്ഞകൾ മുറുകെപ്പിടിച്ച് മാലോകർക്ക് വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും മാതൃകകൾ നൽകിയ ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ഓർമകളാണ് വലിയ പെരുന്നാളിൽ നിറഞ്ഞുനിൽക്കുന്നത്. ഹജ്ജും ഉള്ഹിയ്യതുമെല്ലാം ആ ഓർമകളിലേക്കുള്ള തിരിച്ചുനടത്തമാണല്ലോ.ഇസ്്ലാമിലെ ആഘോഷങ്ങൾ ആരാധനകളാണെന്ന് പറഞ്ഞല്ലോ. ആ അർഥത്തിൽ പെരുന്നാളിലെ ഓരോ കർമവും ആത്യന്തികമായി അല്ലാഹുവിന്റെ മഹത്വവും ഉന്നതിയും വിളംബരം ചെയ്യുന്നുണ്ട്. സ്രഷ്ടാവിന്റെ കൽപ്പനകൾ യഥാവിധി അനുസരിച്ച് ക്ഷമയും പ്രതീക്ഷയും പ്രാർഥനയുമായി കഴിഞ്ഞാൽ വലിയ വിജയങ്ങൾ തേടിയെത്തുമെന്ന ചരിത്രം അത് പങ്കുവെക്കുന്നുണ്ട്. പെരുന്നാൾ ദിനത്തിന് മുമ്പുള്ള ദുൽഹിജ്ജയിലെ ആദ്യ ദിനങ്ങളിൽ നോമ്പനുഷ്ഠാനം പ്രത്യേകം സുന്നത്തുണ്ടല്ലോ. അല്ലാഹുവിനെ ഓർക്കാനുള്ള അവസരമാണത്.മറ്റൊന്ന് അല്ലാഹു വലിയവനാണ് എന്നുറക്കെ പ്രഖ്യാപിക്കുന്ന തക്ബീറുകൾ പെരുന്നാൾ ദിവസങ്ങളിൽ അധികരിപ്പിക്കൽ പുണ്യമുള്ള കാര്യമാണ്. അല്ലാഹുവിനെ ഓർത്തുകൊണ്ട്, അവനെ പുകഴ്ത്തിക്കൊണ്ട്, വിനയം കാണിച്ചുകൊണ്ട് ചൊല്ലുന്നതാണ് തക്ബീർ. അല്ലാഹു അക്ബർ എന്നതിനോളം വിനയം പ്രകടിപ്പിക്കാൻ സാധിക്കുന്ന ഒരു പദവും മറ്റൊരു ഭാഷയിലുമില്ല. ഞങ്ങൾ ഒന്നുമല്ല, ഞങ്ങൾ സാധുക്കളാണ്. ഞങ്ങൾ അങ്ങേയറ്റം അശക്തരാണ്. നിന്നെ ആശ്രയിച്ചുമാത്രം ജീവിക്കുന്നവരാണ്. നിന്റെ ആശ്രയമില്ലാതെ സഹായമില്ലാതെ ഞങ്ങൾക്ക് ഇവിടെ ജീവിക്കാനും പ്രവർത്തിക്കാനും കഴിയില്ല എന്നിങ്ങനെ വിശാലമായ ആശയങ്ങൾ പങ്കുവെക്കുന്നുണ്ട് അല്ലാഹു അക്ബർ എന്ന വചനം.ബലിപെരുന്നാളിന്റെ ചരിത്ര പശ്ചാത്തലവും ഈ അശക്തിയും വിനയവും അനുസരണയും വിളംബരം ചെയ്യുന്നതാണല്ലോ. ആറ്റുനോറ്റുണ്ടായ മകനെ ബലി നൽകണമെന്ന സ്രഷ്ടാവായ അല്ലാഹുവിന്റെ കൽപ്പന അനുസരിച്ച് അതിനൊരുങ്ങിയ പിതാവും മകനും അല്ലാഹുവിന്റെ തീരുമാനത്തിന് സൃഷ്ടികളെല്ലാം വഴിപ്പെടണമെന്ന വലിയ സന്ദേശമാണ് നൽകുന്നത്. ഓരോ തക്ബീർ ചൊല്ലുമ്പോഴും നമ്മൾ എത്ര അശക്തരാണെന്ന ചിന്ത ഉയർന്നു വരണം. അപ്പോൾ നമ്മുടെ ഈമാൻ വർധിക്കും. തെറ്റുകളിൽ മുഴുകാതിരിക്കാൻ ശ്രദ്ധയുണ്ടാകും. ഹൃദയം തെളിയും.ഒരുമയും സാഹോദര്യവും നിറഞ്ഞുനിൽക്കുന്ന ഇബാദത്തുകളാണ് പെരുന്നാളിലെങ്ങുമുള്ളത്.കൂട്ടമായ നിസ്‌കാരത്തിന് പുറമെ ആശംസാ കൈമാറ്റവും കുടുംബ ബന്ധം പുലർത്തലും അയൽപ്പക്കബന്ധം ശക്തിപ്പെടുത്തലും അതിഥി സത്കാരവും ഈ ദിനത്തിൽ പുണ്യം ലഭിക്കുന്ന കാര്യങ്ങളാണ്. ബലിപെരുന്നാൾ ദിനത്തിന്റെ പ്രധാന സന്ദേശമായി തിരുനബി(സ്വ) നൽകിയ പാരസ്പര്യ ബോധം മാനവചരിത്രത്തിലെ അടിസ്ഥാന രേഖയാണ്. അകന്നവരെ അടുപ്പിക്കാനും അടുത്തവരെ കൂടുതൽ ചേർത്തിരുത്താനും കുടുംബ-അയൽപ്പക്ക സന്ദർശനങ്ങൾ ഉപകരിക്കും. സന്തോഷവേളയിലുള്ള ചേർന്നുനിൽപ്പിന് മറ്റു സമയങ്ങളിലെ സന്ദർശനത്തെക്കാൾ ആഴവും പരപ്പുമുണ്ട്. രോഗികൾ, പ്രായമായവർ, ഭിന്നശേഷിക്കാർ, തൊഴിൽരഹിതർ തുടങ്ങിയവരെയെല്ലാം പ്രത്യേകം പരിഗണിക്കാൻ ഈ ദിവസങ്ങളിൽ നാം ശ്രദ്ധ പുലർത്തണം. എല്ലാ വിഭാഗമാളുകളിലേക്കും സന്തോഷത്തിന്റെ കണികകൾ എത്തിക്കാൻ സാധിക്കുമ്പോഴാണ് ഇത്തരം ആഘോഷങ്ങളുടെ സാമൂഹികത ഫലപ്രാപ്തിയിലെത്തുന്നത്.ഉദാരതയാണ് പെരുന്നാളുകളുടെ ശ്രദ്ധേയമായ മറ്റൊരു മൂല്യം. പുതുവസ്ത്രങ്ങൾ ധരിച്ചത് കൊണ്ടോ നല്ല വിഭവങ്ങൾ ഒരുക്കിയത് കൊണ്ടോ പെരുന്നാൾ പൂർണമാകില്ല. ഏറ്റവും സവിശേഷമായ ആരാധനയാണല്ലോ ഉള്ഹിയ്യത്ത്. ഇബ്റാഹീം നബി(അ)ന്റെ ചരിത്ര സംഭവത്തെ അനുസ്മരിച്ചാണ് ബലികർമം പുണ്യകരമായതെങ്കിൽ പോലും പെരുന്നാൾ ദിവസങ്ങളിൽ നല്ല വിഭവങ്ങൾ ലഭിക്കാതെ മുസ്്ലിം സമൂഹം പ്രയാസപ്പെടരുത് എന്ന സാമൂഹിക മാനംകൂടി അതിനുണ്ട്. ചെറിയപെരുന്നാളിലെ ഫിത്ർ സകാതും സമാനമായ ആശയമാണല്ലോ ഉണർത്തുന്നത്.വിശപ്പിന്റെ രുചിയിലൂടെ വിശ്വാസിയിൽ രൂപപ്പെട്ട ഉദാരശീലത്തിൽ നിന്ന് ദരിദ്രരെ ചേർത്തുപിടിക്കാനും സഹായങ്ങൾ എത്തിച്ചുകൊടുക്കാനും ചെറിയ പെരുന്നാൾ വിശ്വാസിയെ പാകപ്പെടുത്തുമ്പോൾ ജാതീയതയടക്കമുള്ള ഉച്ചനീചത്വങ്ങളെയും വിവേചനങ്ങളെയും അറുത്തുകളയുകയാണ് ബലിപെരുന്നാളിലെ ബലിദാനത്തിലൂടെ സാധ്യമാകുന്നത്. ബലിമൃഗത്തിന്റെ രക്തമോ മാംസമോ അല്ലാഹുവിലേക്കെത്തുന്നില്ല, മറിച്ച് നിങ്ങളുടെ സൂക്ഷ്മതയാണ് അല്ലാഹുവിലേക്കെത്തുന്നതെന്ന ഖുർആൻ അധ്യാപനം അതാണ് ഉണർത്തുന്നത്.എല്ലാത്തിലുമുപരി ഖലീലുല്ലാഹി ഇബ്റാഹീം നബിയുടെ ജീവിതം മാലോകർക്ക് മാതൃകയാണെന്ന് നിരന്തരം ഓർമിപ്പിക്കുന്നുണ്ട് ഓരോ ബലിപെരുന്നാളും. ഏത് കാലത്തെയും ജനതയെ നവീകരിക്കാനുതകുന്ന, അല്ലാഹുവിലേക്ക് അടുപ്പിക്കാൻ പര്യാപ്തമായ, ഏത് ദുർബല നിമിഷത്തിലും ഉന്മേഷം നേടാനും ധൈര്യം സംഭരിക്കാനും സ്രഷ്ടാവിലേക്കടുക്കാനും പ്രേരിപ്പിക്കുന്ന ഒട്ടേറെ പാഠങ്ങൾ ഇബ്റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ജീവിതത്തിലുടനീളം ഉണ്ട്.പ്രയാസങ്ങളെ അതിജീവിക്കുന്നവർക്ക് മഹോന്നതമായ പദവിയാണ് കൈവരാൻ പോകുന്നതെന്ന സാക്ഷ്യമാണ് ഇബ്റാഹീം നബി(അ)യുടെ ജീവിത ചരിത്രം. അല്ലാഹുവിന്റെ നിയമങ്ങൾ പാലിച്ചുജീവിക്കുന്നവർക്ക് ആത്യന്തിക വിജയമുണ്ടെന്ന് ആ അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ചെറുപ്രായം മുതലേ പരീക്ഷണങ്ങളെമ്പാടുമുണ്ടായിട്ടും അല്ലാഹുവിന്റെ നിയമങ്ങൾക്കപ്പുറത്തേക്ക് നീങ്ങാൻ അവിടുന്ന് മുതിർന്നില്ല. നിയമങ്ങൾ നല്ല വ്യക്തികളെയും സമൂഹത്തെയും സൃഷ്ടിക്കും. നിയമങ്ങളൊന്നുമില്ലാത്ത ലിബറൽ ജീവിതം സ്വപ്നം കാണുന്നവർ ഇക്കാലത്ത് ഏറി വരുന്നുണ്ടോ എന്നത് ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്. തോന്നിയപോലെ ജീവിക്കാമെന്നത് ഒരിക്കലും നല്ല സമൂഹത്തെ രൂപപ്പെടുത്തുകയില്ല.അല്ലാഹുവിനെ ആരാധിക്കാനും ഈ ഭൂമിയിൽ നന്മചെയ്യാനും സൃഷ്ടിക്കപ്പെട്ട നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന പ്രവണതകളിൽ നിന്ന് എന്നെന്നേക്കുമായി വിട്ടുനിൽക്കാൻ ഈ ആഘോഷവേളകൾ നാം ഉപയോഗപ്പെടുത്തണം. ലഹരി പലരൂപത്തിൽ സമൂഹത്തിൽ വ്യാപകമായിട്ടുണ്ട്. ലഹരി എല്ലാ തിന്മകളുടെയും ഉറവിടമാണെന്ന് ഇസ്്ലാമികാധ്യാപനങ്ങൾ പഠിപ്പിക്കുന്നുണ്ടല്ലോ. കൊലപാതകങ്ങളും ആക്രമങ്ങളും ധനാപഹരണങ്ങളും തുടങ്ങി വ്യക്തിപരവും സാമൂഹികവുമായ സർവ അധർമങ്ങളുടെയും പ്രേരകമായി ലഹരി പ്രവർത്തിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടാൻ സമീപകാലത്തെ വാർത്തകൾ മാത്രം പരതിയാൽ മതി.അല്ലാഹു കനിഞ്ഞേകിയ ജീവിതം അവൻ അരുളിയ പ്രകാരം ക്രമപ്പെടുത്തി സമ്പൂർണമായ വിശ്വാസം ഹൃദയത്തിൽ ഏറ്റുവാങ്ങി ജീവിക്കാനുള്ള ദൃഢപ്രതിജ്ഞ ഈ പെരുന്നാൾ ദിനം നാം പുതുക്കണം. എങ്കിൽ പരീക്ഷണങ്ങളുടെ ഏത് തീച്ചൂളയിൽ അകപ്പെട്ടാലും അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിച്ച് നമുക്ക് ജീവിക്കാനാകും. തെറ്റുകളും അനാചാരങ്ങളും നിറയുന്ന സാമൂഹികാന്തരീക്ഷത്തിൽ അവയിലൊന്നും വീണുപോകാതെ ജീവിതം സംരക്ഷിക്കാനാകും. സാമൂഹികവും സഹോദര്യവുമായ കർമങ്ങളിൽ മുഴുകുമ്പോൾ തന്നെ അവനവനെ നവീകരിക്കാനുള്ള അസുലഭ മുഹൂർത്തമായി പെരുന്നാൾ ഉപയോഗപ്പെടുത്തണം.