മുംബൈ ഭീകരാക്രമണം: താഹാവൂര്‍ റാണക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ അനുമതി

Wait 5 sec.

ന്യൂഡല്‍ഹി | അമേരിക്ക ഇന്ത്യക്ക് കൈമാറിയ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയ്ക്ക് കുടുംബത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതി അനുമതി നല്‍കി. ജയില്‍ ചട്ടങ്ങളനുസരിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ റാണയ്ക്ക് ഒറ്റത്തവണ ഫോണ്‍ കോളിനുള്ള അനുമതിയാണ് നല്‍കിയത്.കഴിഞ്ഞ മാസമാണ് കുംടുംബാംഗങ്ങളെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി റാണ കോടതിയെ സമീപിച്ചത്.ജയില്‍ മാനുവന്‍ പ്രകാരം ഭാവിയില്‍ റാണയ്ക്ക് ഫോണ്‍ കോള്‍ ചെയ്യുന്നതിനുള്ള അനുവാദം നല്‍കണമോ എന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ നിലപാട് വിശദീകരിക്കണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റാണയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.2008 നവംബര്‍ 26 ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചനയില്‍ മുഖ്യപങ്കാളിയാണ് കനേഡിയന്‍ പൗരനായ തഹാവൂര്‍ റാണെയെന്നാണ് കണ്ടെത്തല്‍. മുംബൈ ആക്രമണത്തിനും പത്ത് ദിവസം മുമ്പ് 2008 നവംബര്‍ പതിനാറിനാണ് റാണ കൊച്ചി മറൈന്‍ ഡ്രൈവിലെ ഹോട്ടലില്‍ മുറിയിടുത്തത്. ഭാര്യയ്‌ക്കൊപ്പം രണ്ട് ദിവസം താമസിച്ച് മടങ്ങി. ബിസിനസ് ആവശ്യങ്ങള്‍ക്കുവേണ്ടി എത്തി എന്നായിരുന്നു അന്ന് ഹോട്ടലില്‍ അറിയിച്ചിരുന്നത്.കൊച്ചിയില്‍ വെച്ച് 13 ഫോണ്‍ നമ്പറുകളിലേക്ക് റാണ വിളിച്ചിട്ടുണ്ട്. ഈ നമ്പറുകള്‍ കണ്ടെത്താന്‍ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. കൊച്ചി മാത്രമല്ല ബെംഗളുരു, ആഗ്ര അടക്കമുളള മറ്റ് നഗരങ്ങളും ഇക്കാലത്ത് റാണ സന്ദര്‍ശിച്ചിരുന്നു. മുംബൈ ഭീകരാക്രണണത്തിനുമപ്പുറത്ത് കൊച്ചിയടക്കമുളള രാജ്യത്തെ മറ്റ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടോ എന്നാണ് എന്‍ ഐ എ പരിശോധിക്കുന്നത്.