മാതാപിതാക്കളെ മര്‍ദിച്ച കേസില്‍ യുവാവും ഭാര്യാപിതാവും അറസ്റ്റില്‍

Wait 5 sec.

അടൂര്‍ | മാതാപിതാക്കളെ മര്‍ദിച്ച കേസില്‍ യുവാവും ഭാര്യാ പിതാവും അറസ്റ്റില്‍. ഏനാത്ത് വടക്കടത്തുകാവ് കിളിവയല്‍ സാഗര നിവാസില്‍ സുധാകരനും ഭാര്യ സുലജ എസ് നായര്‍ക്കും മര്‍ദനമേറ്റ കേസിലാണ് ഇവരുടെ മൂത്ത മകന്‍ സന്ദീപ്, ഇയാളുടെ ഭാര്യാ പിതാവ് കിരണ്‍ എന്നിവരെ ഏനാത്ത് പൊലിസ് അറസ്റ്റ് ചെയ്തത്. സന്ദീപ് ഹൈദരാബാദില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്.ഇയാളുടെ രണ്ടാം വിവാഹം ചേര്‍ത്തല സ്വദേശിനിയുമായി മാതാപിതാക്കള്‍ ആലോചിച്ച് നടത്തിക്കൊടുത്തതാണ്. അതിനു ശേഷം സന്ദീപും പിതാവും അത്ര സ്വരചേര്‍ച്ചയിലായിരുന്നില്ല. തുടര്‍ന്ന് ചേര്‍ത്തലയിലെ വീട്ടിലാണ് സന്ദീപ് താമസിച്ചുവന്നത്. ഇയാളുടെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ഏഴാം മാസത്തില്‍ സുധാകരന്റെ വീട്ടില്‍ വന്നു. ഈ സമയത്ത് സാധാരണ നടത്തുന്ന ചടങ്ങിനുശേഷം തിരികെ പോകണമെന്ന് പറഞ്ഞത് യുവതിക്കും മറ്റും ഇഷ്ടമായില്ല. ഇതേചൊല്ലി അച്ഛനും സന്ദീപും ഫോണില്‍ സംസാരിച്ചു വഴക്കായി.പിന്നീട് നിരന്തരം പിതാവിന്റെ ഫോണില്‍ വിളിച്ച് മകന്‍ അസഭ്യം പറയാറുണ്ട്. ഇതെല്ലാം സുലജ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. വിളിക്കുമ്പോഴെല്ലാം മാതാവിനെ കുറിച്ച് മോശമായി പരാമര്‍ശിക്കുകയും ചെയ്യും. ഇതിനെ പിതാവ് ചോദ്യം ചെയ്യാറുണ്ട്.  പ്രകോപിതനാകുമ്പോള്‍ അമ്മയുടെ മുന്നിലിട്ട് അച്ഛനെ തല്ലുമെന്നും മകന്‍ ഭീക്ഷണി മുഴക്കിയിരുന്നു.  ഇതിനിടയില്‍ കഴിഞ്ഞ 6ന് വൈകിട്ട് സന്ദീപും ഭാര്യയും കുഞ്ഞും യുവതിയുടെ മാതാപിതാക്കളുമായി വീട്ടില്‍ വന്നു. തുടര്‍ന്ന് മാതാപിതാക്കളെ മര്‍ദ്ദിക്കുകയായിരുന്നു.ദമ്പതികള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്‍സ്‌പെക്ടര്‍ അമൃത സിംഗ് നായകത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.