നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിന് കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരും കലാപ്രവർത്തകരും നൽകുന്ന പിന്തുണയിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് കൃത്യമായ മറുപടിയുമായി എഴുത്തുകാരൻ അശോകൻ ചരുവിൽ. അധികാരത്തെ ആശ്രയിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പിന്തുണ എന്ന് വാദിക്കുന്നവർക്ക്. സ്വന്തം ജീവിതത്തെ മുൻനിർത്തി മറ്റുള്ളവരെ വിലയിരുത്തുന്നതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണെന്നാണ് അശോകൻ ചരുവിൽ കുറിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംനിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജിൻ്റെ സ്ഥാനാർത്ഥിത്വം ജനാധിപത്യ/മതനിരപേക്ഷ സമൂഹങ്ങളിൽ വലിയ താൽപ്പര്യമുണ്ടാക്കിയിട്ടുണ്ട്. അതവവർ പ്രകടിപ്പിക്കുന്നു. അക്കൂട്ടത്തിൽ കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരും കലാപ്രവർത്തകരുമുണ്ട്. എഴുത്തു /കലാപ്രവർത്തകരുടെ ഈ ഇടപെടൽ ചില കോണുകളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതായി മനസ്സിലാക്കുന്നു.ഇവിടെ യു.ഡി.എഫിനും കോൺഗ്രസ്സിനും ഉണ്ടാവുന്ന അസ്വസ്ഥത മനസ്സിലാക്കാവുന്നതേയുള്ളു. അവരേക്കാൾ അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത് ആർ.എസ്.എസ്/ ജമായത്തെ ഇസ്ലാമി / എസ്.ഡി.പി.ഐ. / എസ്.യു.സി.ഐ. / എക്സ് കമ്യൂണിസ്റ്റ് / എക്സ് നക്സലൈറ്റുകൾ അടങ്ങുന്ന മഴവിൽ മുന്നണിക്കാരാണ്. അതും മനസ്സിലാക്കാം. പക്ഷേ നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന ചില ശുദ്ധകലാവാദികൾക്കും ഇക്കാര്യത്തിൽ സ്വസ്ഥതയില്ലാതായിട്ടുണ്ട്. അവർ വാദിക്കുന്നത് അധികാരത്തെ ആശ്രയിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പിന്തുണ എന്നാണ്.സ്വന്തം ജീവിതത്തെ മുൻനിർത്തി മറ്റുള്ളവരെ വിലയിരുത്തുന്നതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്.1967ൽ കേരളത്തിൽ ഒരു ഭരണകക്ഷി എംഎൽഎ ആയിരുന്ന പി.ഗോവിന്ദപിള്ള പറഞ്ഞതാണ് ഓർമ്മ വരുന്നത്: അക്കാലത്ത് ഈ നിഷ്പക്ഷ / ശുദ്ധകലാവാദികളായ സാഹിത്യകാരന്മാരുടെ നിരന്തരസന്ദർശനം കൊണ്ട് എംഎൽഎ ഹോസ്റ്റലിൽ തനിക്ക് കാലത്ത് കാപ്പി കുടിക്കാൻ കഴിഞ്ഞിരുന്നില്ല എന്ന്.ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ രാജ്യത്തെ അക്രമാസക്തമായ അധികാരത്തിൻ്റെ കേന്ദ്രം സംസ്ഥാനസർക്കാരുകളാണ് എന്നു കരുതുന്നവരിൽ സാഹിത്യകാരന്മാർ ഉണ്ടെങ്കിൽ തലക്ക് കൈവെക്കുക മാത്രമേ രക്ഷയുള്ളു. നമ്മുടെ നിഷ്പക്ഷവാദികൾ ഭരണവർഗ്ഗം, അധികാരം – അതിൻ്റെ വിവിധരൂപങ്ങൾ എന്നിവയെക്കുറിച്ച് കുറച്ചെങ്കിലും ഗൃഹപാഠം നടത്തേണ്ടതുണ്ട്.രാഷ്ട്രീയപ്രക്ഷോഭവും തെരഞ്ഞെടുപ്പും പോലെയുള്ള ജനാധിപത്യപ്രക്രിയയിൽ എഴുത്തുകാർ ഇടപെടുന്നത് ഇത് ആദ്യത്തെ സംഗതിയല്ല. കേരളത്തിൽ എസ്.കെ.പൊറ്റക്കാട്ടും സുകുമാർ അഴിക്കോടും ഒ.എൻ.വി.യും മറ്റും വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെ മത്സരിച്ചിട്ടുണ്ട്. ശശി തരൂർ കേരളത്തിൽ നിന്നുള്ള എം.പി.യാണ്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും പ്രശസ്തനായ എഴുത്തുകാരനാണ് ഗാബ്രിയേൽ ഗാർസിയ മാർകേസ്. അദ്ദേഹം ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ അടുത്ത സുഹൃത്തും സഖാവുമായിരുന്നു. ചില രാഷ്ട്രീയപ്രവർത്തകരെ എഴുത്തുകാർ കൂടുതൽ ഇഷ്ടപ്പെടും.കേരളം പോലെ ഒരു സംസ്ഥാനത്തിൻ്റെ പരിമിതമായ അധികാരമായിരുന്നില്ല സ്വതന്ത്ര പരമാധികാര ക്യൂബയുടെ ഭരണാധികാരിക്കുണ്ടായിരുന്നത്. പക്ഷേ അന്നത്തെ ലോകസാഹചര്യത്തിൽ അമേരിക്കൻ മേധാവിത്തത്തിനെതിരെ ബദൽ മുന്നോട്ടു വെച്ച് പൊരുതുന്ന അധികാരകേന്ദ്രമാണ് ക്യൂബ എന്ന തിരിച്ചറിവാണ് ജനാധിപത്യവാദികളായ സാംസ്കാരികപ്രതിഭകളെ ആവേശഭരിതരാക്കിയത്. അധികാരം എന്നത് ഭരണരൂപം മാത്രമല്ല; ചിലപ്പോഴത് സമരരൂപമായും മാറും.കേരളത്തിലെ സംസ്ഥാനസർക്കാരിന് അധികാരമുണ്ട് എന്നത് വാസ്തവമാണ്. പക്ഷേ അത് അക്രമാസക്തവും ഭീകരവുമായ ഒരധികാരകേന്ദ്രത്തിനെതിരായ ബദലായാണ് നിലകൊള്ളുന്നത്. നവഫാസിസ്റ്റ് ഭീകരവാഴ്ചക്കെതിരായ കേരളത്തിൻ്റെ ഉറച്ച ശബ്ദം എന്ന നിലയിലാണ് സാംസ്കാരികലോകം സ്വരാജിനെ കാണുന്നത്.The post എഴുത്തുകാരും കലാപ്രവർത്തകരും എം സ്വരാജിന് നൽകുന്ന പിന്തുണ, ചില നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന ശുദ്ധകലാവാദികൾക്ക് സ്വസ്ഥതയില്ലാതായിട്ടുണ്ട്: അശോകൻ ചരുവിൽ appeared first on Kairali News | Kairali News Live.