നിലമ്പൂർ | പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവം ദാരുണമാണെന്നും, ഇത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അപകടം നടന്ന ഉടൻതന്നെ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടന്നത് സംശയാസ്പദമാണെന്നും, ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉണ്ടാക്കിയ അവസരമാണോ എന്നും മന്ത്രി ചോദിച്ചു.രാവിലെ അവിടെ ഫെൻസിങ് ഉണ്ടായിരുന്നില്ലെന്നും വൈകുന്നേരമാണ് സ്ഥാപിച്ചതെന്നും നാട്ടുകാർ പറയുന്നുണ്ട്. ഉടമയ്ക്ക് ഇതേക്കുറിച്ച് അറിയില്ലെന്ന് പറയുന്ന സാഹചര്യത്തിൽ, ആരാണ് ഇത് ചെയ്തതെന്നും അവരുടെ ലക്ഷ്യമെന്തായിരുന്നു എന്നും അന്വേഷിക്കണം. സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന ഉൾപ്പെടെ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയും പ്രതിപക്ഷവും വിഷയദാരിദ്ര്യം അനുഭവിക്കുന്നെന്നും, പ്രചാരണത്തിന് ചൂടുപകരാൻ ഇങ്ങനെയൊരു സംഭവം ബോധപൂർവം ഉണ്ടാക്കിയെടുത്തതാകാം എന്നും മന്ത്രി ആരോപിച്ചു. കർഷകരുടെ വികാരങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ ഇത് ഉപയോഗിക്കാൻ ശ്രമമുണ്ടായോ എന്നും സംശയിക്കുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.