ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ വന്‍തോതില്‍ സൂക്ഷിച്ചതായി കണ്ടെത്തി

Wait 5 sec.

കോഴിക്കോട് | ചത്ത കോഴികളെ വന്‍തോതില്‍ സൂക്ഷിച്ച ചിക്കന്‍ സ്റ്റാളിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. ഷവര്‍മ്മയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ക്കായി ചത്ത കോഴികളെ ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.നടക്കാവ് വണ്ടിപ്പേട്ട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളിലാണ് നിറയെ ചത്ത കോഴികളെ കണ്ടെത്തിയത്. ചക്കോരത്ത്കുളം കെ കെ എച്ച് ചിക്കന്‍സ്റ്റാളിലാണ് നിരവധി പെട്ടികളില്‍ ചത്ത കോഴികളെ സൂക്ഷിച്ചതായി കണ്ടെത്തിയത്. സമീപത്തെ ഒരു വീട്ടില്‍ മരണം നടന്നിരുന്നു.ഇതിനോടനുബന്ധിച്ച ചടങ്ങുകളില്‍ പങ്കെടുക്കാനായി പുറത്തുനിന്നുള്ളവര്‍ എത്തിയപ്പോഴാണ് അസഹ്യമായ ദുര്‍ഗന്ധത്തിന്റെ കാരണം അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ ചിക്കന്‍ സ്റ്റാളില്‍ ചത്ത കോഴികളെ സൂക്ഷിച്ചതായി കണ്ടെത്തിയത്. കടയുടെ ഷട്ടര്‍ താഴ്ത്തിയിട്ട നിലയിലായിരുന്നു. ഉടമയെ വിളിച്ചെങ്കിലും വരാന്‍ തയ്യാറായില്ല.പിന്നീട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഷട്ടര്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഇവിടെ ജോലിക്ക് നിര്‍ത്തിയത്. രാത്രിയില്‍ കോഴികളെ ഇറക്കി പുലര്‍ച്ചെ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ചിക്കന്‍ നല്‍കുന്നതാണ് ഇവിടുത്തെ രീതി. വെള്ളയില്‍ സ്വദേശിയുടെ കട ഇപ്പോള്‍ മറ്റൊരാള്‍ ഏറ്റെടുത്ത് നടത്തുകയാണ്.