പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് മരിച്ച സംഭവം;അന്വേഷണം ക്രൈംബ്രാഞ്ചിന്

Wait 5 sec.

പത്തനംതിട്ട |  ബീഡി വലിച്ചതിനു കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ പിന്നീട് തൂങ്ങിമരിച്ച കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗത്തിനു കൈമാറാന്‍ ഉത്തരവ്. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.പുല്ലാട് വരയന്നൂര്‍ മുട്ടപ്പള്ളില്‍ കോളനിയില്‍ വാലുപറമ്പില്‍ കെ എം സുരേഷിനെ (58) മരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തിലാണ് അന്വേഷണം.കസ്റ്റഡിയിലെടുത്തയാളെ പോലീസ് വിട്ടയച്ചെങ്കിലും പിന്നീട് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകായയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മാരകക്ഷതമുണ്ടെന്നു കണ്ടെത്തിയിരുന്നു. ചൂരല്‍വടി കൊണ്ടുള്ള മര്‍ദനത്തിന്റെ പാടുകള്‍ ശരീരത്തിലുള്ളതായും കണ്ടെത്തി. സംഭവത്തില്‍ തുടരന്വേഷണം നടന്നതിനേ തുടര്‍ന്ന് കോയിപ്രം എസ്എച്ച്ഒ ജി. സുരേഷ് കുമാറിനെ കഴിഞ്ഞയാഴ്ച സസ്പെന്‍ഡ് ചെയ്തു.അന്വേഷണം നടത്തിയ ദക്ഷിണമേഖ ഡിഐജി അജിതാ ബീഗത്തിന്റെ ശിപാര്‍ശ പ്രകാരമാണ് എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചതും ഇതേത്തുടര്‍ന്നാണ്. നേരത്തെ കോന്നി ഡിവൈഎസ്പി അന്വേഷിച്ചു നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികളുണ്ടായില്ല.കഞ്ചാവ് ബീഡി വലിച്ചതിന് കഴിഞ്ഞ മാര്‍ച്ചില്‍ കസ്റ്റഡിയിലെടുത്തു വിട്ടയച്ച കെ.എം. സുരേഷിനെ പിന്നീടു കോന്നിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. സ്റ്റേഷന്‍ ജാമ്യം നല്‍കി സുരേഷിനെ വിട്ടയച്ചു എന്നാണ് പോലീസ് വിശദീകരണം. എന്നാല്‍, മാര്‍ച്ച് 22ന് സുരേഷിനെ കോന്നി ഇളകൊള്ളൂരിന് സമീപമുള്ള ഒരു തോട്ടത്തല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിനു സമാനമായ പാടുകളും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്തിയ കോന്നി ഡിവൈഎസ്പി ടി. രാജപ്പന്‍ റാവുത്തര്‍ കസ്റ്റഡി മര്‍ദനമില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടു നല്‍കി.സുരേഷിന്റെ മരണത്തെ സംബന്ധിച്ച് മാധ്യമവാര്‍ത്തകള്‍ വന്നശേഷമാണ് വീണ്ടും സംഭവത്തില്‍ ഡിഐജി അജിതാ ബേഗം അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ അഡീഷണല്‍ എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കസ്റ്റഡി മര്‍ദനം, അന്യായമായി വാഹനം, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചുവയ്ക്കല്‍ എന്നിങ്ങനെ മൂന്ന് പ്രധാനകാര്യങ്ങള്‍ കണ്ടെത്തി. ഇവ മുന്‍നിര്‍ത്തിയാണ് സിഐ സുരേഷ്‌കുമാറിനെതിരേ നടപടി ഉണ്ടായത്. അഡീഷണല്‍ എസ്പി അന്വേഷണ റിപ്പോര്‍ട്ട് ഡിഐജിക്ക് കൈമാറുകയും ഇതിലെ വിവരങ്ങള്‍ വിലയിരുത്തിയുമാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത്.