കൃഷിയേയും കുടിവെള്ളത്തേയും ബാധിക്കുന്നു; സിന്ധു നദീജല കരാര്‍ പുനസ്ഥാപിക്കണമെന്ന അഭ്യര്‍ഥനയുമായി വീണ്ടും പാകിസ്താന്‍

Wait 5 sec.

ന്യൂഡല്‍ഹി |  സിന്ധു നദീജലക്കരാര്‍ ഇന്ത്യ പുനസ്ഥാപിക്കണമെന്ന അഭ്യര്‍ഥനയുമായി വീണ്ടും പാകിസ്താന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്താന്‍ ഇന്ത്യക്ക് കത്ത് നല്‍കി. നാലാം തവണയാണ് ഇതേ ആവശ്യവുമായി പാകിസ്താന്‍ ഇന്ത്യയെ സമീപിക്കുന്നത്.പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ് ആണ് ജല്‍ശക്തി മന്ത്രാലയത്തിന് കത്തുകള്‍ അയച്ചത്. കത്തുകള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ ഇന്ത്യ പാകിസ്താനോട് ഔഗ്യോഗികമായി പ്രതികരിച്ചിട്ടില്ല.വെള്ളത്തിന്റെ അഭാവം കൃഷിയെയും കുടിവെള്ള വിതരണത്തെയും ബാധിക്കുന്നു എന്നാണ് പാകിസ്താന്റെ നിലപാട്.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാകിസ്താനുമായി യാതൊരുവിധ ചര്‍ച്ചക്കും ഇന്ത്യ തയ്യാറാകില്ലെന്നാണ് അറിയുന്നത്.കരാര്‍ മരവിപ്പിച്ച നടപടിയില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് നേരത്തെ മൂന്ന് തവണ പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയും പാകിസ്ഥാന്‍ ഇതേ ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിരുന്നു.26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഇന്ത്യ-പാകിസ്താന്‍ സിന്ധു നദീജലകരാര്‍ ഇന്ത്യ മരവിപ്പിച്ചത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കുന്നത് നിര്‍ത്താതെ കരാര്‍ മരവിപ്പിച്ച നടപടിയില്‍ ഇളവ് വരുത്താന്‍ ഉദ്ദേശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ജലഭ്യതക്കുറവ് കാരണം പാകിസ്താന്‍ രൂക്ഷമായ വരള്‍ച്ച അനുഭവിക്കുകയാണെന്നാണ് സൂചന. പ്രശ്‌നപരിഹാരത്തിനായി പാക് സര്‍ക്കാരിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദവും ശക്തമാണ്.