വോട്ടവകാശം തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരായ പ്രതിപക്ഷ ബന്ദില്‍ ബീഹാര്‍ സ്തംഭിച്ചു

Wait 5 sec.

ന്യൂഡല്‍ഹി | ബീഹാറില്‍ വോട്ടവകാശം തട്ടിയെടുക്കുന്ന വോട്ടുബന്ദിക്കെതിരെ ഇന്ത്യാ സഖ്യം ആഹ്വാനം ചെയ്ത ബന്ദ് ബിഹാറിനെ സ്തംഭിപ്പിച്ചു. പട്നയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ മാര്‍ച്ചില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവര്‍ അണിനിരന്നു. ബിഹാര്‍ പ്രതിപക്ഷനേതാവും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവ്, സി പി ഐ (എം എല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവരും മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു ബിഹാര്‍ ബന്ദ്.വോട്ടവകാശം തട്ടിയെടുക്കാന്‍ അനുവദിക്കില്ലെന്നാണ് അത്യച്ചത്തില്‍ ബിഹാര്‍ പറയുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി നടത്തിയ അട്ടിമറി ബിഹാറിലും ആവര്‍ത്തിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അത് അനുവദിക്കില്ല. ഭരണഘടന സംരക്ഷിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടത്. എന്നാല്‍ ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബിജെപി നാമനിര്‍ദേശം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരാണിത്. ബിഹാര്‍ തെരഞ്ഞെടുപ്പ് കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് വോട്ടര്‍പട്ടിക തീവ്രപരിശോധന. ബിഹാറിലെ ചെറുപ്പക്കാരുടെ വോട്ടവകാശം ഈ വിധത്തില്‍ കവരാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു. ജര്‍മനിയില്‍ ഹിറ്റ്ലര്‍ ചെയ്തതുപോലെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് നരേന്ദ്രമോദിയും അമിത് ഷായും നിതീഷ് കുമാറും ചേര്‍ന്ന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.