അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാം; ഉത്തരവ് ഫലപ്രദമായി നടപ്പാക്കാന്‍ നിര്‍ദേശം

Wait 5 sec.

തിരുവനന്തപുരം | ജനവാസമേഖലകളിലിറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശനഷ്ടങ്ങളുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചോ അനുവദനീയമായ മറ്റ് മാര്‍ഗങ്ങളിലൂടെയോ ഇല്ലാതാക്കുന്നതിനുള്ള ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കാന്‍ നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. വന്യജീവി പ്രശ്‌നത്തില്‍ പ്രതിമാസ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ഫലപ്രദമായ ഇടപെടല്‍ നടത്തുവാന്‍ ജില്ലാ കലക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ് നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇത് ഫലപ്രദമായി പല തദ്ദേശ സ്ഥാപനങ്ങളും നടപ്പിലാക്കാത്തതിനാല്‍ കാട്ടുപന്നികള്‍ മൂലമുള്ള അപകടങ്ങളും കൃഷിനാശവും സംഭവിക്കുന്നതായി കാണിച്ചു കൊണ്ടുള്ള നിരവധി പരാതികള്‍ വനം മന്ത്രിക്ക് ലഭിച്ചിരുന്നു.