നിമിഷപ്രിയയുടെ വധശിക്ഷ: അടിയന്തര ഇടപെടലുമായി സുപ്രീം കോടതി

Wait 5 sec.

ന്യൂഡല്‍ഹി | നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട് സുപ്രീം കോടതി. ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഹരജിയില്‍ ജൂലൈ 14ന് വിശദമായ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഇക്കാര്യം അറിയിച്ചത്.നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍ ആണ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. യെമനില്‍ കൊലപാതക കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. ശിക്ഷ ഈമാസം 16ന് നടപ്പാക്കാന്‍ പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചത്. ദിയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രം ഇടപെടണമെന്നും ഹരജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ത് ഹാജരായി. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിക്കപ്പെട്ടത്.