രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്

Wait 5 sec.

തിരുവനന്തപുരം | മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍, ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം ഡ്രസ്സിംഗ് ചെയ്തില്ല. മുറിവ് അഴിച്ച് നോക്കിയതുമില്ല. ഇതാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യമന്ത്രി കെ മുരളീധരന് ഡി എം ഇ റിപ്പോര്‍ട്ട് കൈമാറി.പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞമാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തില്‍ കാലിന് പരുക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയത്. കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐ സി യുവില്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് കാലില്‍ പുഴുവരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടത്.ഓര്‍ത്തോ വിഭാഗം എസ് ഫോര്‍ യൂണിറ്റ് ചീഫായ ഡോ. കിഷോറിന്റെ നേതൃത്വത്തില്‍ ആയിരുന്നു ശസ്ത്രക്രിയ. യൂണിറ്റിലെ മുഴുവന്‍ ഡോക്ടര്‍മാരെയും പി ജി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണത്തിന് ഭാഗമായി വിളിപ്പിച്ചിരുന്നു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ആരോഗ്യമന്ത്രി നിയോഗിച്ചിരുന്നു. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍, സര്‍ജറി ഓര്‍ത്തോ വിഭാഗം മേധാവിമാര്‍ എന്നിവര്‍ ആണ് അന്വേഷണ സമിതിയില്‍ ഉണ്ടായിരുന്നത്.അധികൃതകരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 28ന് രാത്രി 11 മണിക്കാണ് ശാസ്ത്രക്രിയ നടത്തിയത്. അഞ്ച് ദിവസമായി ഐ സി യുവിലായിരുന്നു. തിരികെ വാര്‍ഡിലേക്ക് എത്തിച്ചപ്പോഴാണ് ശസ്ത്രക്രിയ കഴിഞ്ഞ കാലില്‍ പുഴുവരിച്ച നിലയില്‍ കണ്ടത്. കാല് മുഴുവന്‍ പുഴുവായിരുന്നുവെന്നും പരാതി പറഞ്ഞിട്ടും പരിശോധിച്ചില്ലെന്നും മരുമകള്‍ വിദ്യ പറഞ്ഞു. അപകടത്തില്‍ വാരിയെല്ലിന് ഉള്‍പ്പെടെ പൊട്ടലേറ്റ രാജേന്ദ്ര പ്രസാദിന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.